2011-03-22

വൈകോ മടയിലൊളിക്കുന്നു


1993 ഒക്‌ടോബര്‍ 13. ജയലളിത തമിഴ്‌നാട്‌ മുഖ്യമന്ത്രിയായിരിക്കുന്ന കാലം. ഡി എം കെ ജനറല്‍ സെക്രട്ടറി മുത്തുവേല്‍ കരുണാനിധി നടത്തിയ വെളിപ്പെടുത്തല്‍ കേട്ട്‌ തമിഴകം ഞെട്ടിവിറച്ചു. `എന്നെ എല്‍ ടി ടി ഇ ഇല്ലാതാക്കുമെന്ന്‌ കേന്ദ്ര സര്‍ക്കാറിന്‌ വിവരം ലഭിച്ചിരിക്കുന്നു' - സംസ്ഥാന ചീഫ്‌ സെക്രട്ടറിയില്‍ നിന്ന്‌ ലഭിച്ചത്‌ എന്ന ആമുഖത്തോടെ കലൈഞ്‌ജര്‍ പറഞ്ഞു. ഡി എം കെയില്‍ വൈകോയെ വളര്‍ത്തിക്കൊണ്ടുവരാന്‍ കലൈഞ്‌ജറെ വെട്ടിയൊതുക്കുകയായിരുന്നുവത്രെ പുലികളുടെ ലക്ഷ്യം.

തീപാറുന്ന പ്രസംഗങ്ങളിലൂടെ തമിഴ്‌ രാഷ്‌ട്രീയത്തെ വൈകോ പ്രകമ്പനം കൊള്ളിച്ചിരുന്ന കാലമായിരുന്നു അത്‌. കരുണാനിധിക്കു ശേഷം വൈകോ ഡി എം കെയുടെ ചുക്കാന്‍ പിടിക്കുമെന്ന്‌ വിശ്വസിച്ചിരുന്ന കാലം. ഈ സമയത്താണ്‌ രണ്ടാം ഭാര്യ ദയാലു അമ്മാളിലുണ്ടായ രണ്ടാമത്തെ മകന്‍ എം കെ സ്റ്റാലിനെ അനന്തരാവകാശിയായി കലൈഞ്‌ജര്‍ കണ്ടെത്തിയത്‌. രക്തത്തിന്‌ വെള്ളത്തേക്കാള്‍ കട്ടി കൂടുതലാണെന്നാണല്ലോ? എന്നിട്ടും നേരെ മൂത്ത സഹോദരന്‍ അഴഗിരിക്കു പോലും ആ തീരുമാനം അത്ര പിടിച്ചിട്ടില്ല. അത്‌ അംഗീകരിക്കാന്‍ അഴഗിരി ഇതുവരെ തയ്യാറായിട്ടുമില്ല. പിന്നെങ്ങനെ വൈകോക്ക്‌ സ്വീകാര്യമാകും? വൈകോയും അനുയായികളും പാര്‍ട്ടിക്കുള്ളില്‍ ചെറിയ തോതില്‍ ഒച്ചവെച്ചു തുടങ്ങിയ കാലത്താണ്‌ കരുണാനിധിയുടെ മേല്‍പ്പറഞ്ഞ ഹൃദയഭേദകമായ വെളിപ്പെടുത്തല്‍. പുലിക്കുട്ടിയായിരുന്ന വൈകോയെ അതേവര്‍ഷം നവംബര്‍ പതിനൊന്നിന്‌ പൂച്ചക്കുട്ടിയെ പോലെ ചെവിക്കുപിടിച്ച്‌ കലൈഞ്‌ജര്‍ പുറത്താക്കി.

പുറത്താക്കപ്പെട്ട രാഷ്‌ട്രീയക്കാരൊന്നും അടങ്ങിയിരുന്ന ചരിത്രമില്ല. വൈകോ ചരിത്രം തിരുത്താന്‍ തുനിഞ്ഞുമില്ല. 1994ല്‍ മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴക (എം ഡി എം കെ) വുമായി വൈകോ രംഗത്തെത്തി. മറുമലര്‍ച്ചി എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പ്പ്‌ എന്ന്‌ അര്‍ഥം. കുരിശിലേറ്റിയ ക്രിസ്‌തു മൂന്നാം ദിനം ഉയിര്‍ത്തെഴുന്നേറ്റു എന്നാണ്‌ ബൈബിള്‍ വചനം. ഇതുപോലൊരു തിരിച്ചുവരവ്‌ പേരിലെങ്കിലും ഇരിക്കട്ടെ എന്ന്‌ തോന്നിയെങ്കില്‍ അതില്‍ വൈകോയെ കുറ്റം പറയാനൊക്കില്ല.

ആള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം നേതാവ്‌ ജയലളിത മൈസുരില്‍ ജനിച്ച്‌ ചെന്നൈയിലേക്ക്‌ കുടിയേറിയാണ്‌ രാഷ്‌ട്രീയത്തിലെത്തിയത്‌. അതിനു സമാനമായി തെലുങ്ക്‌ സംസാരിക്കുന്ന കമ്മാ നായിഡു കുടുംബത്തിലാണ്‌ വൈകോയുടെ ജനനം. വൈയാപുരം ഗോപാല സ്വാമി. അതാണ്‌ യഥാര്‍ഥ നാമം. തമിഴര്‍ അങ്ങനെയാണ്‌. ഹൃദയത്തിലേറ്റി കഴിഞ്ഞാല്‍ പേരുകള്‍ ചുരുങ്ങും. അങ്ങനെ വി ഗോപാലസ്വാമി വൈകോയായി.

