2010-11-02

മണിപ്പൂരിലെ ഉരുക്ക്‌ വനിത



ഈ നൂറ്റാണ്ടിലും ഇങ്ങനെയും ഒരു പെണ്‍കുട്ടിയോ? ഇറോം ശര്‍മ്മിളയുടെ ജീവിതത്തെക്കുറിച്ച്‌ മനസ്സിലാക്കുമ്പോള്‍ ആരും അറിയാതെ ചോദിച്ചു പോകും. കഴിഞ്ഞ പത്ത്‌ വര്‍ഷമായി വെള്ളവും ഭക്ഷണവും കഴിക്കാതെ നിരാഹാര സമരത്തിലാണ്‌ അവര്‍. ഈ നവംബര്‍ രണ്ടാം തീയതി ആ സമരം പതിനൊന്നാം വര്‍ഷത്തിലേക്ക്‌ കടക്കുന്നു.

കാലഘട്ടത്തില്‍ കാണാന്‍ കഴിയാത്ത സമര ജീവിതം. നിശ്ചയദാര്‍ഢ്യത്തോടെയുള്ള പോരാട്ടം. അതാണ്‌ ഇറോം ശര്‍മിള എന്ന ഇറോം ചാനു ശര്‍മിള. 1972 മാര്‍ച്ച്‌ 14ന്‌ മണിപ്പൂരിലെ പരമ്പരാഗത മെയ്‌തി വംശ കുടുംബത്തില്‍ ജനനം. ഇറോം നന്ദയുടെയും ശക്തി ദേവീയുടെയും ഇളയ മകള്‍. സാമൂഹിക പ്രവര്‍ത്തക, കവയത്രി, പത്രപ്രവര്‍ത്തക ഇതൊക്കെയായിരുന്നു ഈറോം. ഇപ്പോള്‍ ഈറോം അറിയപ്പെടുന്നത്‌ സായുധ സേനക്ക്‌ പ്രത്യേക അധികാരം നല്‍കുന്ന നിയമത്തിനെതിരെ കഴിഞ്ഞ പത്ത്‌ വര്‍ഷമായി നിരാഹാര സമരം നടത്തുന്നതിന്റെ പേരിലാണ്‌.


ഇന്ന്‌ ഇറോം ശര്‍മിള മണിപ്പൂരിന്റെ ഉരുക്ക്‌ വനിതയാണ്‌. സൈന്യവും ഭരണാധികാരികളും ഒഴികെ രാജ്യം മുഴുവന്‍ അവര്‍ക്ക്‌ പിന്തുണ നല്‍കി കൂടെ നില്‍ക്കുന്നു. തന്റെ സഹോദരങ്ങളില്‍ നിന്ന്‌ തീരെ വ്യത്യസ്‌തമായിരുന്നു ഇറോം ശര്‍മിളയുടെ കാഴ്‌ചപ്പാടുകള്‍. മണിപ്പൂരി ഭാഷയില്‍ നിരവധി കവിതകള്‍ അവരുടേതായിട്ടുണ്ട്‌. സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന്‌ നിര്‍ദേശിക്കപ്പെട്ട അന്താരാഷ്‌ട്രതലത്തിലെ ആയിരം യുവതികളില്‍ ശര്‍മിളയും ഉള്‍പ്പെട്ടിട്ടുണ്ട്‌
നിരാഹാര സമരം നടത്തിയതിന്റെ പേരില്‍ ഇന്ത്യന്‍ ശിക്ഷാനിയമം 309 പ്രകാരം ആത്മഹത്യാശ്രമത്തിന്‌ കേസെടുത്ത്‌ ജയിലിലടച്ചു. പലതവണ ജയില്‍മുക്തയായെങ്കിലും നിരാഹാര സമരം തുടര്‍ന്നതിനാല്‍ ജയിലിലടക്കുന്നതും മോചിതയാകുന്നതും തുടര്‍ന്നു. മൂക്കിലൂടെ കയറ്റിയ കുഴല്‍ വഴി നിര്‍ബന്ധപൂര്‍വം നല്‍കുന്ന ദ്രവരൂപത്തിലുള്ള ഭക്ഷണത്തിലാണ്‌ ആ ജീവന്‍ ഇപ്പോള്‍ പിടിച്ചുനില്‍ക്കുന്നത്‌. വായ കഴുകുമ്പോള്‍ വെള്ളം ഇറങ്ങിയാലോ എന്ന്‌ ഭയന്ന്‌ ഉണങ്ങിയ പരുത്തികൊണ്ടാണ്‌ പല്ലും ചുണ്ടും വൃത്തിയാക്കുന്നത്‌. ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്‌റു ആശുപത്രിയിലെ വാര്‍ഡ്‌ ജയിലാക്കി മാറ്റി അതിലാണ്‌ ഈറോം ശര്‍മ്മിളയെ താമസിപ്പിച്ചിരിക്കുന്നത്‌.


