2013-06-10

അവസാന ആണിയും തറച്ച് മോഡിയുടെ ഗുരുദക്ഷിണ

ബി ജെ പിയുടെ എക്കാലത്തെയും മുഖം. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ മാത്രം ഗോവയില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിന്റെ അവസാന ദിവസം വരെ അതായിരുന്നു ലാല്‍ കൃഷ്ണ അഡ്വാനി. ഹിന്ദുത്വ ആശയത്തിലൂന്നി പ്രവര്‍ത്തിക്കുന്ന ബി ജെ പിയെ തീവ്ര ഹിന്ദുത്വ ആശയങ്ങളിലൂടെ വളര്‍ത്തിയെടുത്തു. ഒടുവില്‍ താന്‍ തന്നെ വളര്‍ത്തികകൊണ്ടുവന്ന അതിതീവ്രതക്കു മുന്നില്‍ സ്വയം മുട്ടുമടക്കേണ്ടി വന്നു.
അവിഭക്ത കറാച്ചിയില്‍ ജനിച്ച്, വിഭജനത്തിനു ശേഷം ഇന്ത്യയിലെ മുംബൈയില്‍ സ്ഥിരതാമസമാക്കിയ അന്നു മുതല്‍ സ്വപ്നം കണ്ടതാണ് അഖണ്ഡ ഭാരതത്തിന്റെ പ്രധാനമന്ത്രി സ്ഥാനം. അഖണ്ഡ ഭാരതമെന്നാല്‍ ഇപ്പോഴത്തെ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ബംഗ്ലാദേശുമൊക്കെ ഉള്‍പ്പെടുമെങ്കിലും അത്രയും വലിയ ഒരു പ്രദേശത്തെ നയിക്കണമൊന്നും ആഗ്രഹമില്ല. കുറഞ്ഞത് ഭാരതത്തിന്റെയെങ്കിലും പ്രധാനമന്ത്രിയാകണം. ആഗ്രഹം വളരെ ലളിതമാണ്. അതിനു വേണ്ടി മാത്രമാണ് ശരാശരി മനുഷ്യായുസ്സിന്റെ ഭൂരിഭാഗവും ചെലവഴിച്ചത്. അധികാരം പിടിക്കാന്‍ തീവ്ര ഹിന്ദുത്വ നിലപാടുകള്‍ പയറ്റി. അത് ഫലം കാണില്ലെന്ന ചിന്ത മനസ്സില്‍ ശക്തമായതോടെ നിലപാടുകള്‍ സ്വയം മയപ്പെടുത്തി. പല തവണ കപ്പിനും ചുണ്ടിനുമിടയില്‍ വെച്ച് നഷ്ടപ്പെട്ടപ്പോഴും പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷക്കു മേലാണ് അവസാന ആണിയും അടിച്ചത്. ഹിന്ദുത്വ ആശയങ്ങള്‍ വിട്ട് ഒരിക്കല്‍ പോലും തൊഴിലാളി വര്‍ഗത്തിനൊപ്പമോ പൊതു സമൂഹത്തിന്റെ കൂടെയോ ബി ജെ പിക്ക് നില്‍ക്കില്ല. നില്‍ക്കാനാകില്ല. ന്യൂനപക്ഷങ്ങള്‍ ഒരിക്കലും ബി ജെ പിക്കൊപ്പം നില്‍ക്കില്ലെന്നുറപ്പാണ്. ഈ സാഹചര്യത്തില്‍ എന്തിന് വീണ്ടും രാമക്ഷേത്ര നിര്‍മാണം ഉള്‍പ്പെടെയുള്ള തീവ്ര ഹിന്ദുത്വ നിലപാടുകള്‍ എടുത്തിട്ട് തന്റെ മോഹങ്ങള്‍ക്ക് സ്വയം തടയിടണമെന്ന് അഡ്വാനി ചിന്തിച്ചാല്‍ അതിനെ തെറ്റ് പറയാനാകില്ല. പക്ഷേ, ബി ജെ പിയെ നിയന്ത്രിക്കുന്ന ആര്‍ എസ് എസിന് അത് മനസ്സിലാകില്ല.

പതിനഞ്ചാം വയസ്സില്‍ രാഷ്ട്രീയ സ്വയം സേവക സംഘിന്റെ പ്രവര്‍ത്തകനായാണ് അഡ്വാനിയുടെ തുടക്കം. 1947ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ആര്‍ എസ് എസിന്റെ കറാച്ചി പ്രാന്തത്തിന്റെ പ്രസിഡന്റായിരുന്നു. പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തനം ഭാരതത്തിലേക്ക് വ്യാപിപ്പിച്ചു. ആര്‍ എസ് എസിന്റെ മുഖ്യധാരാ രാഷ്ട്രീയത്തിലെ മുഖമായ ജനസംഘില്‍ ചേര്‍ന്നായിരുന്നു പ്രവര്‍ത്തനം. അടിയന്തരാവസ്ഥക്കു ശേഷം അധികാരത്തില്‍ വന്ന ജനതാ പരിവാര്‍ മന്ത്രിസഭയില്‍ അംഗമായി. എ ബി വാജ്പയിയും അന്ന് മന്ത്രിസഭയിലുണ്ടായിരുന്നു. ഇരുവരും ഒരേ സമയം ജനസംഘിലും ആര്‍ എസ് എസിലും അംഗങ്ങളായി തുടരുന്നത് ജോര്‍ജ് ഫെര്‍ണാണ്ടസിനെപ്പോലുള്ള മതേതര സോഷ്യലിസ്റ്റുകള്‍ക്ക് സഹിച്ചില്ല. ഇതെച്ചൊല്ലി ഉയര്‍ന്ന കലഹം ജനതാ പാര്‍ട്ടിയുടെ ഭിന്നിപ്പില്‍ കലാശിച്ചു. മൊറാര്‍ജി ദേശായി സര്‍ക്കാര്‍ താഴെ വീണു. ചൗധരി ചരണ്‍ സിംഗിന്റെ നേതൃത്വത്തില്‍ സര്‍ക്കാറുണ്ടാക്കി. പാര്‍ലിമെന്റ് കാണും മുമ്പ് ചരണ്‍ സിംഗ് മന്ത്രിസഭക്കുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിച്ചു.