തമിഴ്‌ ഈഴത്തിന്‌ വാദിക്കുന്ന എല്‍ ടി ടി ഇക്കും വേലുപ്പിള്ള പ്രഭാകരനും വൈകോ അകമഴിഞ്ഞ പിന്തുണ പ്രഖ്യാപിച്ചു. തമിഴ്‌ ഈഴമെന്നത്‌ സ്വന്തം സ്വപ്‌നമായും കൊണ്ടുനടന്നു. ശ്രീലങ്കയില്‍ തമിഴ്‌ പുലികളും സൈന്യവും ശക്തമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കെ 1989ല്‍ അതീവ രഹസ്യമായി വൈകോ കടല്‍ കടന്ന്‌ വേലുപ്പിള്ള പ്രഭാകരനുമായി കൂടിക്കാഴ്‌ച നടത്തിയത്‌ വന്‍ വിവാദങ്ങള്‍ക്ക്‌ വഴിതെളിച്ചു. അന്ന്‌ വൈകോ രാജ്യസഭാ എം പിയാണ്‌. കലൈഞ്‌ജര്‍ കരുണാനിധി തമിഴ്‌നാട്‌ മുഖ്യമന്ത്രിയും. വിവാദങ്ങളില്‍ നിന്ന്‌ ഒരുവിധത്തിലാണ്‌ കരുണാനിധി തലയൂരിയത്‌. 91ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ രാജീവ്‌ ഗാന്ധി കൊല്ലപ്പെട്ട ശേഷം നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ കണ്ടെത്തിയ വീഡിയോ ചിത്രങ്ങളിലും വൈകോയും പുലിത്തലവനുമായുള്ള കൂടിക്കാഴ്‌ചകളുണ്ടായിരുന്നു. പ്രഭാകരനെ തലൈവരെന്ന്‌ വിളിച്ചപ്പോള്‍ വൈകോവിനെ അണ്ണ (സഹോദരന്‍)നായാണ്‌ പ്രഭാകരന്‍ തിരികെ വിശേഷിപ്പിച്ചത്‌. രാജീവ്‌ ഗാന്ധി വധത്തെക്കുറിച്ച്‌ അന്വേഷണം നടത്തിയ ജെയിന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലും വൈകോയെ പരാമര്‍ശിക്കുന്നുണ്ട്‌. രാജീവ്‌ ഗാന്ധിയെ വധിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കുണ്ടെന്നായിരുന്നു ആരോപണം.

ഡി എം കെയിലെ രണ്ടാമനായിരുന്ന വൈകോ 1978 മുതല്‍ 96 വരെ പതിനെട്ട്‌ വര്‍ഷം തുടര്‍ച്ചയായി രാജ്യസഭാംഗമായിരുന്നു. ഡി എം കെ വിട്ട്‌ എം ഡി എം കെ രൂപവത്‌കരിച്ച ശേഷം നടന്ന 1996ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എ ഐ എ ഡി എം കെ- കോണ്‍ഗ്രസ്‌ സഖ്യത്തിനും ഡി എം കെ- തമിഴ്‌ മനിലാ കോണ്‍ഗ്രസിനും എതിരായി സി പി എമ്മുമായി സഖ്യമുണ്ടാക്കിയായിരുന്നു വൈകോയുടെ പ്രവര്‍ത്തനം. എന്നാല്‍ കാര്യമായെന്നല്ല, വരവറിയിക്കാന്‍ തന്നെ വൈകോക്ക്‌ സാധിച്ചില്ല. പിന്നീട്‌ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തലൈവി കോണ്‍ഗ്രസ്‌ വിട്ട്‌ ബി ജെ പി പാളയത്തിലെത്തിയപ്പോള്‍ പട്ടാളി മക്കള്‍ കക്ഷിക്കൊപ്പം എം ഡി എം കെയും തലൈവിക്കൊപ്പം നിന്നു. കരുണാനിധിയോടുള്ള വിദ്വേഷം ഒന്നുമാത്രമായിരുന്നു ശത്രുപക്ഷത്തുണ്ടായിരുന്ന തലൈവിക്കൊപ്പം നില്‍ക്കാനുള്ള പ്രേരണ.

1999ലെ തിരഞ്ഞെടുപ്പില്‍ പതിമൂന്നാം ലോക്‌സഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. 2001ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇരു മുന്നണികള്‍ക്കുമെതിരെ എം ഡി എം കെ ഒറ്റക്ക്‌ ജനവിധി തേടിയെങ്കിലും ഒരിടത്ത്‌ പോലും വിജയിക്കാന്‍ സാധിച്ചില്ല. 2002ല്‍ എല്‍ ടി ടി ഇ അനുകൂല നിലപാട്‌ കൈക്കൊണ്ട വൈകോയെ പോട്ട നിയമപ്രകാരം ജയലളിത സര്‍ക്കാര്‍ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ചു. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ്‌ കോണ്‍ഗ്രസിനൊപ്പം നിന്ന വൈകോ, യു പി എ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതോടെ ജയില്‍ മോചിതനായി. 2006ലെ തിരഞ്ഞെടുപ്പ്‌ അടുത്തതോടെ കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡി പി എ സഖ്യം വിട്ട്‌ തലൈവിക്കൊപ്പം ചേര്‍ന്നു. അന്നും പുലികളുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ വൈകോ തയ്യാറായിരുന്നില്ല. മൂന്ന്‌ സീറ്റ്‌ നേടിയാണ്‌ അന്ന്‌ വരവറിയിച്ചത്‌.