``എങ്ങനെ ഞാനത്‌ വിശദീകരിക്കും? ഇതൊരിക്കലും ഒരു ശിക്ഷയല്ല. നിര്‍ബന്ധമായും ചെയ്യേണ്ട കടമയാണ്‌. ഉത്തരവാദിത്വത്തോടെയും സമാധാനത്തോടെയും ഞാനത്‌ നിറവേറ്റും.''- സമരത്തെ കുറിച്ചുള്ള ശര്‍മ്മിളയുടെ മറുപടി ഇങ്ങനെയായിരുന്നു.
മാലോം
2000 നവംബര്‍ ഒന്നിന്‌ മണിപ്പൂരിലെ ഇംഫാലിനു സമീപമുള്ള മാലോമില്‍ അര്‍ധ സൈനിക വിഭാഗങ്ങളിലൊന്നായ അസം റൈഫിള്‍സിന്റെ വെടിയേറ്റ്‌ പത്ത്‌ സാധാരണക്കാര്‍ കൊല്ലപ്പെട്ടു. 1988ല്‍ കുട്ടികള്‍ക്കുള്ള ധീരതക്കുള്ള അവാര്‍ഡ്‌ ലഭിച്ച സിനം ചന്ദ്രാമണി ഉള്‍പ്പെടെയുള്ളവരാണ്‌ അന്ന്‌ വെടിയേറ്റ്‌ മരിച്ചുവീണത്‌. ഇതിനെതിരെ വ്യാപകമായ പ്രക്ഷോഭങ്ങള്‍ വളര്‍ന്നുവരികയും മജിസ്‌ട്രേറ്റ്‌തലത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ഉയരുകയും ചെയ്‌തെങ്കിലും സൈന്യത്തിന്‌ പ്രത്യേക അധികാരം നല്‍കുന്ന നിയമം അത്‌ അനുവദിച്ചില്ല. ഇതേത്തുടര്‍ന്നാണ്‌ ഈ നിയമം ഇല്ലാതാക്കണമെന്നാവശ്യപ്പെട്ട്‌ ഇറോം ശര്‍മ്മിള നിരാഹാര സമരം തുടങ്ങിയത്‌.
കിരാത നിയമം
1958 സെപ്‌തംബര്‍ 11നാണ്‌ സായുധസേനക്ക്‌ പ്രത്യേക അധികാരം നല്‍കുന്ന നിയമം (ആംഡ്‌ ഫോഴ്‌സസ്‌ സ്‌പെഷ്യല്‍ പവേഴ്‌സ ആക്‌ട്‌, അഫ്‌സ്‌പ) പാര്‍ലിമെന്റില്‍ പാസ്സാക്കിയത്‌. `പ്രശ്‌നബാധിത' പ്രദേശങ്ങളായി കണ്ട്‌ അരുണാചല്‍ പ്രദേശ്‌, അസം, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്‌, ത്രിപുര എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ്‌ ഈ നിയമം ആദ്യം പ്രാബല്യത്തില്‍ കൊണ്ടുവന്നത്‌. പിന്നീട്‌ 1990 ജൂലൈയില്‍ ജമ്മു കാശ്‌മീരിലും അഫ്‌സ്‌പ പാസ്സാക്കി.
നിയമ ലംഘനം നടത്തുകയോ, മരണകാരണമായേക്കാവുന്ന ആയുധങ്ങള്‍ കൈവശം വെക്കുകയോ ചെയ്‌ത ഒരാള്‍ക്കു നേരെ വെടിയുതിര്‍ക്കാന്‍ ഈ നിയമം സൈന്യത്തിന്‌ അനുവാദം നല്‍കുന്നുണ്ട്‌. സംശയത്തിന്റെ പേരില്‍ പോലും ഒരാളെ വാറണ്ട്‌ കൂടാതെ അറസ്റ്റ്‌ ചെയ്‌ത്‌ കസ്റ്റഡിയില്‍ വെക്കാം. എവിടെയും ഏത്‌ സമയത്തും കയറി പരിശോധന നടത്താനും സാധിക്കും. സൈനിക ഉദ്യോഗസ്ഥരുടെ ഇത്തരം നടപടികള്‍ക്ക്‌ നിയമ പരിരക്ഷയും അഫ്‌സ്‌പ ഉറപ്പ്‌ നല്‍കുന്നു. വിചാരണയോ മറ്റ്‌ നിയമ നടപടികളോ ഇവര്‍ക്ക്‌ നേരിടേണ്ടി വരില്ല. വന്‍ പ്രതിഷേധങ്ങള്‍ അലയടിച്ചതിനു പിന്നാലെ മണിപ്പൂരിലെ ചില പ്രദേശങ്ങള്‍ ഈ നിയമത്തിന്റെ പരിധിയില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌. ആയിരക്കണക്കിന്‌ ആളുകളാണ്‌ മണിപ്പൂരില്‍ മാത്രം സൈനിക നടപടിയെ തുടര്‍ന്ന്‌ കൊല്ലപ്പെട്ടത്‌.
ടാഗോര്‍ സമാധാന പുരസ്‌കാരം
മയിലമ്മ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ച ഈറോം ശര്‍മ്മിളയെ തേടി ഒടുവില്‍ ടാഗോര്‍ സമാധാന പുരസ്‌കാരവും എത്തി. അവാര്‍ഡ്‌ തുകയായ 51 ലക്ഷവും സ്‌ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനു വേണ്ടി ഉപയോഗിക്കുമെന്നാണ്‌ അവര്‍ പറഞ്ഞത്‌.

Read More......

2010-09-23

ഹരിത ലോകത്തെ ധവള പ്രകാശം


വൈദ്യുത വിളക്കുകള്‍ കണ്ടുപിടിച്ചതിനു പിന്നാലെ തന്നെ അതിന്റെ പരിണാമവും തുടങ്ങിയിട്ടുണ്ട്‌. ഫിലമെന്റുകള്‍ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന സാധാരണ ഇന്‍കാന്‍ഡസെന്റ്‌ ബള്‍ബുകളും അതിനു പിന്നാലെ വന്ന ട്യൂബ്‌ ലൈറ്റുകളും സമീപകാലത്താണ്‌ കോംപാക്‌ട്‌ ഫ്‌ളൂറസന്റ്‌ ലാമ്പുകള്‍ക്ക്‌ (CFL) വഴിമാറിയത്‌. ഇപ്പോഴിതാ ഇലക്‌ട്രോണിക്‌സ്‌ ഉപകരണങ്ങളിലെ സന്തതസഹചാരിയായ ഈ ഇത്തിരി കുഞ്ഞനും പ്രകാശത്തിന്റെ പുതിയ ലോകം തുറക്കുന്നു. ദിവസവും പലതവണ വിരലമര്‍ത്തുന്ന ടി വി റിമോട്ടുകളിലും ട്രാഫിക്‌ വിളക്കുകളിലും കളിപ്പാട്ടങ്ങളിലും മറ്റും നിറഞ്ഞുനിന്ന എല്‍ ഇ ഡിയെ (ലൈറ്റ്‌ എമിറ്റിംഗ്‌ ഡയോഡ്‌) കുറിച്ചു തന്നെയാണ്‌ പറഞ്ഞുവന്നത്‌. ചുവപ്പ്‌, പച്ച, മഞ്ഞ, ഓറഞ്ച്‌ തുടങ്ങിയ വിവിധ വര്‍ണങ്ങളില്‍ നിന്ന്‌ മാറി വെളുത്ത പ്രകാശം പരത്താന്‍ തുടങ്ങിയതോടെയാണ്‌ എല്‍ ഇ ഡികള്‍ വന്‍തോതില്‍ പ്രചാരത്തിലായിക്കൊണ്ടിരിക്കുന്നത്‌.