1980ല്‍ ബി ജെ പി രൂപവത്കരിക്കാന്‍ മുന്‍കൈയെടുത്തവരില്‍ പ്രധാനികളായിരുന്നു  എ ബി വാജ്പയിയും എല്‍ കെ അഡ്വാനിയും. പക്ഷേ, ലോക്‌സഭയില്‍ രണ്ട് സീറ്റില്‍ ഒതുങ്ങാനായിരുന്നു ബി ജെ പിയുടെ വിധി. 1986ല്‍ അഡ്വാനി ബി ജെ പിയുടെ പ്രസിഡന്റായതോടെ ചിത്രം മാറി. ബോഫോഴ്‌സ് കോഴക്കേസില്‍ പെട്ട് രാജീവ് ഗാന്ധി സര്‍ക്കാര്‍ ഉലയുന്ന കാലം. മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചിറങ്ങിയ വി പി സിംഗ് അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച് പുതിയ പാര്‍ട്ടിയുണ്ടാക്കി. 1989ലെ തിരഞ്ഞെടുപ്പോടെ ബി ജെ പി പ്രധാന ശക്തികളില്‍ ഒന്നായി. വി പി സിംഗ് സര്‍ക്കാറിനെ ഇടതുപാര്‍ട്ടികള്‍ക്കൊപ്പം പുറമെ നിന്ന് പിന്തുണച്ചു. അപ്പോഴേക്കും അയോധ്യ പ്രശ്‌നം രാജ്യത്താകെ ചര്‍ച്ചാവിഷയമാക്കാന്‍ അഡ്വാനിക്ക് കഴിഞ്ഞിരുന്നു. 1990ല്‍ രാമക്ഷേത്രം നിര്‍മിക്കാനെന്നു പറഞ്ഞ് അയോധ്യയിലേക്ക് രഥയാത്ര തുടങ്ങി. രഥയാത്ര ബീഹാറില്‍ വെച്ച് തടയുകയും അഡ്വാനിയെ അറസ്റ്റ് ചെയ്യുകയും ചെയ്തതോടെ വി പി സിംഗ് സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു.

1992 ഡിംസബറോടെ അയോധ്യയിലേക്ക് നീങ്ങിയ കര്‍സേവകരുടെ നേതൃപദവിയില്‍ അഡ്വാനിയുണ്ടായിരുന്നു. ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ കര്‍സേവകര്‍ക്കും മറ്റ് പാര്‍ട്ടി അണികള്‍ക്കും ആവേശം പകര്‍ന്നു നല്‍കിക്കൊണ്ട് എല്‍ കെ അഡ്വാനി സ്ഥലത്തുണ്ടായിരുന്നു. 1996ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 1998ലും ഇത് ആവര്‍ത്തിച്ചു. പതിമൂന്ന് മാസം അധികാരത്തിലിരുന്ന വാജ്പയ് മന്ത്രിസഭയില്‍ അംഗമായി. 1999ല്‍ എന്‍ ഡി എ സഖ്യം ഭൂരിപക്ഷം നേടിയപ്പോള്‍ വാജ്പയ് മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായി. പിന്നീട് ഉപപ്രധാനമന്ത്രിയും. അന്നൊക്കെ വാജ്പയ് ബി ജെ പിയുടെ മിതവാദ മുഖവും അഡ്വാനി തീവ്രവാദ മുഖവുമായിരുന്നു.
2004ലെ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ പരാജയപ്പെട്ടതോടെ വാജ്പയിയുടെ മിതവാദ മുഖംമൂടി അഡ്വാനി എടുത്തണിഞ്ഞു. ജന്‍മദേശമുള്‍ക്കൊള്ളുന്ന പാക്കിസ്ഥാനിലേക്ക് യാത്ര നടത്തി. മുസ്‌ലിം ലീഗ് നേതാവും പാക്കിസ്ഥാന്റെ രാഷ്ട്രപിതാവുമായ മുഹമ്മദലി ജിന്നയുടെ മതേതര നിലപാടുകള്‍ കണ്ടെത്തി, അതേക്കുറിച്ച് വാചാലനായി. ഇതോടെ ആര്‍ എസ്  എസ് പിണങ്ങി. ഉമാ ഭാരതി, മുരളി മനോഹര്‍ ജോഷി, മദന്‍ ലാല്‍ ഖുറാന തുടങ്ങിയവരെല്ലാം അഡ്വാനിക്ക് എതിരായി. വാജ്പയിയും അഡ്വാനിയും പുതുതലമുറക്കായി വഴിമാറണമെന്ന് ആര്‍ എസ് എസ് മേധാവിയായിരുന്ന കെ സുദര്‍ശന്‍ പരസ്യമായി ആവശ്യപ്പെട്ടു. അഡ്വാനി ബി ജെ പിയുടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു.

ഗുജറാത്ത് വംശഹത്യയുടെ മുള്‍മുനയില്‍ ഗുജറാത്തിലെ മോഡി സര്‍ക്കാര്‍ നിന്നപ്പോള്‍ പിന്തുണ നല്‍കി ബി ജെ പിയുടെ തീവ്ര മുഖം ഒരിക്കല്‍ കൂടി അഡ്വാനി പുറത്തെടുത്തു. വാജ്പയി ഉള്‍പ്പെടെയുള്ള നേതാക്കള്‍ മോഡിയെ വിമര്‍ശിച്ച് രംഗത്തെത്തിയപ്പോള്‍ രാജിവെച്ചാല്‍ ആരോപണത്തിന്റെ മുന ബി ജെ പി നേതൃത്വത്തിലേക്ക് നീങ്ങുമെന്ന രാഷ്ട്രീയ ബുദ്ധി മോഡിയെ രക്ഷിച്ചു. പക്ഷേ, ഇന്ന് അതേ മോഡി തിരിഞ്ഞുകുത്തുമ്പോള്‍ രാജിയല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്ന അവസ്ഥയാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് എന്‍ ഡി എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാരായിരിക്കണമെന്ന് ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. പക്ഷേ, ഇന്ന് മോഡിയെ അരിയിട്ടു വാഴിച്ചതോടെ കാര്യങ്ങള്‍ വ്യക്തമാണ്. മോഡി തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി. പ്രത്യക്ഷത്തില്‍ രാജ്‌നാഥ് സിംഗ് അത് വ്യക്തമാക്കിയിട്ടില്ലെങ്കിലും അഡ്വാനിക്കത് വ്യക്തമാണ്. അതുകൊണ്ടാണല്ലോ ഒരു വെള്ള കടലാസില്‍ സ്ഥാനമാനങ്ങളില്‍ നിന്ന് ഒഴിവാക്കുമെന്ന് അറിയിച്ച് ചെറിയൊരു കുറിപ്പ് പാര്‍ട്ടി അധ്യക്ഷന് ആ വന്ധ്യവയോധികന്‍ എഴുതിവെച്ചത്.

