2008-02-29

കളി... കളത്തിനു പുറത്തേക്ക്‌




ന്ത്യ ഓസിസ്‌ താരങ്ങളെ വിവാദങ്ങള്‍ ഒഴിയാബാധയായി പിന്തുടരുകയാണെന്ന്‌ തോന്നുന്നു. വിവാദങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കാനായി ബി സി സി ഐയും ക്രിക്കറ്റ്‌ ഓസ്‌ട്രേലിയയും ഇരു രാജ്യങ്ങളിലെ മാധ്യമങ്ങളും ആരാധകരും പരസ്‌പരം മത്സരിക്കുകയാണ്‌. ടെസ്റ്റ്‌ പരമ്പരയ്‌ക്കും ത്രിരാഷ്‌ട്ര ഏകദിന പരമ്പരയ്‌ക്കുമായി ഓസ്‌ട്രേലിയയിലേക്കു പോയ ഇന്ത്യന്‍ ടീം വിവാദങ്ങളെ വിടാതെ പിടിച്ചുവെച്ചിരിക്കുകയാണ്‌ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
ഓസിസ്‌ താരം ആന്‍ഡ്രു സൈമണ്ട്‌സിനെ വംശീയമായി അധിക്ഷേപിച്ചുവെന്നാരോപിച്ച്‌ ഓസിസ്‌ ടീം നല്‍കിയ പരാതിയില്‍ മാച്ച്‌ റഫറി ഇന്ത്യന്‍ ഓഫ്‌ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗിനെ മൂന്ന്‌ ടെസ്റ്റുകളില്‍ നിന്ന്‌ വിലക്കിയിരുന്നു. ഈ തീരുമാനത്തിനെതിരെ അനുകൂലമായ തീരുമാനം ഉണ്ടാകാതിരുന്നാല്‍ ഇന്ത്യന്‍ ടീം പര്യടനം മതിയാക്കി നാട്ടിലേക്ക്‌ മടങ്ങുമെന്നറിയിച്ചത്‌ ഫലം കണ്ടതുകൊണ്ടാവണം വിവാദ അമ്പയര്‍ സ്റ്റീവ്‌ ബക്‌നറെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്നൊഴിവാക്കാന്‍ ഐ സി സി തയ്യാറായതും ഹര്‍ഭജനെതിരെ എടുത്ത തീരുമാനം ഇന്ത്യയുടെ അപ്പീല്‍ തീര്‍പ്പാകും വരെ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതും.
എന്തുകൊണ്ടെന്നറിയില്ല, കമ്മീഷന്‌ മുന്നിലെത്തിയപ്പോള്‍ `മങ്കി' `തേരെ മാ കി' യായി മാറി. ഒടുവില്‍ ഇലയ്‌ക്കും മുള്ളിനും കേടില്ലാത്ത രീതിയില്‍ ജസ്റ്റിസ്‌ ജോണ്‍ ഹാന്‍സണ്‍ ഹര്‍ഭജന്‍ കുറ്റക്കാരനല്ലെന്നുള്ള വിധി പ്രഖ്യാപിച്ചു. ഒപ്പം അസഭ്യ വാക്കുകള്‍ ഉപയോഗിച്ചതിന്‌ ഹര്‍ഭജന്‌ മാച്ച്‌ ഫീയുടെ അമ്പത്‌ ശതമാനം പിഴയും. കുംബ്ലെയും പോണ്ടിംഗും പരസ്‌പരം കൈകൗടുത്തു പിരിഞ്ഞു. ക്രിക്കറ്റ്‌ ബോര്‍ഡില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന്‌ ബി സി സി ഐയും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌ ബോര്‍ഡും അറിയിച്ചു. സംഗതി ശുഭമായി അവസാനിച്ചെന്ന്‌ എല്ലാവരും കരുതി.