ഇന്‍കാന്‍ഡസെന്റ്‌ ബള്‍ബുകളേക്കാള്‍ കൂടുതല്‍ കാര്യക്ഷമതയുള്ളതാണ്‌ ഫ്‌ളൂറസെന്റ്‌ ലാമ്പുകള്‍. ചുരുങ്ങിയ വൈദ്യുതി ഉപയോഗവും നല്ല പ്രകാശവും ട്യൂബ്‌ ലൈറ്റുകള്‍ക്ക്‌ വന്‍ പ്രചാരമാണ്‌ നല്‍കിയത്‌. ചെറിയ രൂപമാറ്റത്തോടെ ഇതിനു പിന്നാലെ വന്ന സി എഫ്‌ എല്‍ വിളക്കുകളും ട്യൂബ്‌ ലൈറ്റുകളുടെ പുതുരൂപമാണെന്ന്‌ പറയാം. പ്രവര്‍ത്തനരീതിയാണ്‌ ഇവ രണ്ടിനെയും യോജിപ്പിച്ചു നിര്‍ത്തുന്നത്‌. കഴിഞ്ഞ രണ്ട്‌ ദശാബ്‌ദക്കാലമായി വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയതോടെ സി എഫ്‌ എല്ലുകള്‍ ചുരുങ്ങിയ ചെലവില്‍ സ്വന്തമാക്കാവുന്ന തരത്തിലേക്ക്‌ മാറുകയും ചെയ്‌തു. 750 മണിക്കൂറുകള്‍ മുതല്‍ ആയിരം മണിക്കൂറുകള്‍ വരെ ഇന്‍കാന്‍ഡസന്റ്‌ ബള്‍ബുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ സി എഫ്‌ എല്ലുകളുടെ ആയുസ്സ്‌ ആയിരം മുതല്‍ 15,000 മണിക്കൂറുകളാണ്‌. ആറ്‌ മുതല്‍ പത്ത്‌ ഇരട്ടിവരെ ഊര്‍ജം സംരക്ഷിക്കാന്‍ സാധിക്കുമെന്നതും കുറഞ്ഞ അളവില്‍ മാത്രം താപം പുറത്തുവിടുമെന്നതും സി എഫ്‌ എല്ലുകളെ വ്യത്യസ്‌തമാക്കി നിര്‍ത്തി.

എല്‍ ഇ ഡി വന്നവഴി
ബ്രിട്ടീഷ്‌ ശാസ്‌ത്രജ്ഞനായ എച്ച്‌ ജെ റൗണ്ട്‌ 1907-ല്‍ കണ്ടുപിടിച്ച ഇലക്‌ട്രോലൂമിനസന്‍സ്‌ എന്ന പ്രതിഭാസമാണ്‌ എല്‍ ഇ ഡി ലാമ്പുകള്‍ നിര്‍മിക്കുന്നതിനു പിന്നില്‍. ചില അര്‍ധചാലകങ്ങളില്‍ കൂടി വൈദ്യുതി കടത്തിവിടുമ്പോള്‍ അവയില്‍ നിന്ന്‌ പ്രകാശം പുറത്തുവരുന്ന പ്രതിഭാസമാണ്‌ ഇലക്‌ട്രോ ലൂമിനസന്‍സ്‌. ഇന്‍ഫ്രാറെഡ്‌ എല്‍ ഇ ഡിക്കുള്ള ആദ്യ പേറ്റന്റ്‌ അമേരിക്കന്‍ ശാസ്‌ത്രജ്ഞരായ റോബര്‍ട്ട്‌ ബിയാര്‍ഡും ഗാരി പിറ്റ്‌മാനും സ്വന്തമാക്കി. പ്രായോഗികതലത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള എല്‍ ഇ ഡികള്‍ അടുത്ത വര്‍ഷം തന്നെ പുറത്തിറങ്ങി.
ചുവന്ന പ്രകാശം പ്രസരിപ്പിക്കുന്ന ഈ കണ്ടുപിടിത്തത്തിനു പിന്നില്‍ നിക്‌ ഹോളോന്യക്‌ ആയിരുന്നു. എല്‍ ഇ ഡിയുടെ പിതാവെന്നാണ്‌ ഇദ്ദേഹം അറിയപ്പെടുന്നത്‌. 1972ല്‍ കൂടുതല്‍ പ്രകാശം പരത്തുന്ന ചുവപ്പ്‌ എല്‍ ഇ ഡിയും മഞ്ഞ എല്‍ ഇ ഡിയും പുറത്തിറങ്ങി.

പുതിയ പോരാളി
വെളുത്ത പ്രകാശം ചൊരിയുന്ന എല്‍ ഇ ഡികള്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കപ്പെട്ടതോടെയാണ്‌ എല്‍ ഇ ഡി വിളക്കുകള്‍ വ്യാപകമായി തുടങ്ങിയത്‌. യഥാര്‍ഥത്തില്‍ നീല പ്രകാശം പരത്തുന്ന ഡയോഡുകളാണ്‌ ഇവ. പുറത്തുള്ള ഫോസ്‌ഫറസ്‌ ആവരണത്തില്‍ പതിച്ച്‌ പ്രകാശത്തിന്റെ അടിസ്ഥാന വര്‍ണങ്ങള്‍ (നീല, പച്ച, ചുവപ്പ്‌) പുറത്ത്‌ വരുന്നതോടെയാണ്‌ ധവള പ്രകാശം ലഭിക്കുന്നത്‌. സി എഫ്‌ എല്ലുകളെ ബഹുദൂരം പിന്നിലാക്കുന്നതാണ്‌ എല്‍ ഇ ഡി വിളക്കുകളുടെ പ്രത്യേകതകള്‍. ഒരു എല്‍ ഇ ഡി ബള്‍ബിന്റെ ശരാശരി ആയുസ്സ്‌ 50,000 മുതല്‍ ഒരു ലക്ഷം മണിക്കൂര്‍ വരെയാണ്‌. വളരെ ചെറിയ അളവിലുള്ള താപമെ അത്‌ പുറപ്പെടുവിക്കുന്നുള്ളൂ. സി എഫ്‌ എല്ലുകളെ അപേക്ഷിച്ച്‌ തീരെ ഭാരം കുറഞ്ഞ ഇവ സ്ഥാപിക്കാന്‍ ഏറെ സൗകര്യപ്രദമാണ്‌. സി എഫ്‌ എല്ലുകളില്‍ മെര്‍ക്കുറി ഉപയോഗിച്ചിരിക്കുന്നു എന്നത്‌ ഒരു പ്രധാന പോരായ്‌മയായി ശാസ്‌ത്രലോകം വിലയിരുത്തിയിട്ടുണ്ട്‌. പരിസ്ഥിതിക്ക്‌ ഏറെ ദോഷമേല്‍പ്പിക്കുന്ന മെര്‍ക്കുറിയുടെ സാന്നിധ്യം എല്‍ ഇ ഡികളില്‍ തീരെയില്ല. പരമ്പരാഗത വിളക്കുകളെ അപേക്ഷിച്ച്‌ 80 ശതമാനം വരെ കുറഞ്ഞ ഊര്‍ജ ഉപഭോഗം എല്‍ ഇ ഡിയിലൂടെ ഉറപ്പ്‌ വരുത്താം.