Read More......

2013-05-10

കര്‍ണാടകക്ക് ഗുജറാത്താകേണ്ട



ല്ലാ ചേരുവകളും അടങ്ങിയ ബഹുവര്‍ണ കൊമേഴ്‌സ്യല്‍ ചലച്ചിത്രത്തിന്റെ അവസാന രംഗങ്ങളും ആടിക്കഴിഞ്ഞിരിക്കുന്നു. അഞ്ച് വര്‍ഷം മുമ്പ് കര്‍ണാടകയില്‍ ബി ജെ പി അധികാരം പിടിക്കുമ്പോള്‍ നായക സ്ഥാനത്തുണ്ടായിരുന്ന യഡിയൂരപ്പ കഥയുടെ രണ്ടാം ഭാഗത്ത് വില്ലന്‍ പരിവേഷത്തിലാണ്. അവസാന രംഗങ്ങളില്‍ അതിഥി താരമായെത്തിയ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ 'വ്യക്തിപ്രഭാവ'ത്തിനും കാര്യമായി യാതൊന്നും ചെയ്യാനില്ലായിരുന്നു. ഒടുവില്‍ ബംഗളൂരുവിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന സംഘട്ടന രംഗങ്ങള്‍ക്കും കഥയെ ബി ജെ പി പ്രതീക്ഷിച്ച ശുഭകരമായ പര്യവസാനത്തിലേക്കെത്തിക്കാന്‍ സാധിച്ചില്ല.
ധരംസിംഗ് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രവചനങ്ങളെ അപ്രസക്തമാക്കിയല്ല കോണ്‍ഗ്രസ് വീണ്ടും അധികാരം പിടിച്ചത്. ഭൂരിഭാഗം എക്‌സിറ്റ് പോളുകളും കോണ്‍ഗ്രസിന്റെ ജയം ഉറപ്പിച്ചതാണ്. കേന്ദ്രത്തിലെ അഴിമതിയും മന്ത്രിമാര്‍ക്കെതിരെയുള്ള ആരോപണങ്ങളും തള്ളി, സംസ്ഥാനത്തുണ്ടാകണമെന്ന് പ്രതീക്ഷിക്കുന്ന സുസ്ഥിരമായ ഭരണത്തിനാണ് കന്നഡ മനസ്സ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്. പരാജയം ഉറപ്പിച്ചതാണെങ്കിലും ഇത്ര ദയനീയമായി പിന്തള്ളപ്പെട്ടുവെന്നതാണ് ബി ജെ പിയെ പ്രതിസന്ധിയിലാക്കിയത്.  ഉപ മുഖ്യമന്ത്രി ഈശ്വരപ്പ ഉള്‍പ്പെടെ പ്രമുഖരുടെ തോല്‍വിയും പാര്‍ട്ടി നേതൃത്വത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസക്കുറവ് എടുത്തുകാട്ടുന്നു. 
തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങി ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയില്ലാതെ അല്ലെങ്കില്‍ അവര്‍ക്ക് പിന്നില്‍ അണിനിരക്കാതെ അധികാരത്തില്‍ എത്താനാകാത്ത സ്ഥിതിയാണ് ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസിനും ബി ജെ പിക്കുമുള്ളത്. പുതുതായി രണ്ട് പ്രാദേശിക പാര്‍ട്ടികള്‍ നിലവില്‍ വന്നിട്ടും കര്‍ണാടക അതിന് തയ്യാറായില്ല എന്നത് സുസ്ഥിരമായ ഭരണം കാഴ്ച വെക്കുന്നതിന് കോണ്‍ഗ്രസിനെ തുണച്ചേക്കും. എന്നിരുന്നാലും യഡിയൂരപ്പയുടെ മാസങ്ങള്‍ മാത്രം പ്രായമുള്ള കെ ജെ പി നേടിയ ചെറിയ വിജയം കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ഓരോ സംസ്ഥാനത്തും ചുരുങ്ങിയ സീറ്റുകള്‍ മാത്രം നേടി നിലനില്‍ക്കുന്ന പാര്‍ട്ടികളെ പോലും തഴയാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു പി എക്കോ ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എക്കോ സാധ്യമല്ലെന്നതാണ് സത്യം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പു തന്നെ നടക്കേണ്ട നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി ജെ പി, കോണ്‍ഗ്രസേതര കക്ഷികള്‍ക്ക് വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്ന കാര്യം ഏകദേശം ഉറപ്പാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഘടകകക്ഷികള്‍ ഏത് മുന്നണിക്കൊപ്പം നില്‍ക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും കേന്ദ്രത്തില്‍ അധികാരത്തിലെത്തുന്ന കാര്യം തീരുമാനിക്കുക. 
കേവല ഭൂരിപക്ഷം കിട്ടിയ സാഹചര്യത്തില്‍ കര്‍ണാടകയില്‍ അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിന് ജെ ഡി എസിന്റെയോ കെ ജെ പിയുടെയോ പിന്തുണ ആവശ്യമില്ലെങ്കിലും പുതിയ കൂട്ടുകെട്ടുകള്‍ വരും ദിവസങ്ങളില്‍ ഉണ്ടായേക്കും. അഴിമതിയും സി ബി ഐ അന്വേഷണ റിപ്പോര്‍ട്ടുകള്‍ തിരുത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടുവെന്ന സുപ്രീം കോടതിയിലെ സത്യവാങ്മൂലവും പ്രതിരോധത്തിലാക്കിയ കോണ്‍ഗ്രസിന് നേരിയ ആശ്വാസമാകുമെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിനെ കര്‍ണാടകാ ഫലം നേരിട്ട് സ്വാധീനിക്കുമോയെന്ന് തറപ്പിച്ച് പറയാനാകില്ല. ഈ വര്‍ഷം അവസാനത്തോടെ ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനുണ്ടെന്നുള്ളതും ഇതോടൊപ്പം കാണണം.
യഡിയൂരപ്പയും  ബി ജെ പിയും
ഗുജറാത്തില്‍ കേശുഭായ് പട്ടേലും മധ്യപ്രദേശില്‍ തീപ്പൊരി നേതാവായ ഉമാ ഭാരതിയും പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയിട്ടും ബി ജെ പി തളര്‍ന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യഡിയൂരപ്പയുടെ പടിയിറക്കത്തെ ബി ജെ പി നേരിട്ടത്. സംസ്ഥാനത്ത് ബി ജെ പിയെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് ബി എസ് യഡിയൂരപ്പ. യഡിയൂരപ്പയുടെ പിന്നില്‍ അണിനിരന്ന ലിംഗായത്ത് സമുദായത്തിന്റെ വോട്ടിന്റെ ബലത്തിലാണ് കഴിഞ്ഞ തവണ ബി ജെ പി 110 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരം പിടിച്ചത്. പിന്നീട് യഡിയൂരപ്പ എന്ന വ്യക്തിയിലേക്ക് പാര്‍ട്ടി ചുരുങ്ങിയത് ബി ജെ പിക്ക് ഇത്തവണയേറ്റ കനത്ത തിരിച്ചടിക്ക് കാരണമായിട്ടുണ്ട്. സ്ഥിരം മണ്ഡലമായ ശിക്കാരിപുരയില്‍ ഇത്തവണയും യഡിയൂരപ്പ ജയിച്ചു കയറിയപ്പോള്‍ ബി ജെ പി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന കാഴ്ചയാണ് കണ്ടത്. വിരലിലെണ്ണാവുന്ന സീറ്റ് മാത്രമേ കെ ജെ പിക്ക് കൈയിലൊതുക്കാന്‍ സാധിച്ചുള്ളൂവെങ്കിലും നേരത്തെ പ്രതീക്ഷിച്ച പോലെ മിക്കയിടങ്ങളിലും ബി ജെ പിയെ പിറകിലേക്ക് തള്ളിമാറ്റാന്‍ സാധിച്ചിട്ടുണ്ട്. യഡിയൂരപ്പയുടെ ഭീഷണി നേരിടുന്നതിന് വേണ്ടി ലിംഗായത്ത് സമുദായാംഗമായ ജഗദീഷ് ഷെട്ടറിനെ ബി ജെ പി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയെങ്കിലും അത് വേണ്ടത്ര ഫലം കണ്ടില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.
അഴിമതിയും സ്വജനപക്ഷപാതവും ഉയര്‍ന്നുവന്നതോടെ ആദ്യം മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പിന്നീട് പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയെങ്കിലും എഴുതിത്തള്ളേണ്ട പാര്‍ട്ടിയല്ല കെ ജെ പിയെന്ന് വേണം കരുതാന്‍. കന്നി തിരഞ്ഞെടുപ്പില്‍ ആറ് സീറ്റ് സ്വന്തമാക്കിയ കെ ജെ പിയെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബി ജെ പി എങ്ങനെ നേരിടുമെന്നാണ് ഇനി കാണാനുള്ളത്. മന്ത്രിമാരുള്‍പ്പെടെ മുപ്പതിലധികം പേരാണ് ബി ജെ പി വിട്ട് കെ ജെ പിയിലെത്തിയത്. യഡിയൂരപ്പയുടെ വിശ്വസ്തയായിരുന്ന ശോഭാ കരന്തലജെ ഉള്‍പ്പെടെ പ്രമുഖര്‍ പലരും പരാജയപ്പെട്ടത് യഡിയൂരപ്പക്ക് തിരിച്ചടിയായിട്ടുണ്ട്. പൊതു തിരഞ്ഞെടുപ്പിന് മുമ്പ് ഇവരില്‍ ഭൂരിഭാഗത്തെയും ഒപ്പം നിര്‍ത്തി യഡിയൂരപ്പയെ ഒറ്റപ്പെടുത്താനുള്ള ശ്രമമാകും ഇനി ബി ജെ പി നടത്തുക. കഴിഞ്ഞ തവണ ഒറ്റകക്ഷിയായ ബി ജെ പി കേവല ഭൂരിപക്ഷത്തിനു വേണ്ടി കൊണ്ടുവന്ന ഓപറേഷന്‍ താമരയും ഇത്തവണ താമരയുടെ വാട്ടത്തിന് കാരണമായിട്ടുണ്ട്. സ്വതന്ത്രരുള്‍പ്പെടെയുള്ളവരെ രാജിവെപ്പിച്ച ശേഷം ഔദ്യോഗിക സ്ഥാനാര്‍ഥികളാക്കി മത്സരിപ്പിച്ച് വിജയിപ്പിക്കുകയായിരുന്നു. പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍ക്കാന്‍ ഇത് കാരണമായി തീര്‍ന്നിട്ടുണ്ട്.