1998 നു ശേഷം ഐ സി സിയുടെ പെരുമാറ്റച്ചട്ട പ്രകാരം നടപടികള്‍ക്കൊന്നും വിധേയനായിട്ടില്ലെന്ന കാരണത്താലാണ്‌ ഹര്‍ഭജന്റെ ശിക്ഷ മാച്ച്‌ ഫീയുടെ അമ്പത്‌ ശതമാനമായി നിജപ്പെടുത്താന്‍ അപ്പീല്‍ കമ്മീഷണകര്‍ തയ്യാറായത്‌. അല്ലെങ്കില്‍ ഈ കുറ്റത്തിന്‌ മാച്ച്‌ ഫീ പൂര്‍ണ്ണമായി പിഴ ഈടാക്കുകയോ ഒരു ടെസ്റ്റില്‍ അല്ലെങ്കില്‍ രണ്ട്‌ ഏകദിനത്തില്‍ വിലക്കുകയോ ചെയ്യാവുന്നതാണെന്ന്‌ കമ്മീഷണര്‍ പറഞ്ഞിരുന്നു. ഇത്‌ കേടേടപാടെ ചില വീരന്മാര്‍ ഹര്‍ഭജന്റെ കരിയറിലെ മുഴുവന്‍ വിവരങ്ങളുമായി പുറത്തു വന്നു. ഇതില്‍ മുമ്പില്‍ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ തന്നെയാണ്‌. 2001ല്‍ അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്‌തതിന്‌ മാച്ച്‌ ഫീയുടെ 75 ശതമാനം പിഴയും ഒരു ടെസ്റ്റില്‍ നല്ല നടപ്പ്‌ ശിക്ഷയും വിധിച്ചത്‌ ഉള്‍പ്പെടെയുള്ള മുന്‍കാല പെരുമാറ്റ ദൂഷ്യങ്ങള്‍ അപ്പീല്‍ കമ്മീഷന്‌ മുന്നില്‍ സമര്‍പ്പിക്കാന്‍ ഐ സി സിക്ക്‌ കഴിയാതെ പോയെന്നായി അവര്‍. അത്‌ ഐ സി സി സമ്മതിക്കുകയും ചെയ്‌തു. കഴിയാതെ പോയതാണോ മനഃപൂര്‍വ്വമാണോ എന്നത്‌ വോറെ കാര്യം. എന്തായാലും ഇതോടെ കൈ കൊടുത്തവര്‍ വീണ്ടും ഇടഞ്ഞു തുടങ്ങി. ത്രിരാഷ്‌ട്ര മത്സരത്തിലെത്തിയപ്പോഴേക്കും യുദ്ധം മുറുകി തുടങ്ങിയിരുന്നു.സിഡ്‌നി ഏകദിനത്തില്‍ ഇഷാന്തിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായ സൈമണ്ട്‌സിനെ പവനിയനിലേക്ക്‌ ചൂണ്ടി ഇഷാന്ത്‌ യാത്രയാക്കിയതാണ്‌ പുതിയ വിവാദങ്ങള്‍ക്ക്‌ കാരണം. അതിന്‌ മാച്ച്‌ ഫീയുടെ പതിനഞ്ച്‌ ശതമാനം പിഴയടക്കാനും വിധിയുണ്ടായി. അതേസമയം, ഓസ്‌ട്രേലിയന്‍ ടീമിന്റെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റത്തിനെതിരെ മാച്ച്‌ റഫറി ജെഫ്‌ ക്രോയ്‌ക്ക്‌ ഇന്ത്യന്‍ ടീം പരാതി നല്‍കിയിട്ടുണ്ട്‌ (ന്യൂട്ടന്റെ സിദ്ധാന്തവുമായി ഇതിന്‌ ബന്ധമുണ്ടോയെന്ന്‌ സംശയിക്കുന്നു).
ഇന്ത്യ ഓസിസ്‌ മത്സരം ഇപ്പോള്‍ പൂര്‍ണ്ണമായും കളത്തിനു പുറത്തേക്ക്‌ നീങ്ങിയിരിക്കുകയാണ്‌. ബ്രസ്‌ബേന്‍ റേഡിയോക്ക്‌ ഹെയ്‌ഡന്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ പരാമര്‍ശമാണ്‌ പുതിയ വിവാദങ്ങള്‍ക്ക്‌ തിരികൊളുത്തിയിരിക്കുന്നത്‌. ഹര്‍ഭജന്‍ സിംഗ്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിലെ കളയാണെന്നാണ്‌ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ മാത്യു ഹെയ്‌ഡന്‍ പറഞ്ഞുവെച്ചത്‌. സിഡ്‌നിയില്‍ നടന്ന മത്സരത്തിനിടെ ഹര്‍ഭജനെ തുടര്‍ച്ചയായി `മാഡ്‌ ബോയെന്ന്‌' വിളിച്ചാക്ഷേപിച്ചതിന്‌ തൊട്ടു പിന്നാലെയാണ്‌ പുതിയ പരാമര്‍ശവുമായി