ബ്യൂറോ ഓഫ്‌ എനര്‍ജി എഫിഷ്യന്‍സി (BEE) യുടെ പദ്ധതി പ്രകാരം ഈ വര്‍ഷം ജൂലൈ ഏഴിന്‌ അസമിലെ ടിന്‍സുകിയ ജില്ലയിലെ മകുംപതാര്‍ നമ്പര്‍ 4 ഗ്രാമത്തിലെ വീടുകളിലും തെരുവുകളിലും എല്‍ ഇ ഡി പ്രകാശം ചൊരിഞ്ഞപ്പോള്‍ ഊര്‍ജസംരക്ഷണത്തിനായുള്ള പുതിയ വാതിലുകള്‍ രാജ്യത്ത്‌ തുറക്കപ്പെടുകയായിരുന്നു. സാധാരണ ബള്‍ബുകള്‍ക്കു പകരം സി എഫ്‌ എല്ലുകള്‍ വന്നതോടെ മാറ്റം അവിടെ അവസാനിച്ചുവെന്നു കരുതിയവര്‍ക്കു മുന്നിലാണ്‌ അത്ഭുത വെളിച്ചമായി എല്‍ ഇ ഡി വിളക്കുകള്‍ തെളിഞ്ഞത്‌. ഓരോ സംസ്ഥാനത്തെയും ഒരു ഗ്രാമത്തിലെ വീടുകളില്‍ എല്‍ ഇ ഡി ലാമ്പുകള്‍ സൗജന്യമായി നല്‍കുകയെന്ന പദ്ധതിക്കാണ്‌ ഇവിടെ തുടക്കം കുറിച്ചത്‌. വൈദ്യുതിയെത്തിയ വീടുകളില്‍ ആറ്‌ വാട്ടിന്റെ എല്‍ ഇ ഡി ബള്‍ബുകളാണ്‌ വിതരണം ചെയ്‌തത്‌. ഇതോടൊപ്പം തന്നെ നൂറ്‌ തെരുവ്‌ വിളക്കുകളും. കേരളത്തിലെ എല്‍ ഇ ഡി വിപ്ലവത്തിന്റെ ചെറിയ പതിപ്പ്‌ പാലക്കാട്ടും നടപ്പിലാക്കി. സംസ്ഥാനത്തെ ആദ്യത്തെ എല്‍ ഇ ഡി ഗ്രാമമായി പെരിങ്ങോട്ടുകുര്‍ശിയിലെ ആയക്കുര്‍ശി ഗ്രാമത്തെ വൈദ്യുതി മന്ത്രി എ കെ ബാലന്‍ ആഗസ്റ്റ്‌ 16ന്‌ പ്രഖാപിക്കുകയുണ്ടായി.

ചെന്നൈ നഗരവീഥികളിലെ സോഡിയം വേപ്പര്‍ ലാമ്പുകള്‍ മാറ്റി എല്‍ ഇ ഡി ബള്‍ബുകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച്‌ പഠനം നടത്താന്‍ തീരുമാനിച്ചത്‌ അടുത്തിടെയാണ്‌. എഴുപത്‌ വാട്ട്‌ സോഡിയം വേപ്പര്‍ ലാമ്പിനു പകരം വിവിധ രൂപങ്ങളിലുള്ള നാല്‍പ്പത്‌ വാട്ട്‌ എല്‍ ഇ ഡി വിളക്കുകള്‍ സ്ഥാപിക്കാനാണ്‌ കോര്‍പ്പറേഷന്‍ ആലോചിക്കുന്നത്‌. പ്രധാന നഗരങ്ങളിലും ചേരികളിലും മറ്റുമായി 1.32 ലക്ഷം തെരുവു വിളക്കുകളുണ്ടെന്നാണ്‌ കണക്ക്‌. ഇവക്കു പകരം എല്‍ ഇ ഡി ലാമ്പുകള്‍ സ്ഥാപിക്കുന്നതോടെ അമ്പത്‌ ശതമാനത്തിലധികം വൈദ്യുതി ലാഭിക്കുമെന്നാണ്‌ അധികൃതര്‍ കണക്കു കൂട്ടുന്നത്‌.