ജെ ഡി എസിന്റെ മുന്നേറ്റം
ഒറ്റക്കും കോണ്‍ഗ്രസിനും ബി ജെ പിക്കുമൊപ്പം മുന്നണിയായും ഭരിച്ച ജെ ഡി എസ് ഇത്തവണ 40 സീറ്റ് നേടി രണ്ടാം സ്ഥാനത്തുണ്ട്. 28 സീറ്റായിരുന്നു കഴിഞ്ഞ തവണത്തെ സമ്പാദ്യം. എന്നും പിന്തുണ നല്‍കിവന്ന വൊക്കലിഗ സമുദായം ഇത്തവണയും ഭൂരിഭാഗം മണ്ഡലങ്ങളിലും മതേതര ജനതാദളിനെ തുണച്ചു. കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന അവസ്ഥയുണ്ടാകുമ്പോള്‍, കിംഗായില്ലെങ്കിലും കിംഗ്‌മേക്കറാകാമെന്ന മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവെഗൗഡയുടെയും മകന്‍ കുമാരസ്വാമിയുടെയും സ്വപ്‌നം പൊലിഞ്ഞെങ്കിലും ശക്തമായ തിരിച്ചുവരവാണ് ജെ ഡി എസ് നടത്തിയത്. എങ്കിലും ഗ്രാമീണ മേഖലയില്‍ ചിലയിടങ്ങളിലെങ്കിലും ജെ ഡി എസില്‍ വിള്ളല്‍ വീണിട്ടുണ്ട്. യഡിയൂരപ്പ ബി ജെ പിക്കുണ്ടാക്കിയ പ്രഹരം പോലെയാണ് മൈസൂര്‍ മേഖലയില്‍ ജെ ഡി എസിന് കോണ്‍ഗ്രസ് വരുത്തിവെച്ചത്. വൊക്കലിഗ വോട്ട് ഇവിടെ ഇരു കക്ഷികള്‍ക്കുമായി ഭിന്നിക്കുകയായിരുന്നു.

