2009-03-23

ജയിക്കുമോ ഈ സ്‌പോട്‌സ്‌മാന്‍ സിപിരിറ്റ്‌?


സംസ്ഥാന, കേന്ദ്ര സ്‌പോട്‌സ്‌ അസോസിയേഷനുകളിലും ഒളിമ്പിക്‌ അസോസിയേഷനുകളിലും യഥാര്‍ഥത്തില്‍ കളിക്കുന്നത്‌ രാഷ്‌ട്രീയ നേതാക്കളാണ്‌. രാഷ്‌ട്രീയത്തില്‍ സ്‌പോട്‌സ്‌ വളരെ കുറവാണെങ്കിലും കളിക്കളത്തില്‍ നിന്നു കിട്ടിയ സ്റ്റാര്‍ വാല്യുവിനെ വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായി തന്നെ പല രാഷ്‌ട്രീയ നേതാക്കളും സ്‌പോട്‌സ്‌ താരങ്ങളെ തിരഞ്ഞെടുപ്പ്‌ വേദിയിലിറക്കാറുണ്ട്‌. എല്ലാ തിരഞ്ഞെടുപ്പുകളിലും പല താരങ്ങള്‍ ഉയര്‍ന്നുവരുകയും പഴയ പലര്‍ക്കും കാലിടറകയും ചെയ്യാറുണ്ട്‌. കായികലോകത്തെ ഒഴുക്കില്‍പെട്ട്‌ തീരമണിഞ്ഞവര്‍ മറ്റൊരു `കളി'ക്കു കൂടി വേദി അന്വേഷിക്കുകയാണ്‌.

പണ്ട്‌ മുതല്‍ തന്നെ സ്‌പോട്‌സ്‌ രംഗത്തു നിന്ന്‌ താരങ്ങള്‍ തിരഞ്ഞെടുപ്പ്‌ വേദിയിലെത്തി തുടങ്ങിയിട്ടുണ്ട്‌. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ക്യാപ്‌റ്റനായിരുന്ന മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയാണ്‌ ആദ്യ കാലത്ത്‌ തിരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തിലിറങ്ങിയ സ്‌പോട്‌സ്‌ താരം. 1971ല്‍ വിശാല്‍ ഹരിയാന പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായാണ്‌ പട്ടൗഡി തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്‌. ലോകകിരീടം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം അംഗമായിരുന്ന മദന്‍ലാലാണ്‌ ഏറ്റവുമൊടുവില്‍ സ്‌പോട്‌സ്‌ ലോകത്തു നിന്നും തിരഞ്ഞെടുപ്പ്‌ വേദിയിലിറങ്ങിയിരിക്കുന്നത്‌. കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്ന മദന്‍ലാല്‍ ഹിമാചല്‍പ്രദേശിലെ സ്വന്തം മണ്ഡലം കൂടിയായ ഹാമിര്‍പൂറില്‍ രണ്ടാം ഇന്നിംഗ്‌സിന്‌ തുടക്കം കുറിക്കും.

ഇന്ത്യന്‍ ക്രക്കറ്റ്‌ ടീം ക്യാപ്‌റ്റനും കോഴ വിവാദത്തില്‍പെട്ട്‌ പുറത്താവുകയും ചെയ്‌ത മുഹമ്മദ്‌ അസ്‌ഹറുദ്ദീനാണ്‌ തിരഞ്ഞെടുപ്പ്‌ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന കായികതാരം. കോണ്‍ഗ്രസില്‍ ചേര്‍ന്നെങ്കിലും ടിക്കറ്റിനായി ഓടേണ്ട അവസ്ഥയിലാണ്‌ അസ്‌ഹറിന്‌. ഹൈദരാബാദിലെ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ മത്സരിക്കണമെന്നായിരുന്നു അസ്‌ഹറിന്റെ ആഗ്രഹമെങ്കിലും ഇപ്പോള്‍ ഉത്തര്‍പ്രദേശിലോ രാജസ്ഥാനിലോ സീറ്റ്‌ കിട്ടിയാലും മതിയെന്നാണ്‌. യു പി സി സി അധ്യക്ഷ റീത്ത ബഹുഗുണ ജോഷി അസ്‌ഹറിന്‌ മീററ്റോ മൊറാദാബാദോ നല്‍കാമെന്ന്‌ പറഞ്ഞിട്ടുണ്ട്‌.2004ല്‍ ബി ജെ പി ടിക്കറ്റില്‍ അമൃത്‌സറില്‍ നിന്ന്‌ മത്സരിച്ച്‌ ലോക്‌സഭയിലെത്തിയ നവജ്യേത്‌ സിംഗ്‌ സിധുവിനെ തന്നെയാണ്‌ ബി ജെ പി ഇത്തവണയും അമൃത്‌സറില്‍ മത്സരിപ്പിക്കുന്നത്‌. എം പിയായുള്ള തുടക്കം ഗംഭീരമായിരുന്നുവെങ്കിലും നരഹത്യാ കേസില്‍ കുറ്റാരോപിതനായതിനെ തുടര്‍ന്ന്‌ രാജിവെക്കുകയായിരുന്നു. പിന്നീട്‌ സുപ്രീം കോടതി വെറുതെ വിട്ടതിനെ തുടര്‍ന്ന്‌ 2007ല്‍ വീണ്ടും ജയിച്ചു കയറി.