എല്‍ ഇ ഡിയുടെ ലോകം
സി എഫ്‌ എല്‍ വിളക്കുകളെ അപേക്ഷിച്ച്‌ വളരെയധികം വില കൂടുതലാണെന്നത്‌ എല്‍ ഇ ഡി വിളക്കുകള്‍ വാങ്ങുന്നതില്‍ നിന്ന്‌ സാധാരണക്കാരെ മാറ്റിനിര്‍ത്തിയേക്കാം. എങ്കിലും 2010 എല്‍ ഇ ഡിയുടെ വര്‍ഷമായിരിക്കുമെന്നാണ്‌ ഇലക്‌ട്രോണിക്‌സ്‌ നിര്‍മാതാക്കള്‍ അഭിപ്രായപ്പെടുന്നത്‌. ഇതിനകം വിവിധ രാജ്യങ്ങളില്‍ എല്‍ ഇ ഡി വിളക്കുകള്‍ പ്രകാശിച്ചു തുടങ്ങിയിട്ടുണ്ട്‌. ലണ്ടനിലെ ബക്കിംഗ്‌ഹാം കൊട്ടാരത്തില്‍ ഉള്‍പ്പെടെ ഈ ധവള പ്രകാശം പ്രഭ പരത്തി തുടങ്ങി. ഗ്രാമീണ മേഖലകളിലെ തെരുവ്‌ വിളക്കുകള്‍ ഉള്‍പ്പെടെയുള്ള വെളിച്ച സ്രോതസ്സായി എല്‍ ഇ ഡി വിളക്കുകള്‍ സ്ഥാപിക്കുന്ന ബൃഹദ്‌ പദ്ധതികള്‍ ചൈനയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്‌. ദക്ഷിണാഫ്രിക്കയിലെ വിദൂരമായ ഉള്‍പ്രദേശങ്ങളില്‍ വന്‍തോതിലുള്ള വൈദ്യുതി പ്രസരണം അസാധ്യമായ മേഖലകളില്‍ ചെറുകിട വൈദ്യുത ഉത്‌പാദന ഉപകരണങ്ങളിലൂടെ നിര്‍മിച്ചെടുക്കുന്ന ചെറിയ അളവ്‌ വൈദ്യുതി ഉപയോഗപ്പെടുത്തി വ്യാപകമായി എല്‍ ഇ ഡി വിളക്കുകള്‍ സ്ഥാപിക്കുന്ന പദ്ധതിയും പ്രയോഗത്തില്‍ വന്നു തുടങ്ങിയിട്ടുണ്ട്‌.

ഹരിത പദ്ധതിയുടെ ഭാഗമായി ദക്ഷിണാഫ്രിക്കയില്‍ നടന്ന ഫിഫ ഫുട്‌ബോള്‍ ലോകകപ്പ്‌ മത്സരവേദികളില്‍ മിഴി തുറന്നതും എല്‍ ഇ ഡി വിളക്കുകളാണ്‌. സി എഫ്‌ എല്ലുകള്‍ക്കു പിന്നാലെ അടുത്തഘട്ടമെന്ന നിലയില്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും എല്‍ ഇ ഡികള്‍ സ്ഥാപിക്കുന്നതിന്‌ കേരള സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കി വരുന്നു.

ചെലവ്‌ കുറഞ്ഞ വൈദ്യുത ഉത്‌പാദനത്തിനായി ജലവൈദ്യുത പദ്ധതികളെ ആശ്രയിച്ചുവരുന്ന കേരളത്തില്‍, അത്തരം പുതിയ പദ്ധതികള്‍ സ്ഥാപിക്കുന്നതിന്‌ നേരിടുന്ന വന്‍ എതിര്‍പ്പ്‌ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണിപ്പോള്‍. ഉത്‌പാദിപ്പിച്ച വൈദ്യുതി പ്രസരണ നഷ്‌ടം കൂടാതെ വിതരണം ചെയ്യാന്‍ കഴിയുകയെന്നതും ഏറ്റവും കുറച്ച്‌ വൈദ്യുതിമാത്രം ഉപയോഗിക്കുക എന്നതുമാണ്‌ ഇന്നത്തെ അവസ്ഥയില്‍ ഏറ്റവും കരണീയം. ഇവിടെയാണ്‌ എല്‍ ഇ ഡി വിളക്കുകളുടെ പ്രസക്തി. ഒരു സി എഫ്‌ എല്‍ വിളക്ക്‌ തരുന്നതിന്റെ അത്രയും വെളിച്ചം, അതിന്റെ നാലിലൊന്നില്‍ കുറവ്‌ മാത്രം വൈദ്യുതി ഉപയോഗപ്പെടുത്തി നല്‍കാന്‍ എല്‍ ഇ ഡികള്‍ക്ക്‌ കഴിയും. ഈ രംഗത്ത്‌ അനുദിനം നടന്നുവരുന്ന ഗവേഷണങ്ങള്‍ എല്‍ ഇ ഡികളുടെ ദക്ഷത ഇനിയും ഏറെ മെച്ചപ്പെടുത്തുകയും ചെയ്യും. അതെന്തായാലും ഏറ്റവും മികച്ച സാങ്കേതിക വിദ്യയിലൂടെ നിര്‍മിക്കപ്പെടുന്ന പുതിയ തരം എല്‍ ഇ ഡി വിളക്കുകള്‍ തന്നെയായിരിക്കും നാളത്തെ നമ്മുടെ പ്രധാന വെളിച്ച സ്രോതസ്സ്‌.

Read More......

2010-07-02

ജനകീയ ജനാധിപത്യ ചൈനയില്‍ എത്ര കുട്ടികളുണ്ട്‌?


``വംബറില്‍ നടക്കുന്ന ആറാമത്‌ ജനസംഖ്യാ കണക്കെടുപ്പിന്‌ രാജ്യം തയ്യാറെടുക്കുകയാണ്‌. കുടുംബാസൂത്രണ പദ്ധതി നയങ്ങള്‍ ലംഘിച്ച്‌ പിറന്ന കുട്ടികളെയും അവരുടെ രക്ഷിതാക്കള്‍ ജനസംഖ്യാ കണക്കെടുപ്പില്‍ ഉള്‍പ്പെടുത്തുമെന്നാണ്‌ ഞങ്ങള്‍ വിശ്വസിക്കുന്നത്‌. കനത്ത പിഴസംഖ്യ അടക്കേണ്ടിവരുമെന്ന ഭയം കൂടാതെതന്നെ സെന്‍സസ്‌ അധികൃതര്‍ക്ക്‌ നിങ്ങളുടെ രണ്ടാമത്തെയും മൂന്നാമത്തെയും കുട്ടികളുടെ വിവരങ്ങള്‍ നല്‍കാം. അത്‌ നിങ്ങളുടെ കുട്ടികളെ ആരോഗ്യവും വിദ്യാഭ്യാസവും ഉള്ളവരായി മാറ്റും.'' -സെന്‍സസ്‌ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന്റെ മുന്നോടിയായി ചൈനയിലെ ദേശീയ റേഡിയോ ചാനലില്‍ സര്‍ക്കാര്‍ നല്‍കിയ പരസ്യത്തിന്റെ ചുരുക്കമാണിത്‌.