ഹെയ്‌ഡന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്‌. ഓസ്‌ട്രേലിയന്‍ താരങ്ങളുടെ സമനില തെറ്റിയിരിക്കുകയാണെന്ന്‌ പറഞ്ഞ്‌ ഹര്‍ഭജന്‍ അതിനെതിരെ തിരിച്ചടിക്കാനും തുടങ്ങിയിരിക്കുന്നു. സമനില തെറ്റിയില്ലെങ്കില്‍ വെറ്ററന്‍ താരമായ ഹെയ്‌ഡന്‍ 19കാരനായ ഇഷാന്ത്‌ ശര്‍മ്മയെ ബോക്‌സിംഗ്‌ റിംഗില്‍ നേരിടാന്‍ തയ്യാറാവുമായിരുന്നില്ലെന്നാണ്‌ ഭാജിയുടെ അഭിപ്രായം. ഇതിനു മുമ്പ്‌ സൈമണ്ട്‌സുമായുള്ള പ്രശ്‌നം ഒത്തുതീര്‍പ്പാക്കി വരുന്ന വേളയില്‍ പേസ്‌ ബൗളര്‍ ശ്രീ ശാന്ത്‌ നല്‍കിയ അഭിപ്രായ പ്രകടനങ്ങള്‍ ഇതിലും ഞെട്ടിക്കുന്നതായിരുന്നു. കളിക്കളത്തിലെ ചൂടന്‍ സ്വഭാവത്തിലൂടെ വിവാദ നായകനായി മാറിയ ശ്രീ ``ഇങ്ങോട്ടടിച്ചാല്‍ തിരിച്ചടിക്കാന്‍ ഞങ്ങള്‍ക്കറിയാം'' എന്നു എടുത്തടിച്ചു. തുകൊണ്ട്‌ സംഭവിക്കാന്‍ പോകുന്നത്‌ കൂടിയാല്‍ ആറു പന്തും സിക്‌സറടിച്ചെന്നു വരും. അത്‌ ശ്രീശാന്തിനെ സംബന്ധിച്ചും ക്രിക്കറ്റിനെ സംബന്ധിച്ചുമുള്ള അഭിപ്രായം. അതിന്‌ പുറത്തേക്ക്‌ ചിന്തിക്കാന്‍ ശ്രീ തയ്യാറാവാത്തത്‌ പൂജ ഫലിക്കാത്തതു കൊണ്ടായിരിക്കാം.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇനി വരാന്‍ പോകുന്നത്‌ ഇതിലും രസമുള്ള കാര്യങ്ങളാണ്‌. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി-20 ക്രിക്കറ്റ്‌ ടൂര്‍ണ്ണമെന്റിനുള്ള കളിക്കാരെ കോടികള്‍ മുടക്കി ലേലത്തിനെടുത്തിരിക്കുകയാണ്‌. വിവാദങ്ങള്‍ കത്തിനില്‍ക്കുമ്പോള്‍ തന്നെ ഹര്‍ഭജന്‍ സിംഗിന്റെയും ഇഷാന്ത്‌ ശര്‍മ്മയുടെയും പന്ത്‌ സൈമണ്ട്‌സും ഹെയ്‌ഡനും ബൗണ്ടറി കടത്തിയാല്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ പ്രേമികളും കൈയ്യടിച്ചേക്കാം. അവിടെ കളിക്കുന്നത്‌ ഇന്ത്യയും ഓസിസുമല്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മൊഹാലിയും ഹൈദരാബാദും ചെന്നൈയും കൊല്‍ക്കത്തയും ഉള്‍പ്പെടുന്ന എട്ട്‌ ടീമുകളാണ്‌. ഒരുടീമില്‍ കളിക്കുമ്പോഴെങ്കിലും താരങ്ങള്‍ വിവാദങ്ങളെ പടിക്കു പുറത്ത്‌ വെക്കുമെന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാം.
***വാല്‍കഷ്‌ണം- അണ്ടര്‍ 19 ലോക കപ്പ്‌ സെമി ഫൈനലിനിടെ ന്യൂസിലാന്റ്‌ ബാറ്റ്‌സ്‌മാന്‍ കോറി ജെ ആന്‍ഡേഴ്‌സണിന്റെ വിക്കറ്റെടുത്തതിനു ശേഷം പവലിയനിലേക്കു കയറിപോകാന്‍ ആംഗ്യം കാട്ടിയയ ഇന്ത്യന്‍ ബൗളര്‍ തന്മയ്‌ ശ്രീവാസ്‌തവയ്‌ക്ക്‌ താക്കീതു നല്‍കി.