2008ല്‍ രാജ്യദ്രോഹ കുറ്റം ചുമത്തി വൈകോയെ വീണ്ടും അറസ്റ്റ്‌ ചെയ്‌തു. ശ്രീലങ്കന്‍ ആഭ്യന്തര പ്രശ്‌നത്തില്‍ ഇന്ത്യ ഇടപെടണമെന്നായിരുന്നു വൈകോയുടെ ആവശ്യം. അന്ന്‌ കരുണാനിധിയാണ്‌ മുഖ്യമന്ത്രി. വൈകോയുടെ അറസ്റ്റ്‌ രാഷ്‌ട്രീയ പകവീട്ടലാണെന്ന്‌ പറഞ്ഞ്‌ രംഗത്തെത്തിയത്‌ തലൈവി ജയലളിതയും. പിന്നീട്‌ കോടതി ഉത്തരവ്‌ പ്രകാരം ജയില്‍മോചിതനായി.

ഒടുവില്‍ വീണ്ടും തമിഴ്‌നാട്‌ തിരഞ്ഞെടുപ്പ്‌ ചൂടിലേക്ക്‌ വരുമ്പോള്‍ വൈകോ പുറത്താണ്‌. തലൈവി നേതൃത്വം നല്‍കുന്ന മുന്നണിയില്‍ ഉള്‍പ്പെട്ടിരുന്നുവെങ്കിലും ഇരുപത്തൊന്ന്‌ സീറ്റില്‍ നിന്ന്‌ പിന്മാറാന്‍ വൈകോയും പന്ത്രണ്ടിനപ്പുറമില്ലെന്ന്‌ പുരട്‌ചി തലൈവിയും ഉറപ്പിച്ചപ്പോള്‍ വൈകോക്ക്‌ പിന്മാറേണ്ടി വന്നു. ഒറ്റക്ക്‌ മത്സരിക്കാന്‍ ത്രാണിയില്ല. മുന്നണികളിലൊന്നിനും പിന്തുണ പ്രഖ്യാപിക്കാനും സാധിക്കില്ല. പിന്നെ ഒരേയൊരു വഴി തന്ത്രപരമായ പിന്‍വാങ്ങലാണ്‌. പുലികളുടെ രീതി അതാണ്‌. അതുകൊണ്ടു തന്നെ ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ എം ഡി എം കെ മത്സരിക്കേണ്ടെന്ന്‌ വൈകോ തീരുമാനിച്ചു. മത്സരിക്കാതിരിക്കുന്നതിലും ഭേദം പന്ത്രണ്ട്‌ സീറ്റ്‌ സ്വീകരിക്കുന്നതാണെന്ന്‌ പാര്‍ലിമെന്ററി വ്യാമോഹികള്‍ ഉപദേശിച്ചുവെങ്കിലും ഫലിച്ചിട്ടില്ല. പത്രികാ സമര്‍പ്പണം അവസാനിക്കും വരെ മനസ്സ്‌ മാറാന്‍ സമയമുണ്ട്‌. പക്ഷേ, പുലികളുടെ മനംമാറ്റം അത്ര എളുപ്പമാകില്ല തന്നെ.

Read More......

2011-03-19

തോല്‍ക്കാന്‍ മടിക്കുന്ന ദ്രാവീഡക്കനി


ദ്രാവിഡ ദേശീയതയുടെ ആള്‍രൂപം. കറയറ്റ തമിഴ്‌ സ്‌നേഹി. സാഹിത്യ ലോകത്തും ചലച്ചിത്ര ലോകത്തും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വം. അഞ്ച്‌ തവണ തമിഴ്‌നാടിന്റെ മുഖ്യമന്ത്രി - അതാണ്‌ മുത്തുവേല്‍ കരുണാനിധി.

1924 ജൂണ്‍ മൂന്നിന്‌ തഞ്ചാവൂര്‍ ജില്ലയിലെ തിരുക്കുവാലൈ ഗ്രാമത്തിലാണ്‌ ജനനം. ധനാഢ്യ കുടുംബത്തിലെ വത്സല പുത്രനായിരുന്നില്ല താനെന്നാണ്‌ തന്റെ കുടുംബത്തെ കുറിച്ച്‌ കരുണാനിധി തന്നെ പറയുന്നത്‌. നാടകം, കവിത, തമിഴ്‌ സാഹിത്യം എന്നിവയില്‍ കുട്ടിക്കാലത്തു തന്നെ കഴിവ്‌ തെളിയിച്ചു. പതിനാലാം വയസ്സിലാണ്‌ രാഷ്‌ട്രീയത്തിലേക്കുള്ള കടന്നുവരവ്‌. ജസ്റ്റിസ്‌ പാര്‍ട്ടി നേതാവായിരുന്ന അഴഗിരി സ്വാമിയുടെ പ്രഭാഷണങ്ങളില്‍ ആകൃഷ്‌ടനായാണ്‌ രാഷ്‌ട്രീയത്തിലെത്തിയത്‌. പിന്നീട്‌ ദ്രവീഡിയന്‍ ആശയങ്ങളെ താലോലിച്ച്‌ തുടങ്ങിയതോടെ ഹിന്ദിവിരുദ്ധ പ്രക്ഷോഭങ്ങളിലും പങ്കെടുത്തു. തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി `മാനവര്‍ നേശം' എന്ന പേരില്‍ കൈയെഴുത്ത്‌ പത്രം പ്രസിദ്ധീകരിച്ചു. ദ്രാവിഡ മുന്നേറ്റമെന്ന ആശയത്തിന്റെ ഭാഗമായി തമിഴ്‌നാട്‌ തമിഴ്‌ മാനവര്‍ മന്‍റം എന്ന പേരില്‍ വിദ്യാര്‍ഥി സംഘടനയുണ്ടാക്കിയായിരുന്നു പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍. നാടകങ്ങളിലൂടെയും കവിതകളിലൂടെയും കുട്ടിക്കാലത്തു തന്നെ ആശയങ്ങള്‍ പ്രചരിപ്പിച്ചു തുടങ്ങിയ കരുണാനിധി, വൈകാതെ ചലച്ചിത്ര ലോകത്തേക്കും പ്രവേശിച്ചു.