അതെ. അവര്‍ രേഖകളിലില്ലാത്ത കുട്ടികളാണ്‌. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ അവര്‍ രഹസ്യമായി ജനിച്ച്‌ രഹസ്യമായി ജീവിക്കുന്നു. സര്‍ക്കാറിന്റെ കണ്ണില്‍പ്പെടാതെ...


മൂന്ന്‌ ദശാബ്‌ദമായി ചൈനയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന `ഒറ്റക്കുട്ടി പദ്ധതി'യുടെ അനന്തരഫലമാണ്‌ അദൃശ്യരായ ഈ കുട്ടികള്‍. പദ്ധതികൊണ്ട്‌ നാനൂറ്‌ ദശലക്ഷം ജനനം തടയാന്‍ സാധിച്ചിട്ടുണ്ടെന്ന്‌ ചൈനീസ്‌ സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ തന്നെ അതിന്റെ പ്രത്യാഘാതങ്ങളും ചൈന അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. `അനധികൃത'മായി പിറക്കുന്ന കുട്ടികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ആശങ്കപ്പെടുന്നുവെന്നതിന്‌ തെളിവാണ്‌ മേല്‍പ്പറഞ്ഞ സര്‍ക്കാര്‍ പരസ്യത്തിലെ വാചകങ്ങള്‍. പദ്ധതിക്ക്‌ വിരുദ്ധമായി രണ്ടാമതൊരു കുട്ടി പിറന്നാല്‍ കനത്ത പിഴ അടക്കല്‍, ജോലിയില്‍നിന്ന്‌ പുറത്താക്കല്‍ എന്നീ ശിക്ഷകള്‍ക്ക്‌ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ തുടങ്ങിയിരിക്കുന്നു.


ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാണ്‌ ചൈന. 1.3 ബില്യണ്‍ ജനങ്ങള്‍ രാജ്യത്തുണ്ടെന്നാണ്‌ ഔദ്യോഗിക കണക്ക്‌. എന്നാല്‍, രേഖകളില്ലാതെ എത്ര കുട്ടികള്‍ രാജ്യത്ത്‌ ജനിച്ചിട്ടുണ്ടെന്നതിന്‌ വ്യക്തമായ കണക്കുകളൊന്നും സര്‍ക്കാറിന്റെ കൈവശമില്ല എന്നതാണ്‌ സത്യം. യഥാര്‍ഥ കണക്കുകള്‍ ആരുടെയും കൈവശമില്ലെങ്കിലും അത്‌ വളരെ അധികമായിരിക്കുമെന്ന്‌ മുന്‍കാല അനുഭവം സാക്ഷ്യപ്പെടുത്തുന്നു. ``1990-ല്‍ നടന്ന സെന്‍സസില്‍ 23 ദശലക്ഷം ജനനങ്ങളാണ്‌ രേഖപ്പെടുത്തിയത്‌. 2000-ല്‍ നടന്ന ജനസംഖ്യാ കണക്കെടുപ്പില്‍ പത്തു വയസ്സിന്‌ താഴെയുള്ള 26 ദശലക്ഷം കുട്ടികളാണ്‌ രേഖയിലുണ്ടായിരുന്നത്‌. അതായത്‌ മൂന്ന്‌ ദശലക്ഷം കുട്ടികളുടെ വര്‍ധന''- ചൈനയിലെ കുടുംബാസൂത്രണ കമ്മീഷന്‍ മുന്‍ അംഗം ലിയാംഗ്‌ സോന്‍ഗ്‌ടംഗ്‌ വ്യക്തമാക്കുന്നു. രണ്ടാമതായി ജനിച്ച കുട്ടികളുടെകൂടി വിവരങ്ങള്‍ ഉള്‍പ്പെടുത്തി സെന്‍സസ്‌ കൃത്യതയുള്ളതാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ ഇത്തരം കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസവും ആരോഗ്യസുരക്ഷയും ഉറപ്പ്‌ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിരിക്കുന്നതെന്ന്‌ ചൈനീസ്‌ അക്കാദമി ഓഫ്‌ സോഷ്യല്‍ സയന്‍സസ്‌ ഓണ്‍ പോപ്പുലേഷന്‍ ആന്‍ഡ്‌ ലേബര്‍ ഇക്കോണമിയിലെ ഗവേഷകനായ സാംഗ്‌യി പറയുന്നു.


മൂന്നു പതിറ്റാണ്ടായി നടപ്പാക്കികൊണ്ടിരിക്കുന്ന ഒറ്റക്കുട്ടി പദ്ധതി വരുത്തിവെച്ച ഒരു പ്രശ്‌നത്തിനു മാത്രം പരിഹാരം കാണാനുള്ള ശ്രമത്തിലാണ്‌ സര്‍ക്കാര്‍. പുതിയ പദ്ധതി പ്രകാരം രണ്ടാമത്തെ കുട്ടികളെ രജിസ്റ്റര്‍ ചെയ്യുന്നതുവഴി അവര്‍ക്ക്‌ പെര്‍മനന്റ്‌ റസിഡന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ ഉള്‍പ്പെടെയുള്ളവ ലഭ്യമാക്കും. എന്നാലും പ്രശ്‌നം അവിടെ തീരുന്നില്ല. സ്‌ത്രീ- പുരുഷ അനുപാതത്തിലെ അസന്തുലിതാവസ്ഥ, കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ്‌ പദ്ധതിയുടെ പിന്നാലെ ചൈനയെ തേടിയെത്തിയത്‌.