Read More......

2008-02-27

ബീഹാറി കാണാത്ത `ലാലു മാജിക്ക്‌'











ബസുകളും ഓട്ടോറിക്ഷകളും കറുത്ത പുക നിറച്ച ചെളി നിറഞ്ഞ തെരുവുകള്‍. റോഡു വക്കില്‍ കൂട്ടിയിട്ട മാലിന്യങ്ങളില്‍ ഭക്ഷണം തിരയുന്ന പട്ടികള്‍. അതിന്‌ സമീപമിരുന്ന്‌ ഭക്ഷണം കഴിക്കുന്ന ആളുകള്‍.

ഇത്‌ ബീഹാറിന്റെ തലസ്ഥാനമായ പാറ്റ്‌നയിലെ ഒരു തെരുവില്‍ നിന്നുള്ള കാഴ്‌ചയാണ്‌. വികലമായ സാമ്പത്തിക ഭദ്രതയുള്ള സംസ്ഥാനങ്ങളില്‍ മുമ്പില്‍ നില്‍ക്കുന്ന സംസ്ഥാനം. ദാരിദ്ര്യവും പട്ടിണിയും അനുഭവിച്ച്‌ ഒരു കൂട്ടം ജനങ്ങള്‍ വൃത്തിഹീനമായ ചുറ്റുപാടുകളില്‍ ഇവിടെ താമസിക്കുന്നു. ഇത്‌ ഇപ്പോള്‍ ഇവിടെ എഴുതാന്‍ എന്തെങ്കിലും കാരണമുണ്ടോ എന്ന്‌ നിങ്ങള്‍ ചിലപ്പോള്‍ സംശയിച്ചേക്കാം. ഒരു പക്ഷെ ഇതിന്റെ തലക്കെട്ടില്‍ നിന്നു തന്നെ കാര്യങ്ങള്‍ മനസ്സിലാക്കാനും സാധ്യതയുണ്ട്‌. തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ഇന്ത്യന്‍ റെയില്‍വെയെ ലാഭത്തിലാക്കി ലാലു പ്രസാദ്‌ യാദവിന്റെ `ഇന്ദ്രജാലം' തുടരുന്നു. ഇത്‌ ഞാന്‍ പറഞ്ഞതല്ല. ഇപ്രാവശ്യത്തെ റെയില്‍വെ ബജറ്റിനെ അനുമോദിച്ചുകൊണ്ട്‌ കേരളത്തിലെ പത്രങ്ങള്‍ എഴുതിപിടിപ്പിച്ചതാണ്‌. കാര്യം ശരിയായിരിക്കാം. ഇരുപ്പത്തയ്യായിരം കോടിയാണ്‌ ഈ വര്‍ഷത്തെ റെയില്‍വെയുടെ ലാഭം. മാത്രമല്ല, കേരളത്തിന്‌ കോച്ച്‌ ഫാക്‌ടറിയും പുതിയ നാല്‌ വണ്ടികളും കിട്ടിയിട്ടുണ്ട്‌. ലാലു നമുക്ക്‌ തന്ന പ്രസാദമായാണ്‌ പത്രങ്ങള്‍ ഇതിനെ കാണുന്നത്‌. ഇത്രയൊക്കെ നമുക്ക്‌ തന്ന ലാലുവിനെ പുകഴ്‌ത്തിയില്ലെങ്കിലെ അത്ഭുതമുള്ളു.

റെയില്‍വെയുടെ കാര്യം അവിടെ നില്‍ക്കട്ടെ. നമുക്ക്‌ ലാലുവിന്റെ സ്വന്തം സംസ്ഥാനത്തെ കാര്യം നോക്കാം. ബീഹാറില്‍ അരാജകത്വം നടമാടുകയാണെന്നും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നുമാണ്‌ അവിടെയുണ്ടായ ചെറിയൊരു സംഭവത്തെക്കുറിച്ച്‌ കഴിഞ്ഞ വര്‍ഷം മാധ്യമ പ്രവര്‍ത്തകര്‍ അഭിപ്രായം ചോദിച്ചപ്പോള്‍ ലാലു മറുപടി പറഞ്ഞത്‌. ബീഹാറിലെ ഗ്രാമപ്രമാണിയുടെ വീട്ടില്‍ മോഷണം നടത്തിയത്‌ അടുത്ത ഗ്രാമത്തിലെ ഏതാനും യുവാക്കളാണെന്നേരോപിച്ച്‌ നാട്ടുകാര്‍ അവരില്‍ പത്തുപേരെ തല്ലിക്കൊന്നതാണ്‌ സംഭവം. ഈ കാര്യത്തില്‍ ലാലുവിനെ പറഞ്ഞിട്ട്‌ കാര്യമില്ല. ലാലുവല്ലല്ലോ ഇപ്പോള്‍ മുഖ്യമന്ത്രി. പക്ഷെ ഒരു കാലത്ത്‌ അതായത്‌ ഡല്‍ഹിക്കു പോകുന്നതിനു മുമ്പ്‌ ഏറെക്കാലം നേരിട്ടും ഭാര്യ റാബ്രി ദേവിയെ ബിനാമിയാക്കിയും സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രിയാണ്‌ ഇപ്പോഴത്തെ റെയില്‍വെ മന്ത്രി ലാലു പ്രസാദ്‌ യാദവ്‌. ഇന്നത്തെ ബീഹാര്‍ മുഖ്യമന്ത്രി തന്റെ രാഷ്‌ട്രീയ പ്രതിയോഗിയായതിനാല്‍, തന്റെ കാലത്തും ബീഹാറിന്റെ ഗതി ഇതുതന്നെയായിരുന്നുവെന്ന വസ്‌തുത സൗകര്യപൂര്‍വ്വം ലാലു മറന്നു. ഇവിടെയുണ്ടായ അക്രമ പ്രവര്‍ത്തനങ്ങളും മറ്റും കണ്ടാല്‍ ജനങ്ങളോട്‌ ഉത്തരവാദിത്തമുള്ള എക്‌സിക്യൂട്ടീവും എല്ലാവര്‍ക്കും തുല്യ നീതി ലഭ്യമാക്കാന്‍ പ്രതിജ്ഞാബദ്ധമായ ജുഡീഷ്യറിയും അക്രമങ്ങള്‍ തടഞ്ഞും അമര്‍ച്ച ചെയ്‌തും ജനങ്ങള്‍ക്ക്‌ സൈ്വര്യ ജീവിതം സാധ്യമാക്കാന്‍ ചുമതലപ്പെട്ട പോലീസും ഉള്ള ജനാധിപത്യ ഭാരതത്തിലെ സംസ്ഥാനമാണ്‌ ബീഹാര്‍ എന്നു വിശ്വസിക്കാന്‍ വിഷമം തോന്നും.