ജസ്റ്റിസ്‌ പാര്‍ട്ടി രൂപം മാറി ദ്രാവിഡ കഴകമായി മാറിയപ്പോള്‍ അതിന്റെ പതാകക്ക്‌ രൂപം നല്‍കിയത്‌ കരുണാനിധിയായിരുന്നു. അന്നത്തെ ബ്രാഹ്മിണ മേല്‍ക്കോയ്‌മയില്‍ പ്രതിഷേധിച്ച ഇ വി രാമസ്വാമി നായ്‌ക്കരെന്ന പെരിയോറാണ്‌ ദ്രാവിഡ കഴകം എന്ന പാര്‍ട്ടി രൂപവത്‌കരിച്ചത്‌. ദ്രാവിഡ രാജ്യം സ്ഥാപിക്കുക, തൊട്ടുകൂടായ്‌മ ഇല്ലാതാക്കുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു പ്രവര്‍ത്തനം. പിന്നീടുണ്ടായ എല്ലാ ദ്രാവിഡ പാര്‍ട്ടികളുടെയും പിതൃസ്ഥാനം ദ്രാവിഡ കഴകത്തിനാണ്‌. മണിയമ്മ എന്ന യുവതിയെ പെരിയോര്‍ വിവാഹം കഴിക്കുകയും തന്റെ പിന്‍ഗാമി അവരാണെന്ന്‌ ഉറച്ച നിലപാടെടുക്കുകയും ചെയ്‌തതോടെ ദ്രാവിഡ കഴകം പിളര്‍പ്പിന്റെ വക്കിലെത്തി. സി എന്‍ അണ്ണാദുരൈയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകള്‍ ദ്രാവിഡ മുന്നേറ്റ കഴകം രൂപവത്‌കരിച്ചതോടെ പിളര്‍പ്പ്‌ യാഥാര്‍ഥ്യമായി. ആദ്യം പെരിയോര്‍ക്കൊപ്പം നിന്നെങ്കിലും പിന്നീട്‌ ഡി എം കെയിലേക്ക്‌ കരുണാനിധി ചുവടുമാറ്റി. അണ്ണാദുരൈക്ക്‌ തൊട്ടുതാഴെ രണ്ടാമനായി കലൈഞ്‌ജര്‍ വളരുന്ന കാഴ്‌ചയാണ്‌ പിന്നീട്‌ തമിഴകം കണ്ടത്‌. എം ജി ആറിനെ ഡി എം കെയിലേക്ക്‌ കൂട്ടിക്കൊണ്ടുവരുന്നതിലും കരുണാനിധി മുഖ്യ പങ്ക്‌ വഹിച്ചു.

ത്രിഭാഷാ പദ്ധതി കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെയുള്ള പോരാട്ടം ഡി എം കെക്കും കരുണാനിധിക്കും ഇന്നും തമിഴ്‌ മനസ്സുകളിലുള്ള ജനപിന്തുണക്ക്‌ വളരെയധികം സഹായിച്ചിട്ടുണ്ട്‌. ഇംഗ്ലീഷ്‌ ഭാഷയെ ഔദ്യോഗിക ഭാഷയാക്കുന്നതിനൊപ്പം ഹിന്ദിയെ രാഷ്‌ട്ര ഭാഷയാക്കി ജവഹര്‍ലാല്‍ നെഹ്‌റു സര്‍ക്കാര്‍ നിയമം കൊണ്ടുവന്നു. തമിഴിനെ ഹൃദയത്തില്‍ കൊണ്ടുനടന്ന കരുണാനിധിക്കും ഡി എം കെക്കും അതൊട്ടും സ്വീകാര്യമായിരുന്നില്ല. തമിഴ്‌ ജനത കണ്ട ഏറ്റവും വലിയ ജനകീയ മുന്നേറ്റമായി അത്‌ വളര്‍ത്തിയെടുക്കുന്നതില്‍ കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡി എം കെക്ക്‌ സാധിച്ചു. 1967ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സി എന്‍ അണ്ണാദുരൈയുടെ നേതൃത്വത്തിലുള്ള ഡി എം കെ സര്‍ക്കാര്‍ അധികാരത്തിലെത്തുന്ന കാഴ്‌ചയാണ്‌ അത്‌ കാണിച്ചുതന്നത്‌. അതുവരെ അധികാരത്തിലിരുന്ന കോണ്‍ഗ്രസിന്‌ വലിയ തിരിച്ചുവരവിന്‌ പിന്നീടിതുവരെ സാധിച്ചിട്ടില്ല. അണ്ണാദുരൈ മന്ത്രിസഭയില്‍ കരുണാനിധി പൊതുമരാമത്ത്‌ മന്ത്രിയായി.