പെണ്‍കുട്ടികള്‍ ഇല്ലാതാകുന്നു... ജനിക്കും മുമ്പ്‌

ചൈനയും കേരളവും തമ്മില്‍ മാനസികമായി ചില സാമ്യങ്ങളുണ്ട്‌ എന്നാണ്‌ ചില കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്‌. പെണ്‍കുട്ടികളേക്കാള്‍ കൂടുതലും ആണ്‍കുട്ടികള്‍ക്കു തന്നെയാണ്‌ അവര്‍ പ്രാധാന്യം കല്‍പ്പിക്കുന്നത്‌. പെണ്‍കുട്ടികള്‍ വിവാഹം കഴിച്ച്‌ ഭര്‍തൃവീട്ടിലേക്ക്‌ പോകുമെന്നും അച്ഛനമ്മമാര്‍ക്ക്‌ പ്രായമാകുമ്പോള്‍ അവരെ നോക്കാന്‍ ആണ്‍കുട്ടികള്‍ മാത്രമേ ഉണ്ടാകൂ എന്നുമുള്ള വിശ്വാസമാണ്‌ സാധാരണ ചൈനീസ്‌ രക്ഷിതാക്കള്‍ക്കുമിടയിലുള്ളത്‌. ആണ്‍കുട്ടികളാണ്‌ വംശപാരമ്പര്യം നിലനിര്‍ത്തേണ്ടതെന്ന്‌ അവര്‍ ഉറച്ചു വിശ്വസിക്കുന്നു. ഒറ്റക്കുട്ടി പദ്ധതി വന്നതോടെ രാജ്യത്ത്‌ ഗര്‍ഭസ്ഥശിശുവിന്റെ ലിംഗ നിര്‍ണയങ്ങളും ഗര്‍ഭം അലസിപ്പിക്കലും സ്ഥിരം സംഭവങ്ങളായി. ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം നിയമപരമായി നിരോധിച്ചിട്ടുണ്ടെങ്കിലും സ്വകാര്യ ആശുപത്രികളില്‍ അത്‌ ഇപ്പോഴും തുടരുന്നു.


പെണ്‍കുട്ടികള്‍ ഗര്‍ഭാവസ്ഥയില്‍തന്നെ നശിപ്പിക്കപ്പെടുന്നത്‌ ചൈനയിലെ സ്‌ത്രീകള്‍ക്കിടയില്‍ മാനസിക വൈകല്യങ്ങളും വിഷാദ രോഗങ്ങളും വ്യാപിക്കുന്നതിന്‌ ഇടയാക്കുന്നുണ്ട്‌. ``ഒരു പെണ്‍കുട്ടി സ്വയം ജോലിചെയ്‌ത്‌ നഗരത്തില്‍ ജീവിക്കുന്നത്‌ ഒരു ആണ്‍കുട്ടി ഒറ്റക്കു ജീവിക്കുന്നതിനേക്കാള്‍ പ്രയാസകരമാണെ''ന്ന്‌ യൂനിവേഴ്‌സിറ്റി പ്രൊഫസറായ വെ സിന്‍ഗുവ പറയുന്നു.


2005-ലെ കണക്കുകള്‍ പ്രകാരം പെണ്‍കുട്ടികളേക്കാള്‍ 32 ദശലക്ഷം ആണ്‍കുട്ടികള്‍ രാജ്യത്തുണ്ടെന്നാണ്‌ ചൈനയിലെയും പാശ്ചാത്യ രാജ്യങ്ങളിലെയും ഗവേഷകര്‍ സംയുക്തമായി നടത്തിയ പഠന റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നത്‌. ഇരുപത്‌ വയസ്സിന്‌ താഴെ പ്രായമുള്ളവരെപ്പറ്റിയുള്ള ഈ കണക്കുകള്‍ ബ്രിട്ടീഷ്‌ മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തു.


2020-ല്‍ ചൈനയിലെ 24 ദശലക്ഷം ആണ്‍കുട്ടികള്‍ക്ക്‌ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികളെ ലഭിക്കില്ലെന്ന്‌ ചൈനീസ്‌ അക്കാദമി ഓഫ്‌ സോഷ്യല്‍ സയന്‍സ്‌ കണക്കുകൂട്ടുന്നു. കുടുംബാസൂത്രണം തുടങ്ങി ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 107 പുരുഷന്മാര്‍ക്ക്‌ നൂറ്‌ സ്‌ത്രീകള്‍ എന്ന നിലയിലായിരുന്നു കണക്കുകള്‍. തൊണ്ണൂറുകളില്‍ അത്‌ 111 പുരുഷന്മാര്‍ക്ക്‌ നൂറ്‌ സ്‌ത്രീകള്‍ എന്നതിലേക്കും മൂന്ന്‌ പതിറ്റാണ്ട്‌ പൂര്‍ത്തിയാകുമ്പോള്‍ 116:100 എന്ന അനുപാതത്തിലേക്കും മാറി. ഗ്രാമീണമേഖലയില്‍ ഈ പ്രശ്‌നം അതീവ ഗുരുതരമായി തുടരുകയാണ്‌. ഇവിടെ 130 പുരുഷന്മാര്‍ക്ക്‌ നൂറ്‌ സ്‌ത്രീകള്‍ എന്നാണ്‌ ശരാശരി കണക്ക്‌.

ചൈന ചലിക്കുന്നു; പിന്നോട്ട്‌

അതിവേഗം സാമ്പത്തികവളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന ചൈനയുടെ നിറം മങ്ങുമെന്നാണ്‌ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്‌. ലോകത്തെ വലിയ സാമ്പത്തിക ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന ചൈന ഇനി നടക്കുക പിറകോട്ടായിരിക്കും. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 15 ശതമാനവും അറുപതിന്‌ മുകളില്‍ പ്രായമുള്ളവരാണെന്നാണ്‌ കഴിഞ്ഞ വര്‍ഷം നടത്തിയ പഠനം വ്യക്തമാക്കുന്നത്‌. അത്‌ ഏകദേശം 180 ദശലക്ഷം വരും. 2030 ആകുമ്പോഴേക്കും 350 ദശലക്ഷം (മൊത്തം ജനസംഖ്യയുടെ 23 ശതമാനം) കവിയുമെന്നാണ്‌ കുടുംബാസൂത്രണ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്‌. ഇതേ നിലയില്‍ത്തന്നെ മുന്നോട്ട്‌ പോകുകയാണെങ്കില്‍ 2050 ആകുമ്പോഴേക്കും നാല്‌ പേരില്‍ ഒരാള്‍ 65-നു മുകളില്‍ പ്രായമുള്ളയാളാകുമത്രെ. ഇത്‌ ചൈനയുടെ തൊഴില്‍ മേഖലയില്‍ സൃഷ്‌ടിക്കുന്ന പ്രതിസന്ധി ഗുരുതരമായിരിക്കും.