കീര്‍ത്തി ആസാദും രഞ്‌ജീബ്‌ ബിസ്വാളും സ്‌പോട്‌സ്‌ താരത്തിന്റെ ഗ്ലാമറിനൊപ്പം കുടുംബ രാഷ്‌ട്രീയത്തിന്റെ ബലവുമായാണ്‌ ഇവര്‍ തിരഞ്ഞെടുപ്പ്‌ പോരാട്ടത്തിനെത്തിയത്‌. കോണ്‍ഗ്രസ്‌ നേതാവായ ഭഗവത്‌ ഝാ ആസാദിന്റെ മകനായ കീര്‍ത്തി ആസാദ്‌ പക്ഷെ, ആദ്യമായി ഡല്‍ഹിയില്‍ നിന്ന്‌ നിയമസഭയിലേക്ക്‌ ജനവിധി തേടിയത്‌ ബി ജെ പി ടിക്കറ്റിലാണ്‌. 99ല്‍ ബീഹാറിലെ ദര്‍ഭംഗ മണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലെത്തിയ കീര്‍ത്തി 2004ല്‍ പരാജയമറിഞ്ഞു. ഇത്തവണയും ദര്‍ഭംഗയില്‍ നിന്നുള്ള ബി ജെ പി സ്ഥാനാര്‍ഥിയാണ്‌ കീര്‍ത്തി ആസാദ്‌. പിതാവ്‌ ബസന്ത്‌ ബിസ്വാളിന്റെ ഒഴിവില്‍ കോണ്‍ഗ്രസിലെത്തിയ രഞ്‌ജീബ്‌ ബിസ്വാള്‍ 96ലും 98ലും ലോക്‌സഭയിലെത്തിയിട്ടുണ്ട്‌.മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ചേതന്‍ ചൗഹാന്‌ ഒരവസരം കൂടി നല്‍കാന്‍ ബി ജെ പി നേതൃത്വം തയ്യാറായിരിക്കുകയാണ്‌. 91ലും 96ലും ബി ജെ പി ടിക്കറ്റില്‍ ജയിച്ചു കയറിയ ചേതന്‍ ചൗഹാന്‌ പിന്നീടങ്ങോട്ട്‌ പിടിച്ചു നില്‍ക്കാനായില്ല. പിന്നീട്‌ നടന്ന മൂന്ന്‌ തിരഞ്ഞെടുപ്പിലും പരാജയപ്പെട്ട അദ്ദേഹത്തിന്‌ അവസാന തിരഞ്ഞെടുപ്പില്‍ നാലാം സ്ഥാനം കൊണ്ട്‌ തൃപ്‌തിപ്പെടേണ്ടി വന്നു. ഇത്തവണ കിഴക്കന്‍ ഡല്‍ഹിയിലെ ബി ജെ പി സ്ഥാനാര്‍ഥിയാണ്‌ ചേതന്‍ ചൗഹാന്‍.

ക്രിക്കറ്റ്‌ താരങ്ങള്‍ക്കു പുറമേ എം പി സ്ഥാനം ഷൂട്ട്‌ ചെയ്‌ത്‌ നേടാന്‍ ഇത്തവണ ഒളിമ്പ്യന്‍ ഷൂട്ടര്‍ ജസ്‌പാല്‍ റാണ എത്തും. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ ജേതാവായ ജസ്‌പാല്‍ റാണ ഇത്തവണ ഉത്തരാഖണ്ഡിലെ തെഹ്‌രി മണ്ഡലത്തില്‍ നിന്നും ബി ജെ പി ടിക്കറ്റില്‍ ജനവിധി തേടും. ലോക്‌സഭയിലേക്ക്‌ മത്സരിക്കാന്‍ റാണ ഇതിനു മുമ്പ്‌ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. റാണെയെ കൂടാതെ മ്യൂണിക്‌ ഒളിമ്പിക്‌സില്‍ പങ്കെടുത്ത ഹോക്കി താരം അസ്‌ലം ഷേര്‍ഖാനും രാഷ്‌ട്രീയത്തില്‍ പയറ്റിയവനാണ്‌.

Read More......
 

Home | Blogging Tips | Blogspot HTML | Make Money | Payment | PTC Review

ആര്‍ട്ടിക്കിള്‍ 19 © Template Design by Herro | Publisher : Templatemu