ഭാരതത്തിന്റെ നല്ല ഭാവിയും വികസന സ്വപ്‌നങ്ങളും മാത്രം സംസാരിക്കുമ്പോഴും ഇന്ത്യയുടെ ജനസംഖ്യയുടെ പത്ത്‌ ശതമാനമുള്ള ബീഹാറിനെ ഒന്നു തിരിഞ്ഞു നോക്കാന്‍ പോലും ആരും തയ്യാറാകുന്നില്ല. സൗത്ത്‌ ഏഷ്യന്‍ സംസ്ഥാനങ്ങളില്‍ സാക്ഷരതാ നിരക്ക്‌ ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ്‌ ബീഹാര്‍. 47 ശതമാനമാണ്‌ ബീഹാറിലെ സാക്ഷരതാ നിരക്ക്‌. സ്‌ത്രീ സാക്ഷരത ഇവിടെ 3.12 ശതമാനം മാത്രമാണ്‌. അതേസമയം, ശിശു മരണ നിരക്ക്‌ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ്‌ ബീഹാര്‍. ഉദയ സൂര്യനെന്നും അസ്‌തമന സൂര്യനെന്നും ഇന്ത്യന്‍ സംസ്ഥാനങ്ങളെ സാമ്പത്തിക നിലയുടെ അടിസ്ഥാനത്തില്‍ ഏഷ്യന്‍ ഡവലപ്പ്‌മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ രണ്ടായി തിരിച്ചിട്ടുണ്ട്‌. അതില്‍ അസ്‌തമന്‌ സൂര്യനെന്ന വിഭാഗ്‌ത്തില്‍ ബീഹാറും ഉത്തര്‍പ്രദേശുമാണ്‌ മുന്നില്‍ നില്‍ക്കുന്നത്‌. 1990 കളുടെ ആദ്യ പകുതിയില്‍ സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്താന്‍ സാധിക്കാത്ത ബീഹാറിന്‌ കഴിഞ്ഞ ഡിസംബര്‍ അവസാനം സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ വേണ്ടി ലോകബേങ്ക്‌ 225 മില്ല്യണ്‍ ഡോളര്‍ ധനസഹായം നല്‍കിയിട്ടുണ്ട്‌. ലോകബേങ്ക്‌ സഹായത്തോടെ പുതിയൊരു യുഗത്തിന്‌ പിറവി നല്‍കാന്‍ ഇത്‌ സഹായിക്കുമെന്നാണ്‌ മുഖ്യമന്ത്രി നിതീഷ്‌ കുമാറിന്റെ വിലയിരുത്തല്‍. ലാലുവിന്റെയത്ര മാനേജ്‌മെന്റ്‌ തന്ത്രങ്ങള്‍ ഇപ്പോഴത്തെ മുഖ്യമന്ത്രിക്ക്‌ അറിയില്ലെങ്കിലും നവ യുഗം പിറക്കുമോയെന്ന്‌ നമുക്ക്‌ കണ്ടറിയാം.

ബീഹാറില്‍ തൊഴില്‍ രഹിതരുടെ ശതമാനം 66.3 ആണ്‌. ബീഹാറില്‍ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക്‌ തൊഴില്‍ തേടി പോകുന്നവരുടെ എണ്ണം സര്‍വ്വകാല റെക്കോര്‍ഡിലേക്ക്‌ നീങ്ങികൊണ്ടിരിക്കുകയാണ്‌. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബീഹാറിലെ നല്ലൊരു ശതമാനം ജനങ്ങളും ബ്രിട്ടന്റെ കോളനി രാജ്യങ്ങളിലേക്കാണ്‌ തൊഴില്‍ തേടി പോയിരുന്നത്‌. പിന്നീട്‌ ആസ്സാമിലെ തേയിലത്തോട്ടങ്ങളിലും പശ്ചിമ ബംഗാളിലെ ഫാക്‌ടറികളിലും തൊഴിലെടുക്കുന്ന ബീഹാറികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്‌. ഇന്ന്‌ എല്ലാ സംസ്ഥാനങ്ങളിലേക്കും തുച്ഛമായ വേതനത്തില്‍ ജോലി ചെയ്യുന്ന ബീഹാറികളെ കാണാം.ആളുകളെ തട്ടികൊണ്ടു പോയതിനു ശേഷം മോചനദ്രവ്യം ആവശ്യപ്പെടുന്നതാവണം ലാലുവിന്റെ കാലത്ത്‌ വളര്‍ന്നുവന്ന വ്യവസായങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌. ഇരുന്നൂറിലധികം അഴിമതി കേസുകളാണ്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക്‌ നേരെ കഴിഞ്ഞ വര്‍ഷം ഉയര്‍ന്നു വന്നിട്ടുള്ളത്‌. പതിനായിരം കേസുകളാണ്‌ 2007ല്‍ അതിവേഗ കോടതി തീര്‍പ്പാക്കിയത്‌. ന്യൂഡല്‍ഹിയിലെ ജനസംഖ്യയില്‍ പതിനൊന്ന്‌ ശതമാനവും ബീഹാറികളാണെന്നാണ്‌ പുതിയ പഠനം. ഡല്‍ഹിയിലുണ്ടാകുന്ന കുറ്റകൃത്യങ്ങളില്‍ മുന്‍ നിരയില്‍ ബീഹാറികള്‍ തന്നെയാണെന്നാണ്‌ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്‌ അഭിപ്രായപ്പെട്ടത്‌. ബീഹാറില്‍ വികസനം വരാതെ ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമുണ്ടാവില്ലെന്നാണ്‌ എ ഡി ആര്‍ ഐ വക്താവിന്റെ അഭിപ്രായം. ബീഹാര്‍ എന്റെ പ്രശ്‌നമല്ലെന്ന്‌ നിങ്ങള്‍ വിചാരിക്കുന്നുണ്ടാകാം. പക്ഷെ സമീപ ഭാവിയില്‍ അത്‌ നമ്മുടെ പ്രശ്‌നമായി മാറാനുള്ള സാധ്യത തള്ളികളയാനാവില്ല.