അടുത്ത അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ തൊഴിലെടുക്കാന്‍ പ്രാപ്‌തരായവരുടെ എണ്ണം കുറയുകയും അത്‌ സാമ്പത്തിക രംഗത്തെ തന്നെ തളര്‍ത്തുന്നതിന്‌ കാരണമാക്കുകയും ചെയ്യുമെന്ന്‌ വിലയിരുത്തപ്പെടുന്നു. ഇരുപത്‌ വര്‍ഷത്തിനുള്ളില്‍ തൊഴിലാളികളുടെ എണ്ണം 11 ശതമാനം കുറയുമെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌. പത്തു വര്‍ഷത്തിനുള്ളില്‍ തൊഴില്‍മേഖലയിലേക്ക്‌ പ്രവേശിക്കുന്ന 20 - 24 വയസ്സിന്‌ താഴെയുള്ള പുതുമുഖങ്ങളുടെ എണ്ണം 45 ശതമാനമായി കുറയുമെന്നാണ്‌ കരുതുന്നത്‌.

ഞങ്ങളുടെ കുട്ടികള്‍ എവിടെ?

നിമിഷങ്ങള്‍ക്കുള്ളിലാണ്‌ ചൈനയില്‍ കുട്ടികളെ കാണാതാകുന്നത്‌. സൂപ്പര്‍മാര്‍ക്കറ്റില്‍ മകനെ ഇരുത്തി സാധനങ്ങള്‍ വാങ്ങുന്നതിനിടെയാണ്‌ ഡെംഗ്‌ ഡുയിഡോംഗിന്‌ തന്റെ ഒമ്പത്‌ മാസം പ്രായമായ കുട്ടിയെ നഷ്‌ടമായത്‌. ചൈനയിലെ മാതാപിതാക്കള്‍ ഇപ്പോള്‍ പോരാടുന്നത്‌ തങ്ങളുടെ കുട്ടികളെ കള്ളന്മാരില്‍നിന്ന്‌ സംരക്ഷിക്കാനാണ്‌ എന്നുപറഞ്ഞാല്‍ അതൊട്ടും അതിശയോക്തിയുള്ളതാകില്ല! രാജ്യത്ത്‌ ദിനേന 190 കുട്ടികളെയാണ്‌ കാണാതായിക്കൊണ്ടിരിക്കുന്നത്‌ (വര്‍ഷത്തില്‍ ഏകദേശം 70,000). ഇതില്‍ ഭൂരിഭാഗവും ആണ്‍കുട്ടികളും. തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികള്‍ക്ക്‌ 1200 ഡോളറും ആണ്‍കുട്ടികള്‍ക്ക്‌ 5000 ഡോളര്‍ വരെയും വില ലഭിക്കുന്നുണ്ട്‌. സിംഗപ്പൂര്‍, മലേഷ്യ, വിയറ്റ്‌നാം എന്നിവിടങ്ങളിലേക്ക്‌ കുട്ടികളെ അനധികൃതമായി കടത്തുന്നുണ്ടെങ്കിലും ഭൂരിഭാഗവും രാജ്യത്തെ മറ്റ്‌ സ്ഥലങ്ങളിലേക്കുതന്നെയാണ്‌ പോകുന്നത്‌. ആണ്‍കുട്ടിയെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരാണ്‌ കുട്ടിയെ വില കൊടുത്ത്‌ വാങ്ങിയവരില്‍ ഭൂരിഭാഗവും. ആദ്യത്തെ കുട്ടി പെണ്ണായതാണ്‌ കര്‍ഷകനായ സൂവിനെ ഒരു ആണ്‍കുട്ടിയെ വിലക്കു വാങ്ങുക എന്നതിലേക്ക്‌ നയിച്ചത്‌. 513 ഡോളറിനാണ്‌ (3,500 യുവാന്‍) സൂവ്‌ ആണ്‍കുട്ടിയെ വാങ്ങിയതെന്ന ഞെട്ടിക്കുന്ന വാര്‍ത്ത ഈയടുത്താണ്‌ പുറത്തുവന്നത്‌.

മാറാന്‍ സമയമായി?

ചൈനീസ്‌ ദിനപത്രമായ ഗ്ലോബല്‍ ടൈംസ്‌ സംഘടിപ്പിച്ച അഭിപ്രായ സര്‍വേയില്‍ 63.6 ശതമാനം പേരും പദ്ധതി ഉപേക്ഷിക്കണമെന്ന അഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍ 32.1 ശതമാനം പേര്‍ മാത്രമാണ്‌ ഈ അഭിപ്രായത്തെ എതിര്‍ത്ത്‌ വോട്ട്‌ ചെയ്‌തത്‌. ചൈന സാമ്പത്തികമായും മറ്റും പിന്നാക്കം നിന്നിരുന്ന സമയത്താണ്‌ കുതിച്ചുയര്‍ന്ന ജനസംഖ്യ പിടിച്ചുനിര്‍ത്താന്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ചിരുന്നത്‌. പക്ഷേ, ഇന്ന്‌ രാജ്യം പുരോഗതിയിലേക്ക്‌ കുതിച്ചുകൊണ്ടിരിക്കുകയാണ്‌. ഇനിയും ഈ പദ്ധതിയുമായി മുന്നോട്ടുപോകുന്നത്‌ രാജ്യത്തെ പിന്നാക്കം നടത്താന്‍ മാത്രമേ ഉപകരിക്കുകയുള്ളുവെന്ന്‌ സാമ്പത്തികശാസ്‌ത്ര വിദഗ്‌ധര്‍ ഉള്‍പ്പെടെയുള്ളവര്‍ വിലയിരുത്തുന്നു. എന്നാല്‍, പ്രശ്‌നങ്ങള്‍ ഗുരുതരമായി തുടരുമ്പോഴും വരുന്ന പഞ്ചവത്സര പദ്ധതിയിലും (2011-15) ഇത്‌ ഉള്‍പ്പെടുത്തുമെന്നാണ്‌ കുടുംബാസൂത്രണ കമ്മീഷന്‍ പറയുന്നത്‌.

Read More......
 

Home | Blogging Tips | Blogspot HTML | Make Money | Payment | PTC Review

ആര്‍ട്ടിക്കിള്‍ 19 © Template Design by Herro | Publisher : Templatemu