ബി ജെ പിയുടെ തോല്‍വി; 
കോണ്‍ഗ്രസിന്റെ ജയം
നഗര തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകളും നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അഴിമതിയേക്കാള്‍ ഉപരിയായി സ്ഥിരമായ ഭരണസംവിധാനമില്ലാത്തതും ബി ജെ പി ചെറുതായെങ്കിലും മൂന്നായി വിഭജിച്ചതും കോണ്‍ഗ്രസിന് തുണയായിട്ടുണ്ട്. അഞ്ച് വര്‍ഷത്തെ ബി ജെ പി ഭരണകാലത്തും അതിന് മുമ്പുണ്ടായ ജെ ഡി എസ്- ബി ജെ പി സഖ്യ കാലത്തും ഭരണസ്ഥിരതയില്ലാത്തത് ജനങ്ങളെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചുവെന്ന് വേണം കരുതാന്‍. ഇത് മാധ്യമങ്ങളുടെ വിജയമാണെന്നും കോണ്‍ഗ്രസിന്റെതല്ലെന്നുമുള്ള കുമാരസ്വാമിയുടെ വാക്കുകളും ഇതോടൊപ്പം ചേര്‍ത്തുവായിക്കാവുന്നതാണ്. പ്രാദേശിക മാധ്യമങ്ങള്‍ക്കൊപ്പം ദേശീയ മാധ്യമങ്ങളും നേരത്തെ തന്നെ കോണ്‍ഗ്രസിന്റെ വിജയം പ്രവചിച്ചു കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്ന് വിലയിരുത്തലുകളുണ്ടായിരുന്നുവെങ്കിലും വിമത മുന്നേറ്റം നേരിയ തോതില്‍ കോണ്‍ഗ്രസിന് വിനയായിട്ടുണ്ട്. ഭദ്രാവതി മണ്ഡലത്തില്‍ സി എം ഇബ്‌റാഹിമിന്റെ വിജയ സാധ്യത തകര്‍ത്ത് മുന്‍ കോണ്‍ഗ്രസ് എം എല്‍ എയുടെ രംഗപ്രവേശമാണ്. 
രാഹുലിന്റെ വിജയം?
കേന്ദ്രത്തിലെ ഭരണവും പ്രതിപക്ഷവും നേരിട്ട് ഏറ്റുമുട്ടുന്നു എന്നതിനൊപ്പം ഭാവി പ്രധാനമന്ത്രി സ്ഥാനാര്‍ഥികളായി ഉയര്‍ത്തിക്കാട്ടുന്ന രാഹുല്‍ ഗാന്ധിയും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലായും തിരഞ്ഞെടുപ്പിനെ വിലയിരുത്തിയിരുന്നു. കര്‍ണാടകയിലെ വിജയം കോണ്‍ഗ്രസ് ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിയുടെ വിജയമല്ലെന്ന സത്യം  മുമ്പ് രാഹുല്‍ പ്രചാരണത്തിന് നേതൃത്വം നല്‍കിയ ബീഹാറിലെയും യു പിയിലെയും അവസ്ഥ അറിയാവുന്ന ചില കോണ്‍ഗ്രസ്
നേതാക്കളെങ്കിലും മനസ്സിലാക്കുന്നുണ്ടാകും. ഇത്തവണ കര്‍ണാടക ലഭിക്കില്ലെന്ന ഉറച്ച വിശ്വാസമുള്ള മോഡിയും വലിയ തോതിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താതെയാണ് കര്‍ണാടക വിട്ടത്.  കഴിഞ്ഞ തവണ ബി ജെ പിക്ക് ബംഗളൂരു ഉള്‍പ്പെടെയുള്ള നഗര മേഖലയില്‍ മേല്‍ക്കൈയുണ്ടായിരുന്നു. എന്നാല്‍, ഇത്തവണ നഗര പ്രദേശങ്ങളും ബി ജെ പിയെ കൈയൊഴിയുന്ന കാഴ്ചയാണ് കണ്ടത്. നഗര മേഖലയില്‍ കോണ്‍ഗ്രസ് ആധിപത്യം സ്ഥാപിച്ചപ്പോള്‍ ബി ജെ പി രണ്ടാം സ്ഥാനത്താണ്. 28 നിയോജക മണ്ഡലങ്ങളുള്ള ബംഗളൂരുവില്‍ പതിമൂന്ന് സീറ്റ് കോണ്‍ഗ്രസ് നേടിയപ്പോള്‍ പന്ത്രണ്ട് സീറ്റാണ് ബി ജെ പി സ്വന്തമാക്കിയത്. നഗര മേഖലകളില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ സാധിക്കാത്ത ജെ ഡി എസിന് ഇവിടെ മൂന്ന് സീറ്റുകളാണ് ലഭിച്ചത്.
മുത്തലിക്കിന്റെ നേതൃത്വത്തിലുള്ള ശ്രീരാമ സേനയുടെ പ്രവര്‍ത്തനങ്ങളിലൂടെ വിവാദമായ മംഗലാപുരം മേഖലയില്‍ ഇത്തവണ ബി ജെ പിക്ക് അടിപതറിയത് തീവ്ര ഹിന്ദുത്വ നിലപാടുകളോട് കര്‍ണാടക ജനത ആഭിമുഖ്യം പുലര്‍ത്തുന്നില്ലെന്നതിന് തെളിവാണ്. മംഗളൂരു സിറ്റി സൗത്ത്, സിറ്റി നോര്‍ത്ത്, മംഗലാപുരം തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം കോണ്‍ഗ്രസ് ജയിച്ചു കയറിയപ്പോള്‍ മേഖലകളില്‍ ഒരിടത്ത് മാത്രമാണ് ബി ജെ പിക്ക് സ്വാധീനമറിയിക്കാനായത്. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും പൊതു തിരഞ്ഞെടുപ്പിന് മുമ്പ് ഹിന്ദുത്വ നിലപാടുകള്‍ ശക്തമായ ആയുധമാക്കാന്‍ തന്നെയായിരിക്കും ബി ജെ പി ശ്രമിക്കുക.


Read More......