1969ല്‍ സി എന്‍ അണ്ണാദുരൈ മരിച്ചതോടെ കരുണാനിധിയെന്ന പേരല്ലാതെ ഡി എം കെക്ക്‌ മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ നിര്‍ദേശിക്കാന്‍ മറ്റൊന്നുണ്ടായിരുന്നില്ല. 1971ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കരുണാനിധിയുടെ നേതൃത്വത്തില്‍ വീണ്ടും ഡി എം കെ സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തി. പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ നിന്നിറങ്ങിപ്പോയ എം ജി ആര്‍, 1972ല്‍ ആള്‍ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം രൂപവത്‌കരിച്ച്‌ ഡി എം കെയെ പിളര്‍ത്തി. പിന്നീട്‌ എം ജി ആറിന്റെയും എ ഐ എ ഡി എം കെയുടെയും കാലമായിരുന്നു. എം ജി ആറിന്റെ മരണത്തിനു ശേഷമാണ്‌ കരുണാനിധി വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുന്നത്‌. 89ലെ തിരഞ്ഞെടുപ്പില്‍ കലൈഞ്‌ജര്‍ തിരിച്ചുവന്നു. 91ലെ പൊതുതിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ രാജീവ്‌ ഗാന്ധി കൊല്ലപ്പെട്ടത്‌ കരുണാനിധിക്ക്‌ തിരിച്ചടിയായി. സംസ്ഥാന സര്‍ക്കാര്‍ പിരിച്ചുവിട്ട്‌ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തി. സഹതാപ തരംഗത്തില്‍ എ ഐ എ ഡി എം കെ- കോണ്‍ഗ്രസ്‌ സഖ്യം അധികാരത്തില്‍ തിരിച്ചെത്തി.

96ലെ തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം മുതലെടുത്ത്‌ കരുണാനിധി മുഖ്യമന്ത്രിക്കസേര തിരിച്ചു പിടിച്ചു. 2001ല്‍ അധികാരം നഷ്‌ടപ്പെട്ടു. 2001ല്‍ ജയലളിത വീണ്ടും മുഖ്യമന്ത്രിയായതോടെ ചെന്നൈയിലെ വസതിയില്‍ നിന്ന്‌ അര്‍ധരാത്രി കരുണാനിധിയെ തമിഴ്‌നാട്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. സണ്‍ ടി വി ഈ ചിത്രങ്ങള്‍ പകര്‍ത്തി പുറത്തുവിട്ടു. 2006ല്‍ അഞ്ചാം തവണയും മുഖ്യമന്ത്രിയാകുന്നതാണ്‌ അതിന്റെ അനന്തരഫലം.

ദേശീയ രാഷ്‌ട്രീയത്തിലേക്കിറങ്ങിയില്ലെങ്കിലും ഒഴിവാക്കാന്‍ പറ്റാത്ത പേരായി കലൈഞ്‌ജര്‍ മാറി. 1989ല്‍ വി പി സിംഗ്‌ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ പിന്തുണക്കാന്‍ ഡി എം കെയുമുണ്ടായിരുന്നു. കോണ്‍ഗ്രസിനെയും ബി ജെ പിയെയും തരാതരം പോലെ പ്രണയിച്ചായിരുന്നു ഡി എം കെയുടെ പിന്നീടുള്ള ജീവിതം. 1998ലെ എ ന്‍ ഡി എ സര്‍ക്കാറിനുള്ള പിന്തുണ എ ഐ എ ഡി എം കെ പിന്‍വലിച്ചതോടെ ബി ജെ പി പാളയത്തിലേക്ക്‌ ഡി എം കെ നുഴഞ്ഞുകയറി. പിന്നീട്‌ കോണ്‍ഗ്രസിനൊപ്പം നിന്ന ഡി എം കെ, രണ്ട്‌ യു പി എ സര്‍ക്കാറിലെയും ഒഴിവാക്കാന്‍ പറ്റാത്ത ശക്തിയായി മാറി. 2009ലെ പൊതുതിരഞ്ഞെടുപ്പില്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസിനൊപ്പം നിന്ന്‌ സീറ്റുകള്‍ തൂത്തുവാരി.

ഡി എം കെ കുടുംബ രാഷ്‌ട്രീയത്തിലേക്ക്‌ ചുരുങ്ങിയപ്പോള്‍ കരുണാനിധിയും സ്വയം ചെറുതാകുന്ന കാഴ്‌ചയാണ്‌ തമിഴകം കണ്ടത്‌. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്‌ ശേഷം രാഷ്‌ട്രീയത്തില്‍ നിന്ന്‌ സ്വയം വിരമിക്കുന്നതിന്റെ സൂചനകള്‍ നല്‍കി മകന്‍ സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കി അവരോധിച്ചു. സ്റ്റാലിനാണ്‌ തന്റെ രാഷ്‌ട്രീയ പിന്‍ഗാമിയെന്നതായിരുന്നു സൂചന. കരുണാനിധിയെ അല്ലാതെ മറ്റൊരാളെ അനുസരിക്കില്ലെന്ന നിലപാടുമായി മകന്‍ അഴഗിരി രംഗത്തെത്തിയതോടെ കരുണാനിധി ചുവട്‌ മാറ്റി. വിരമിക്കുന്നില്ലെന്നും ഇത്തവണയും പാര്‍ട്ടിയെ നയിക്കുമെന്നും ഡി എം കെ അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി താനായിരിക്കുമെന്നുമാണ്‌ കലൈഞ്‌ജര്‍ ഇപ്പോള്‍ പറയുന്നത്‌.

Read More......