*** മദ്രാസിയും ബീഹാറിയും തമ്മിലെന്ത്‌?

തെക്ക്‌ നിന്നുള്ളവരെ ഒന്നാകെ താഴ്‌ത്തികെട്ടുന്ന വാക്കായിരുന്നു മദ്രാസി; മോശപ്പെട്ടവന്‍ കൊള്ളരുതാത്തവന്‍ എന്നതിനു പര്യായം. ബീഹാറി എന്ന വാക്കിന്റെ പര്യായവും ഏറെക്കുറെ ഇതുതന്നെ. ദേഷ്യം വന്നാല്‍ ശകാരിക്കാനും പരിഹസിക്കാനും ഉപയോഗിക്കുന്ന വാക്കു കൂടിയാണ്‌ ബീഹാറി.

Read More......

2008-02-18

ഹര്‍ത്താലില്‍ വലയുന്ന കേരള ജനത



നൂറു ശതമാനം സാക്ഷരത കൈവരിച്ചവര്‍. രാഷ്‌ട്രീയ സാമൂഹിക ബോധമുള്ളവര്‍. പറഞ്ഞു വന്നത്‌ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ ജനങ്ങളെ കുറിച്ചാണ്‌.പറഞ്ഞതു മുഴുവന്‍ ശരിയാണ്‌. പക്ഷെ ബന്ദിന്റെയും ഹര്‍ത്താലിന്റെയും പേരിലുള്ള ദുരിതം പതിവായി തേടിയെത്തുന്നത്‌ ഈ നാട്ടിലാണ്‌. ഹര്‍ത്താലിന്റെ മുന്നില്‍ നിന്ന്‌ ഒഴിവാകാന്‍ മലയാളികള്‍ക്ക്‌ മുന്നില്‍ വഴികളില്ല. സഹനശക്തി മാത്രമാണ്‌ ഒരേയൊരു ആശ്രയം. ബന്ദും ബലപ്രയോഗത്തീലൂടെയുള്ള ഹര്‍ത്താലും ആദ്യമായി നിരോധിച്ച സംസ്ഥാനമാണ്‌ നമ്മുടേത്‌. ബന്ദ്‌ നിരോധിച്ചുകൊണ്ടുള്ള 1998 ജൂലൈ 28ന്റെ ഹൈക്കോടതി ഫുള്‍ ബെഞ്ച്‌ വിധി സുപ്രീം കോടതി അപ്പടി ശരിവെച്ചതാണ്‌. ബന്ദ്‌ നിയമ വിരുദ്ധമായി ഹൈക്കോടതി പ്രഖ്യാപിച്ചതോടെ അത്‌ പേര്‌ മാറ്റി `ഹര്‍ത്താല്‍' ആയി മാറി. അതിനുശേഷം നിര്‍ബന്ധിത ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്യുന്ന രാഷ്‌ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിന്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‌ അധികാരമുണ്ടെന്ന്‌ വരെ ഹൈക്കോടതി വിധിച്ചു.ഹര്‍ത്താലും ബന്ദും സംഘടിപ്പിക്കുവാന്‍ നേതാക്കള്‍ പരസ്‌പരം മത്സരിക്കുകയാണ്‌. അതല്ലെങ്കില്‍ രാഷ്‌ട്രീയ മത്സരം അതിന്‌ അവരെ നിര്‍ബന്ധിതരാക്കുന്നു. ഒരിറ്റു വിയര്‍പ്പൊഴുക്കാതെ ഏത്‌ ഈര്‍ക്കില്‍ പാര്‍ട്ടിക്കും ഒരു പത്രകുറിപ്പിലൂടെ എടുത്തു പ്രയോഗിക്കാന്‍ പറ്റുന്ന ആയുധമായി ഹര്‍ത്താല്‍ മാറിയിരിക്കുന്നു. നാലംഗങ്ങളുള്ള പാര്‍ട്ടിവരെ ഹര്‍ത്താല്‍ നടത്തുന്ന സംസ്ഥാനമാണിത്‌. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ അവസാന വാരം ലീഗ്‌ നടത്തിയ മലബാര്‍ ഹര്‍ത്താല്‍ തന്നെ ഉദാഹരണം. സാധാരണ യു ഡി എഫ്‌ പ്രഖ്യാപിക്കുന്ന ഹര്‍ത്താലിന്‌ പിന്തുണ പ്രഖ്യാപിച്ചിരുന്ന ലീഗും ഇതോടെ തലപൊക്കി തുടങ്ങിയിരിക്കുകയാണ്‌. ഇതിന്‌ പിന്നില്‍ വ്യക്താമായ രാഷ്‌ട്രീയ ലക്ഷ്യമുണ്ട്‌. കോയമ്പത്തൂരില്‍ നിന്ന്‌ ജയില്‍ വാസം കഴിഞ്ഞിറങ്ങിയവന്‌ മലപ്പുറത്തേക്ക്‌ ഒരു നോട്ടമുണ്ടെന്ന കാര്യം തങ്ങള്‍ക്ക്‌ മനസ്സിലായില്ലെങ്കിലും കുഞ്ഞാലിക്കുട്ടിക്കെങ്കിലും മനസ്സിലായി കാണണം. ലീഗിന്റെ ശക്തി ഒന്നു തെളിയിക്കേണ്ടത്‌ അത്യാവശ്യമാണ്‌. സ്വന്തമായി ആദ്യം ഒരു ഹര്‍ത്താല്‍ നടത്തുന്നുണ്ടെങ്കില്‍ അതിന്റെ വിഷയത്തെകുറിച്ച്‌ ആലോചിക്കേണ്ട ആവശ്യമില്ല. പ്രവാസികളാണ്‌ നമ്മുടെ ശക്തി. വിമാന താവളം നമ്മുടെ വിഷയം.അതിനുശേഷം കൃത്യമായി പറഞ്ഞാല്‍ അഞ്ചാം ദിവസം മറ്റൊരു ഹര്‍ത്താലിന്‌ കൂടി കേരളം സാക്ഷിയായി. നിയമ സഭയിലേക്ക്‌ ഒരംഗത്തെപ്പോലും തിരഞ്ഞെടുത്തയക്കാന്‍ ജനപിന്തുണ നേടാന്‍ സാധിക്കാത്ത ബി ജെ പിയാണ്‌ അതിന്റെ ഉപജ്ഞാതാക്കള്‍. ട്രയിന്‍ ഏതായാലും പോയി എന്നാല്‍ ഇനി റോഡു കൂടി അടച്ചേക്കാം എന്ന്‌ ബി ജെ പി ചിന്തിച്ചതില്‍ എന്താണ്‌ തെറ്റ്‌? ഹര്‍ത്താല്‍ നടത്താനുള്ള വിഷയം കിട്ടാതെ ഒരു പാര്‍ട്ടിയും കേരളത്തില്‍ ഇതുവരെ ബുദ്ധിമുട്ടിയിട്ടില്ല. മുല്ലപ്പെരിയാര്‍, എ ഡി ബി, മാലിന്യ പ്രശ്‌നം, ദുരന്തങ്ങള്‍ തുടങ്ങിയവയൊക്കെ കേരളത്തില്‍ ഹര്‍ത്താലിന്‌ വിഷയങ്ങളാണ്‌. ഇതിനെല്ലാം പുറമെ ഗവ.ലോ കോളേജില്‍ നടന്ന പതിവു വിദ്യാര്‍ത്ഥി സംഘട്ടനവും ഹര്‍ത്താലിന്‌ വിഷയമാക്കി തീര്‍ത്തത്‌ ഇപ്പോഴത്തെ പ്രതിപക്ഷ മുന്നണിയാണ്‌. അവര്‍ തന്നെയാണ്‌ ഈ വര്‍ഷത്തെ ആദ്യ സംസ്ഥാന തലത്തിലുള്ള ഹര്‍ത്താലിന്‌ നേതൃത്വം കൊടുക്കുന്നത്‌. വിഷയമാകട്ടെ സാധാരണക്കാരായ പൊതു ജനങ്ങളെ ബാധിക്കുന്ന വിലക്കയറ്റവും. എന്നാല്‍ ഹര്‍ത്താല്‍ നടത്തി ആവശ്യം നേടിയെടുത്ത സംഭവം ആര്‍ക്കുമറിയില്ല. ഗാന്ധിജിയുടെ കാലം തൊട്ടുള്ള അക്രമരഹിത പ്രതിഷേധ മാര്‍ഗമാണിതെന്നാണ്‌ കോണ്‍ഗ്രസിന്റെ നിലപാട്‌. ഹര്‍ത്താലിന്റെ ആശാന്മാര്‍ ഇപ്പോള്‍ ഭരണത്തിലായതുകൊണ്ട്‌ അഞ്ചു വര്‍ഷത്തേക്ക്‌ അവരുടെ ഹര്‍ത്താലാഹ്വാനങ്ങള്‍ക്ക്‌ കുറവുണ്ടാകുമെന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാം. സംസ്ഥാനം മുതല്‍ ജില്ല, താലൂക്ക്‌, മണ്‌ഡല തലം വരെ ഹര്‍ത്താലുകള്‍ കേരളീയ സമൂഹത്തിന്റെ ഭാഗമായി തീര്‍ന്നിരിക്കുന്നു. അക്രമം ഉണ്ടായേക്കുമോ എന്ന ഭയം കൊണ്ടു