2013-04-15

കര്‍ണാടക കാത്തിരിക്കുന്നത്‌


ണ്ടാം യു പി എ സര്‍ക്കാര്‍ പിരിച്ചുവിട്ട് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഈ വര്‍ഷം അവസാനത്തോടെ നടന്നേക്കാന്‍ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കര്‍ണാടക വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്. ചരിത്രം പരിശോധിക്കുമ്പോള്‍ ദേശീയതലത്തില്‍ വീശിയ കാറ്റിന് നേരെ വിപരീതമായാണ് കര്‍ണാടക എന്നും സഞ്ചരിച്ചിട്ടുള്ളത്. രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ 1985ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിലെത്തിയപ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കര്‍ണാടക ജനത അധികാരത്തിലേറ്റിയത് രാമകൃഷ്ണ ഹെഗ്‌ഡെയുടെ നേതൃത്വത്തിലുള്ള ജനതാ സര്‍ക്കാറിനെയാണ്. 1989ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധിക്ക് അധികാരം നഷ്ടപ്പെട്ടപ്പോള്‍ കോണ്‍ഗ്രസിനെ കര്‍ണാടക മാറോടണച്ചു. 94ല്‍ സംസ്ഥാനത്ത് അധികാരത്തിലെത്തിയ ദേവെ ഗൗഡ 96ല്‍ പ്രധാനമന്ത്രിയായത് മാത്രമാണ് ഇതിനൊരു അപവാദം. ചരിത്രത്തിലെ ഈ പട്ടിക അപൂര്‍ണമാണ്. ഈ പട്ടികയില്‍ ഒരു തിരുത്തലാകുമോ ഇത്തവണത്തെ തിരഞ്ഞെടുപ്പ് എന്നേ ഇനി അറിയേണ്ടതുള്ളൂ.
കര്‍ണാടകയില്‍ നഗര തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം വന്നിട്ട് അധിക നാളായിട്ടില്ല. അതിന്റെ അലയൊലികള്‍ അടങ്ങും മുമ്പാണ് മറ്റൊരു തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഭരണകക്ഷിയായ ബി ജെ പിയെ പിന്തള്ളി മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് ഭൂരിഭാഗം സീറ്റുകളും നേടി വന്‍ മുന്നേറ്റമാണ് നഗരസഭാ തിരഞ്ഞെടുപ്പില്‍ കാഴ്ചവെച്ചത്. ബി ജെ പിക്കൊപ്പം രണ്ടാം സ്ഥാനത്താണ് പ്രതിപക്ഷ കക്ഷിയായ ജനതാദള്‍ സെക്കുലറും ഫിനിഷ് ചെയ്തത്. ചിലയിടങ്ങളിലെങ്കിലും ബി ജെ പിയുടെ വോട്ട് നഷ്ടപ്പെടുത്താന്‍ സാധിച്ചതൊഴിച്ചാല്‍ ബി ജെ പി വിട്ട യഡിയൂരപ്പയുടെ കര്‍ണാടക ജനതാ പാര്‍ട്ടിക്കും ബി ശ്രീരാമുലുവിന്റെ ബി എസ് ആര്‍ കോണ്‍ഗ്രസിനും കാര്യമായ മുന്നേറ്റം നടത്താനായിട്ടില്ല. പക്ഷേ, ബി ജെ പിക്ക് സ്വാധീനമുള്ള ചില നഗര വാര്‍ഡുകളില്‍ കെ ജെ പി ഒന്നാം സ്ഥാനത്തെത്തുകയും കോണ്‍ഗ്രസിന് പിറകില്‍ ബി ജെ പി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തത് നേതൃത്വത്തെ അസ്വസ്ഥമാക്കുന്നുണ്ട്. ഈയൊരു സാഹചര്യത്തില്‍ അല്‍പ്പം ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേരിടുന്നത്. 
2004ലെ തൂക്കുസഭയില്‍ നിന്ന് 2008ല്‍ എത്തുമ്പോള്‍ 110 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായാണ് (കേവല ഭൂരിപക്ഷത്തിന് മൂന്ന് സീറ്റിന്റെ കുറവ്) ബി ജെ പി കര്‍ണാടകയില്‍ അധികാരം പിടിച്ചത്. കഴിഞ്ഞ തവണത്തെ വോട്ടിംഗ് ശതമാനം അടിസ്ഥാനമാക്കി നോക്കുമ്പോള്‍ ബി ജെ പിക്കൊപ്പം തന്നെയാണ് കോണ്‍ഗ്രസും. എണ്‍പത് സീറ്റ് നേടിയ കോണ്‍ഗ്രസ് 33.86 ശതമാനം വോട്ട് സ്വന്തമാക്കിയപ്പോള്‍ ബി ജെ പിക്ക് ലഭിച്ചത് 34.59 ശതമാനം വോട്ടാണ്. ജനതാദള്‍ സെക്കുലര്‍ (28 സീറ്റ്) 19.11 ശതമാനം വോട്ടും നേടി. 
പ്രാദേശിക പാര്‍ട്ടികളുടെ പിറവി
കോണ്‍ഗ്രസ്, ബി ജെ പി, ജനതാദള്‍ സെക്കുലര്‍ എന്നീ മൂന്ന് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളാണ് സമീപ കാലത്ത് വരെ കര്‍ണാടകയില്‍ ഉണ്ടായിരുന്നത്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രാദേശിക പാര്‍ട്ടികള്‍ക്ക് (ജെ ഡി എസ് ഒഴിച്ചുനിര്‍ത്തിയാല്‍) കാര്യമായ സ്വാധീനമുള്ള സംസ്ഥാനങ്ങളിലൊന്നല്ല കര്‍ണാടക. എന്നാല്‍, ഇത്തവണ സ്ഥിതി മറിച്ചാണ്. ഭരണകക്ഷിയായ ബി ജെ പി ചെറുതായെങ്കിലും മൂന്നായി വിഭജിക്കപ്പെട്ടിരിക്കുന്നു. ദക്ഷിണേന്ത്യയില്‍ ആദ്യമായി വന്‍ വിജയം നേടി ബി ജെ പി അധികാരം പിടിച്ച സംസ്ഥാനമാണ് കര്‍ണാടക. അന്ന് പാര്‍ട്ടിയുടെ ചുക്കാന്‍ പിടിച്ച യഡിയൂരപ്പ ഇത്തവണ കര്‍ണാടക ജനതാ പാര്‍ട്ടിയുമായി (കെ ജെ പി) പടയൊരുക്കം നടത്തുകയാണ്. ബി ജെ പിയില്‍ നിന്ന് പുറത്തുപോയ ബി ശ്രീരാമുലുവിന്റെ നേതൃത്വത്തിലുള്ള ബഡവര ശ്രമികര റയ്ത്തര (ബി എസ് ആര്‍)  കോണ്‍ഗ്രസും ഇത്തവണ മത്സരരംഗത്തുണ്ട്.