2011-03-13

വംഗനാടിന്റെ റാണിയാകാന്‍ മമത


വംഗനാട്ടിലെ യുദ്ധം അതിന്റെ അവസാന ഘട്ടത്തിലാണിപ്പോള്‍. 1977നു ശേഷം ബംഗാള്‍ കണ്ട ഏറ്റവും വലിയ യുദ്ധത്തിന്റെ അവസാനഘട്ടം. 34 വര്‍ഷം മുമ്പ്‌, കൃത്യമായി പറഞ്ഞാല്‍ 1972ല്‍ അധികാരത്തിലെത്തിയ കോണ്‍ഗ്രസ്‌ മന്ത്രിസഭക്കു ശേഷമുണ്ടായ അതേ അവസ്ഥയിലൂടെയാണ്‌ പശ്ചിമ ബംഗാള്‍ കടന്നുപോകുന്നത്‌. സിദ്ധാര്‍ഥ്‌ ശങ്കര്‍ റേയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ്‌ മന്ത്രിസഭയുടെ കാലത്ത്‌ നക്‌സലൈറ്റുകള്‍ സംസ്ഥാനത്ത്‌ സജീവമായിരുന്നു. ഇപ്പോള്‍ സി പി ഐ (മാവോയിസ്റ്റ്‌) യുടെ സജീവ സാന്നിധ്യമുണ്ട്‌. 1977ല്‍ ഭൂമി വലിയ രാഷ്‌ട്രീയ പ്രശ്‌നമായിരുന്നു. കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും ഭൂമി അനുവദിക്കുന്നത്‌ സി പി എമ്മും ഇടത്‌ പാര്‍ട്ടികളും ഉന്നയിച്ചു. ഇന്നും ഭൂമി പ്രധാന പ്രശ്‌നമാണ്‌. കൃഷി ഭൂമി വ്യാവസായിക ആവശ്യത്തിന്‌ ഏറ്റെടുക്കുന്നതാണ്‌ തര്‍ക്കങ്ങള്‍ക്ക്‌ കാരണമാക്കുന്നത്‌ എന്ന്‌ മാത്രം.

1977ല്‍ സംസ്ഥാനത്തെ ന്യൂനപക്ഷങ്ങള്‍ സി പി എമ്മിന്റെ നേതൃത്വത്തിലുള്ള ഇടത്‌ മുന്നണിക്കൊപ്പം നിന്നു. പിന്നീടിത്രകാലം ന്യൂനപക്ഷത്തിന്റെ പിന്തുണ അവര്‍ക്കുണ്ടായി. എന്നാല്‍ ന്യൂനപക്ഷം സി പി എമ്മിനെയും ഇടത്‌ മുന്നണിയെയും കൈവിടുന്നുവെന്ന തോന്നലാണ്‌ 2011ലുള്ളത്‌. ഈ മാറ്റത്തിന്റെയെല്ലാം നേതൃത്വത്തില്‍ ദീദിയാണ്‌. ലാല്‍ഗഢിലൂടെ ജംഗല്‍ മഹലിലാകെയും അവിടെ നിന്ന്‌ മറ്റിടങ്ങളിലേക്കും സി പി ഐ (മാവോയിസ്റ്റ്‌) സ്വാധീനം വ്യാപിപ്പിക്കുന്നതും ദീദിയിലൂടെ ഉയര്‍ന്ന മാറ്റങ്ങളുടെ മറപിടിച്ചാണ്‌.

കോണ്‍ഗ്രസ്‌ ഐയിലൂടെ രാഷ്‌ട്രീയ പ്രവര്‍ത്തനം തുടങ്ങിയ മമത, മഹിളാ കോണ്‍ഗ്രസ്‌ സംസ്ഥാന ഘടകം സെക്രട്ടറിയായതോടെയാണ്‌ രാഷ്‌ട്രീയത്തില്‍ ശോഭിച്ച്‌ തുടങ്ങിയത്‌. 1984ല്‍ എട്ടാമത്‌ ലോക്‌സഭയിലേക്ക്‌ കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ മത്സരിച്ച്‌ ജയിക്കുകയും ചെയ്‌തു. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ സഹതാപ തരംഗത്തില്‍ സോമനാഥ്‌ ചാറ്റര്‍ജിയെ ജാദവ്‌പൂര്‍ മണ്ഡലത്തില്‍ പരാജയപ്പെടുത്തിയാണ്‌ മമതയുടെ രംഗപ്രവേശം. കോണ്‍ഗ്രസ്‌ വിരുദ്ധ വികാരം ആഞ്ഞടിച്ച 89ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും 91ലെ തിരഞ്ഞെടുപ്പില്‍ മമത തിരിച്ചെത്തി. പി വി നരസിംഹ റാവുവിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന ന്യൂനപക്ഷ മന്ത്രിയഭയില്‍ സ്‌പോര്‍ട്‌സ്‌, വനിതാ ശിശുക്ഷേമ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയുമായി. കായിക രംഗത്ത്‌ തന്റെ നിലപാടുകള്‍ക്ക്‌ കേന്ദ്രം വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്ന്‌ ചൂണ്ടിക്കാട്ടി മന്ത്രിസഭയില്‍ നിന്ന്‌ രാജിവെച്ചെങ്കിലും പിന്നീട്‌ അതേ വകുപ്പുകള്‍ തന്നെ മമതക്ക്‌ തിരിച്ചു നല്‍കി. പശ്ചിമ ബംഗാളില്‍ സി പി എമ്മിനോട്‌ കോണ്‍ഗ്രസ്‌ മൃദു സമീപനം സ്വീകരിക്കുന്നുവെന്ന്‌ ആരോപിച്ച്‌ മമത വീണ്ടും രംഗത്തെത്തി. കോണ്‍ഗ്രസ്‌ വിടുന്നതിന്റെ ആദ്യ സൂചനകള്‍ നല്‍കി യഥാര്‍ഥ കോണ്‍ഗ്രസിനു വേണ്ടി സംസാരിക്കാന്‍ താന്‍ മാത്രമേയുള്ളൂവെന്ന്‌ പൊതുപരിപാടിയില്‍ പറയുകയും ചെയ്‌തു.

96ലെ പതിനൊന്നാം ലോക്‌സഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട മമത, ഭരണപക്ഷത്തിരിക്കെ പെട്രോള്‍ വില വര്‍ധനവിനെതിരെ ശക്തമായ പ്രക്ഷോഭവുമായി രംഗത്തെത്തി. 97ല്‍ അന്നത്തെ റെയില്‍വേ മന്ത്രിയായിരുന്ന രാം വിലാസ്‌ പാസ്വാനും മമതയുടെ ചൂട്‌ അറിഞ്ഞതാണ്‌. റെയില്‍വേ ബജറ്റില്‍ ബംഗാളിനെ തഴഞ്ഞുവെന്നാരോപിച്ച്‌ പാസ്വാന്റെ നേര്‍ക്ക്‌ തന്റെ ഷാള്‍ വലിച്ചെറിഞ്ഞാണ്‌ മമത പ്രതിഷേധം അറിയിച്ചത്‌. തുടര്‍ന്ന്‌ രാജി പ്രഖ്യാപിക്കുകയും ചെയ്‌തു. എന്നാല്‍, സ്‌പീക്കര്‍ പി എ സാംഗ്‌മ രാജി സ്വീകരിക്കാന്‍ തയ്യാറായില്ല.

97ല്‍ തന്നെ കോണ്‍ഗ്രസില്‍ നിന്ന്‌ പുറത്തുവന്ന മമത ആള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ്‌ രൂപവത്‌കരിച്ച്‌ പ്രവര്‍ത്തനം ബംഗാളില്‍ വ്യാപിപ്പിച്ചു. വളരെ വൈകാതെ തൃണമൂല്‍ ബംഗാളിലെ മുഖ്യ പ്രതിപക്ഷമായി. അവസരങ്ങള്‍ക്കൊത്ത്‌ സഖ്യങ്ങളിലും മാറ്റം വരുത്തിയായിരുന്നു പിന്നീട്‌ മമതയുടെ യാത്ര. 99ലെ പൊതുതിരഞ്ഞെടുപ്പില്‍ ബി ജെ പി നയിക്കുന്ന എന്‍ ഡി എയുടെ ഘടകക്ഷിയായി നിലകൊണ്ട മമത ജയിച്ചുകയറിയപ്പോള്‍ ആദ്യമായി റെയില്‍വേ മന്ത്രിയുമായി. ബംഗാളിന്‌ വാരിക്കോരി നല്‍കിക്കൊണ്ട്‌ തന്നെയായിരുന്നു 2000ത്തിലെ മമതയുടെ ആദ്യ റെയില്‍വേ ബജറ്റും.
അധികം വൈകാതെ നിയമസഭാ തിരഞ്ഞെടുപ്പ്‌ മുന്നിലെത്തിയതോടെ എന്‍ ഡി എയോട്‌ വിട പറഞ്ഞ്‌ കോണ്‍ഗ്രസുമായി ബന്ധം സ്ഥാപിച്ചു. കോണ്‍ഗ്രസ്‌- തൃണമൂല്‍ സഖ്യമാണ്‌ 2001ലെ പശ്ചിമബംഗാളിലെ തിരഞ്ഞെടുപ്പിനെ നേരിട്ടത്‌. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം വീണ്ടും ബി ജെ പിയുമായി സഖ്യത്തിലെത്തിയ മമത വീണ്ടും കേന്ദ്ര മന്ത്രിസഭയില്‍ ഇടം കണ്ടെത്തി. 2004 ജനുവരിയില്‍ എന്‍ ഡി എ മന്ത്രിസഭയിലെത്തിയ മമതക്ക്‌ കല്‍ക്കരി, ഖനനം വകുപ്പുകളാണ്‌ ലഭിച്ചത്‌. 2004ലെ തിരഞ്ഞെടുപ്പില്‍ ത്രികോണ മത്സരത്തിനാണ്‌ ബംഗാള്‍ സാക്ഷ്യം വഹിച്ചത്‌. തൃണമൂല്‍- ബി ജെ പി സഖ്യം, കോണ്‍ഗ്രസ്‌ ഇടതുമുന്നണി എന്നിവ മത്സരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏക ലോക്‌സഭാംഗം എന്ന പേരുമായാണ്‌ മമത അത്തവണ ലോക്‌സഭ കണ്ടത്‌. 42 സീറ്റുകളില്‍ 35 എണ്ണത്തിലും ഇടതുപക്ഷം വിജയിച്ചു. ആറെണ്ണം കോണ്‍ഗ്രസിന്‌ ലഭിച്ചു.

2004ലെ പൊതുതിരഞ്ഞെടുപ്പിന്‌ ശേഷം തൃണമൂല്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തനത്തില്‍ കാര്യമായ മാറ്റം തന്നെ വരുത്തി. ഒരു കരണത്തടിച്ചാല്‍ എതിരാളിയുടെ ഇരു കരണത്തും ആഞ്ഞടിക്കുക എന്നായി രീതി. അതിന്‌ മാവോയിസ്റ്റ്‌ സംഘടനകളുമായി രഹസ്യമായ ധാരണയിലെത്തിയതായും ഇടത്‌ കക്ഷികള്‍ ആരോപിക്കുന്നു. സംഘര്‍ഷാത്മകമായ രാഷ്‌ട്രീയത്തിനാണ്‌ അത്‌ വഴിതെളിച്ചത്‌. അവസരവാദ രാഷ്‌ട്രീയത്തിന്റെ മറയുമായി മമത കോണ്‍ഗ്രസുമായി അടുത്തത്‌ 2006ലെ നിയമസഭാ തിരഞ്ഞെടുപ്പ്‌ വരുന്നതോടെയാണ്‌.