അഴിമതിയും പിളര്‍പ്പും കോണ്‍ഗ്രസിന് തുണ
ജനപ്രീതിയുള്ള നേതൃത്വമില്ലാത്തത് കോണ്‍ഗ്രസിനെ വലയ്ക്കുന്നുണ്ടെങ്കിലും ഭരണവിരുദ്ധ വികാരത്തിലുപരിയായി ബി ജെ പിക്കുള്ളിലെ പടലപ്പിണക്കങ്ങളാണ് ഇതുവരെ തുണച്ചതെന്നും ഇനി തുണക്കുകയെന്നും കോണ്‍ഗ്രസ് ഉറച്ച് വിശ്വസിക്കുന്നുണ്ട്. അഞ്ച് വര്‍ഷത്തിനിടെ പാര്‍ട്ടിയിലെ പ്രശ്‌നങ്ങളും അഴിമതിയും കാരണം മൂന്ന് മുഖ്യമന്ത്രിമാരാണ് കര്‍ണാടകയില്‍ പിറന്നത്. ബി ജെ പിയുടെ നെടുംതൂണായിരുന്ന യഡിയൂരപ്പക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായതോടെ ഡി വി സദാനന്ദ ഗൗഡയും അതിന് ശേഷം ജഗദീഷ് ഷെട്ടറുമാണ് മുഖ്യമന്ത്രിപദം അലങ്കരിച്ചത്. കോണ്‍ഗ്രസാണ് മുഖ്യ എതിര്‍കക്ഷിയെങ്കിലും ബി ജെ പിയെ ഇന്ന് ഏറ്റവുമധികം അലട്ടുന്നത് യഡിയൂരപ്പയായിരിക്കും. ആദ്യ നിയമസഭാ മത്സരത്തില്‍ വലിയ സീറ്റ് നേട്ടമൊന്നും കെ ജെ പി പ്രതീക്ഷിക്കുന്നുണ്ടാകില്ല. അങ്ങനെയാണെങ്കിലും ബി ജെ പിക്ക് ലഭിക്കേണ്ട സീറ്റുകളില്‍ പലതും നഷ്ടപ്പെടുത്താന്‍ കെ ജെ പിക്ക് സാധിക്കുമെന്നുറപ്പാണ്. ഷിമോഗ ജില്ലയിലെ തന്റെ പരമ്പരാഗത മണ്ഡലമായ ഷിക്കരിപൂരില്‍ നിന്നാണ് യഡിയൂരപ്പ ഇത്തവണയും മത്സരിക്കുന്നത്. ബി ജെ പി ഇവിടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈശ്വരപ്പയായിരിക്കും യഡിയൂരപ്പക്കെതിരെ രംഗത്തിറങ്ങുക.
യഡിയൂരപ്പ പിടിക്കുന്ന വോട്ടിലുപരിയായി മന്ത്രിമാരുള്‍പ്പെടെയുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ബി ജെ പിയെ പിടിച്ചുലക്കുന്നുണ്ട്. ഡിസംബറിലാണ് യഡിയൂരപ്പ പുതിയ പാര്‍ട്ടിയുമായി രംഗപ്രവേശം ചെയ്തത്. തുടക്കത്തില്‍ തന്നെ പത്തോളം എം എല്‍ എമാരും മൂന്ന് മന്ത്രിമാരുമാണ് ബി ജെ പി വിട്ടത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷവും കൊഴിഞ്ഞുപോക്ക് തുടര്‍ന്നത് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുന്നതില്‍ കാലതാമസത്തിനിടയാക്കി. മന്ത്രിമാരിലും എം എല്‍ എമാരിലും ആരൊക്കെ ഇനി പാര്‍ട്ടി വിടുമെന്ന് ബി ജെ പി സംസ്ഥാന നേതൃത്വത്തിനു പോലും യാതൊരു ഉറപ്പുമില്ലെങ്കിലും അതത്ര ഗൗരവമുള്ള പ്രശ്‌നമല്ലെന്ന നിലപാടാണ്  പുറമേക്ക് സ്വീകരിക്കുന്നത്.
അനധികൃത ഖനന കേസില്‍ ജയിലിലായ ജനാര്‍ദന റെഡ്ഢിയുടെ വിശ്വസ്തനായ ബി ജെ പി മുന്‍ മന്ത്രി ബി ശ്രീരാമുലുവിന്റെ ശക്തികേന്ദ്രമാണ് ബെല്ലാരിയെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രദേശത്ത് മുന്നേറ്റം നടത്താന്‍ സാധിക്കാത്തത് ബി എസ് ആര്‍ കോണ്‍ഗ്രസിന് തിരിച്ചടിയായിട്ടുണ്ട്. ജെ ഡി എസുമായി സഖ്യമുണ്ടാക്കാന്‍ ശ്രീരാമുലു ശ്രമം നടത്തിയെങ്കിലും ദേവെ ഗൗഡയുടെ ശക്തമായ എതിര്‍പ്പ് മൂലം സഖ്യശ്രമങ്ങള്‍ മുളയിലേ വൃഥാവിലായി.
അഴിമതിയില്‍ കുളിച്ച സര്‍ക്കാറാണ് കേന്ദ്രത്തിലുള്ളത്. 2ജി സ്‌പെക്ട്രം മുതല്‍ അഗുസ്ത വെസ്റ്റ്‌ലാന്‍ഡ് കോപ്റ്റര്‍ ഇടപാട് വരെ അത് നീളുന്നു. എന്നാല്‍, ഇത് ഫലപ്രദമായി ഉയര്‍ത്തിക്കാണിക്കാന്‍ ബി ജെ പിക്ക് സാധിക്കുന്നില്ല. ഉപമുഖ്യമന്ത്രിയായ കെ എസ് ഈശ്വരപ്പ, മന്ത്രി ആര്‍ അശോക എന്നിവരുള്‍പ്പെടെയുള്ള പ്രമുഖര്‍ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ ബി ജെ പിയെ പ്രതിരോധത്തിലാക്കുന്നു. അഴിമതിക്കെതിരെ ശക്തമായ നിലപാടുമായി ബി ജെ പി കേന്ദ്ര നേതൃത്വം രംഗത്തെത്തിയിരുന്നുവെങ്കിലും കര്‍ണാടക വിഷയം കോണ്‍ഗ്രസ് ഉയര്‍ത്തിയതോടെ അഡ്വാനിയുടെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജിന്റെയും നാക്ക് ഉള്‍വലിയുന്ന കാഴ്ചയാണ് കണ്ടത്.
മോഡി രക്ഷയാകുമോ?
നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ബി ജെ പി. അതിനായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ വ്യക്തിപ്രഭാവം തുണയ്ക്കുമെന്നാണ് സംസ്ഥാന അധ്യക്ഷന്‍ പ്രഹ്ലാദ് ജോഷിയും ജഗദീഷ് ഷെട്ടറും കരുതുന്നത്. ആറ് വര്‍ഷത്തിനു ശേഷം പാര്‍ട്ടിയുടെ നയരൂപവത്കരണ സമിതിയായ പാര്‍ലിമെന്ററി ബോര്‍ഡിലേക്കും സ്ഥാനാര്‍ഥി നിര്‍ണയ സമിതിയിലേക്കും തിരിച്ചെത്തിയ വേളയിലാണ് മോഡി കര്‍ണാടകയില്‍ പ്രചാരണത്തിനെത്തുന്നത്. ബി ജെ പിയുടെ ഔദ്യോഗിക തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചെങ്കിലും മുതിര്‍ന്ന നേതാവ് എല്‍ കെ അഡ്വാനിയും മോഡിയും വിട്ടുനിന്നത് ബി ജെ പി ക്യാമ്പിലെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. അതേസമയം, കോണ്‍ഗ്രസ് ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിയും കര്‍ണാടകയില്‍ പ്രചാരണത്തിനെത്തുന്നുണ്ട്. അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരാന്‍ സാധ്യതയുള്ള മോഡിയും രാഹുലും തമ്മിലുള്ള പോരാട്ടമാണിതെന്ന് വിലയിരുത്തപ്പെടുമ്പോഴും കോണ്‍ഗ്രസ് ഇക്കാര്യം നിഷേധിച്ച് തലയൂരുകയാണ്.
ജാതിയുടെ രാഷ്ട്രീയം
വിവിധ സാമുദായിക ശക്തികളെ മാറ്റി നിര്‍ത്തിയാല്‍ കര്‍ണാടകയില്‍ രാഷ്ട്രീയമില്ല എന്ന് പറയുന്നതായിരിക്കും ശരി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളോട് കിടപിടിക്കുന്ന തരത്തിലാണ് കര്‍ണാടകയിലെ ജാതി രാഷ്ട്രീയം. പ്രമുഖ വോട്ട് ബേങ്കായ ലിംഗായത്ത്, വൊക്കലിഗ വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് കര്‍ണാടകയുടെ ഭരണം. ഇവര്‍ക്കൊപ്പം പേരിന് പിന്നാക്ക വിഭാഗങ്ങളും, ബന്‍ജാര, നായക്, കുറുംബ തുടങ്ങിയവരും കൂടി ചേരുമ്പോള്‍ ജാതി സമവാക്യങ്ങള്‍ പൂര്‍ത്തിയായി. കഴിഞ്ഞ തവണ ബി ജെ പിയെ അധികാരത്തിലെത്തിച്ചത് 22 ശതമാനം വരുന്ന ലിംഗായത്ത് വിഭാഗത്തിന്റെ വോട്ട് ബേങ്കാണ്. എന്നാല്‍, ഇത്തവണ ബി ജെ പിക്ക് ഈ വോട്ട് ബേങ്കില്‍ മുഴുവന്‍ പ്രതീക്ഷയുമില്ല. ബി ജെ പി വിട്ട ലിംഗായത്ത് നേതാവ് യഡിയൂരപ്പ ഇതില്‍ വിള്ളല്‍ വീഴ്ത്തിയിരിക്കുന്നു. ലിംഗായത്ത് സമുദായക്കാരനായ ജഗദീഷ് ഷെട്ടറെ സദാനന്ദ ഗൗഡക്ക് ശേഷം മുഖ്യമന്ത്രിയായി ബി ജെ പി അവരോധിച്ചതിനു പിന്നിലും വീഴ്ചയുടെ ആഴം കുറയ്ക്കുക എന്ന ലക്ഷ്യം മാത്രമാണ്.
പതിനെട്ട് ശതമാനമാണ് വൊക്കലിഗയുടെ വോട്ടിംഗ് ശതമാനം. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവെ ഗൗഡയുടെ ജെ ഡി എസിനൊപ്പമാണ് ഇവരില്‍ ഭൂരിഭാഗവും. കോണ്‍ഗ്രസിനും സദാനന്ദ ഗൗഡയിലൂടെ ഇതില്‍ ചെറിയൊരു ശതമാനം ബി ജെ പിക്കും പോകും. ഒ ബി സി, എസ് സി, എസ് ടി, കുറുംബ വിഭാഗങ്ങള്‍ക്കെല്ലാം ചേര്‍ന്ന് 32 ശതമാനമുണ്ട്. പരമ്പരാഗതമായി ഇവര്‍ കോണ്‍ഗ്രസിനൊപ്പമാണ്. കുറുംബ വിഭാഗത്തില്‍പ്പെട്ട കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയെ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് കളിക്കുന്നത്. സവര്‍ണ വിഭാഗത്തിന്റെയും ക്രിസ്ത്യന്‍ വിഭാഗത്തിന്റെയും വോട്ടുകള്‍ ബി ജെ പിക്കും കോണ്‍ഗ്രസിനുമായി വിഭജിക്കപ്പെടും. ബന്‍ജാര വിഭാഗത്തിന്റെ വോട്ട് കോണ്‍ഗ്രസിനും കെ ജെ പിക്കുമായി ലഭിക്കുമ്പോള്‍ പത്ത് ശതമാനത്തില്‍ താഴെ വരുന്ന നായക് വോട്ടായിരിക്കും ശ്രീരാമുലു ലക്ഷ്യമിടുന്നത്. വോട്ടുകള്‍ ഇങ്ങനെ വിഭജിക്കപ്പെടുമ്പോള്‍ പതിമൂന്ന് ശതമാനത്തോളം വരുന്ന മുസ്‌ലിം വോട്ട് കൂടുതല്‍ നിര്‍ണായകമാകും. കോണ്‍ഗ്രസിനും ജെ ഡി എസിനുമൊപ്പം സംഘ്പരിവാറിന്റെ ഗന്ധം പൂര്‍ണമായും മാറാത്ത കെ ജെ പിയും ഇതില്‍ പങ്ക് പറ്റാനുള്ള ശ്രമത്തിലാണ്. മുസ്‌ലിം സ്ഥാനാര്‍ഥികളുടെ പേരുകള്‍ കൂടുതലായി ഉള്‍പ്പെടുത്തി പാര്‍ട്ടികള്‍ അവരുടെ ആദ്യ ഘട്ട പട്ടിക പുറത്തിറക്കിയതിനു പിന്നിലെ ലക്ഷ്യവും മുസ്‌ലിം വോട്ടുകളാണ്.

Read More......
 

Home | Blogging Tips | Blogspot HTML | Make Money | Payment | PTC Review

ആര്‍ട്ടിക്കിള്‍ 19 © Template Design by Herro | Publisher : Templatemu