ഇപ്പോഴില്ലെങ്കില്‍ ഇനി ഒരിക്കലുമില്ല എന്ന്‌ ആവര്‍ത്തിച്ചാണ്‌ അന്ന്‌ തിരഞ്ഞെടുപ്പിനെ മമത നേരിടുന്നത്‌. എന്നാല്‍, സംസ്ഥാനത്ത്‌ കാര്യമായ ചലനങ്ങള്‍ സൃഷ്‌ടിക്കാന്‍ മമതക്കോ തൃണമൂലിനോ സാധിച്ചില്ല. ബംഗാളിലെ ജനങ്ങള്‍ അത്തവണയും ഇടതിനെ തുണച്ചപ്പോള്‍ മുപ്പത്‌ സീറ്റുമായി മമത ഇല്ലാത്ത പ്രതിപക്ഷത്തിരുന്നു.
വ്യവസായവത്‌കരണമാണ്‌ ബംഗാളില്‍ ഇനി വേണ്ടതെന്ന പിന്നീട്‌ അധികാരത്തിലെത്തിയ ബുദ്ധദേവ്‌ സര്‍ക്കാറിന്റെ തീരുമാനം മമതക്ക്‌ തുണയായി. ടാറ്റയുടെ ചെറു കാര്‍ നിര്‍മിക്കുന്നതിന്‌ സിംഗൂരിലെ കൃഷി ഭൂമി ഏറ്റെടുക്കാന്‍ ബുദ്ധദേവും സി പി എമ്മും തീരുമാനിച്ചതോടെ ഇടതിന്റെ ശനിദശ തുടങ്ങി. അതിനെതിരെ ഉയര്‍ന്ന കര്‍ഷക രോഷത്തില്‍ തൃണമൂലും എസ്‌ യു സി ഐ, പാര്‍ട്ടി ഓഫ്‌ ഡെമോക്രാറ്റിക്‌ സോഷ്യലിസവും മാവോയിസ്റ്റുകളും സാമൂഹിക സംഘടനകളും കൈകോര്‍ത്തപ്പോള്‍ അതിന്റെ മുന്നണിപ്പോരാളിയായി മമത നിന്നു. ഏറ്റുമുട്ടലുകള്‍ക്കും രക്തച്ചൊരിച്ചിലുകള്‍ക്കും ഒടുവില്‍ കാര്‍ നിര്‍മാണ യൂനിറ്റ്‌ ടാറ്റ ഗുജറാത്തിലേക്ക്‌ മാറ്റി.

ഇതിനിടെ ജക്കാര്‍ത്തയിലെ സലീം ഗ്രൂപ്പിന്‌ കെമിക്കല്‍ ഹബ്ബ്‌ നിര്‍മിക്കാന്‍ നന്ദിഗ്രാമില്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുത്തു. സിംഗൂരിലെ അതേ വീര്യവുമായി മമത നന്ദിഗ്രാമിലേക്ക്‌ കുതിച്ചു. അവിടെ സി പി എം മമതയെ കാത്തുനിന്നു.
സിംഗൂരില്‍ നടന്നതിനേക്കാളും രൂക്ഷമായ ഏറ്റുമുട്ടലുകള്‍ക്ക്‌ നന്ദിഗ്രാം വേദിയായി. നിരവധി ജീവനുകള്‍ പൊലിഞ്ഞു. കെമിക്കല്‍ ഹബ്ബിന്‌ സ്ഥലം ഏറ്റെടുക്കേണ്ടതില്ലെന്ന്‌ തീരുമാനിച്ച്‌ സര്‍ക്കാര്‍ തടിയൂരി.

സിംഗൂരും നന്ദിഗ്രാമും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുയര്‍ത്തി മമതക്കൊപ്പം കോണ്‍ഗ്രസും ചേര്‍ന്നതോടെ ഇടതുവിരുദ്ധ മുന്നണിക്ക്‌ 1977നു ശേഷം ചരിത്രത്തില്‍ ഏറ്റവുമധികം സീറ്റ്‌ ലഭിച്ച തിരഞ്ഞെടുപ്പായി 2009ലെ പൊതുതിരഞ്ഞെടുപ്പ്‌ മാറി.
ഒന്‍പത്‌ സീറ്റുകള്‍ സി പി എം നേടിയപ്പോള്‍ പത്തൊന്‍പത്‌ സീറ്റാണ്‌ തൃണമൂല്‍ വാരിക്കൂട്ടിയത്‌. 84ലെ ഇന്ദിരാ സഹതാപ തരംഗത്തേപ്പോലും അത്‌ കടത്തിവെട്ടി. അന്ന്‌ ഇടത്‌വിരുദ്ധ കക്ഷികള്‍ക്ക്‌ ലഭിച്ചത്‌ പതിനാറ്‌ സീറ്റായിരുന്നു.
ഏഴാം തവണയും ലോക്‌സഭയിലെത്തുകയും രണ്ടാം തവണയും റെയില്‍വേ മന്ത്രിയാകുകയും ചെയ്‌ത മമത, ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന്‌ തറപ്പിച്ച്‌ പറയുന്നുണ്ട്‌. ഇടതിനെ തകര്‍ത്ത്‌ കോണ്‍ഗ്രസ്‌- തൃണമൂല്‍ സഖ്യം അധികാരത്തിലെത്തുകയാണെങ്കില്‍ തന്റെ ചിരകാല അഭിലാഷമായ ബംഗാള്‍ മുഖ്യമന്ത്രി കസേരയിലിരിക്കാന്‍ മമത എത്താതിരിക്കില്ല.

Read More......
 

Home | Blogging Tips | Blogspot HTML | Make Money | Payment | PTC Review

ആര്‍ട്ടിക്കിള്‍ 19 © Template Design by Herro | Publisher : Templatemu