മാത്രമാണ്‌ ഹര്‍ത്താല്‍ ദിനത്തില്‍ ജനങ്ങള്‍ പുറത്തിറങ്ങാന്‍ മടിക്കുന്നത്‌. ആ ഭയത്തെ ചൂഷണം ചെയ്‌ത്‌ ഈര്‍ക്കിലി രാഷ്‌ട്രീയ പാര്‍ട്ടികള്‍ വരെ അവരുടെ വിജയം ആഘോഷിക്കുന്നു. ഹര്‍ത്താല്‍ വിരുദ്ധ സംഘടനകളുടെ കണക്കനുസരിച്ച്‌ പ്രാദേശിക തലം മുതല്‍ സംസ്ഥാന തലം വരെ ഇരുനൂറ്റി അമ്പതിലേറെ ഹര്‍ത്താലുകള്‍ കേരളത്തില്‍ നടക്കുന്നുണ്ട്‌. കഴിഞ്ഞ വര്‍ഷം മാത്രം 180ലേറെ ദിവസങ്ങളാണ്‌ ഹര്‍ത്താല്‍ കവര്‍ന്നെടുത്തത്‌. സംസ്ഥാനാടിസ്ഥാനത്തിലുള്ള ഒരു ഹര്‍ത്താലില്‍ നാലായിരം കോടി രൂപയുടെയെങ്കിലും നഷ്‌ടമുണ്ടാവുമെന്നാണ്‌ കണക്ക്‌. കഴിഞ്ഞ മലബാര്‍ ദിനത്തില്‍ അഞ്ചു കോടിയുടെ നഷ്‌ടമാണ്‌ കെ എസ്‌ ആര്‍ ടി സിക്കു മാത്രം ഉണ്ടായത്‌. സര്‍ക്കാര്‍ ഖജനാവില്‍ കോടികളുടെ നഷ്‌ടം വരുത്തിവെക്കുന്നതിനൊപ്പം സാധാരണ ജനങ്ങളുടെ ജീവിതം ദുരിതപൂരിതമാക്കിയാണ്‌ (ഹര്‍ത്താലിന്റെ മറവില്‍ വീട്ടില്‍ ചടഞ്ഞിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ഒന്നും നഷ്‌ടപ്പെടാനില്ല) ഓരോ ഹര്‍ത്താലും കടന്നു പോകുന്നത്‌. വികസനത്തിന്റെ പാതയിലൂടെ മുന്നോട്ടു കുതിക്കാന്‍ കേരളം ഒരുങ്ങി നില്‍ക്കുന്ന കാലമാണെന്നോര്‍ക്കണം. മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നാല്‍ അത്‌ പൊതു സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടു വരേണ്ടവരാണ്‌ മാധ്യമങ്ങള്‍. ഹര്‍ത്താല്‍ പോലുള്ള സാമൂഹിക വിരുദ്ധ നിലപാടുകള്‍ക്ക്‌ പ്രചാരണം നല്‍കുന്നതില്‍ നിന്ന്‌ മാധ്യമങ്ങള്‍ പിന്തിരിയണം. അതോടൊപ്പം തന്നെ അതിനെതിരെ ശക്തമായ ഭാഷയില്‍ നിലപാടുകളെടുക്കാനും മാധ്യമങ്ങള്‍ തയ്യാറാകണം. ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കെതിരെ ജനങ്ങള്‍ സംഘടിതമായ രീതിയില്‍ തിരിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഭയന്ന്‌ അതിന്‌ കീഴടങ്ങുന്ന ശീലം സമൂഹം ഉപേക്ഷിക്കണം.

Read More......

2008-02-15

ഫ്‌ളെമിംഗ്‌ കളം വിടുന്നു


കഴിഞ്ഞ ലോകകപ്പ്‌ മത്സരത്തോടെ ഏകദിന കുപ്പായം അഴിച്ചുമാറ്റിയ സ്റ്റീഫന്‍ ഫ്‌ളെമിംഗ്‌ അന്താരാഷ്‌ട്ര ക്രിക്കറ്റ്‌ മത്സരങ്ങളോട്‌ തന്നെ വിട പറയുകയാണ്‌. മാര്‍ച്ച്‌ 22 ന്‌ നേപ്പിയറില്‍ ഇംഗ്ലണ്ടുമായി നടക്കുന്ന മൂന്നാമത്തേതും അവസാനത്തേതുമായ ടെസ്റ്റ്‌ മത്സരത്തിലായിരിക്കും ഫ്‌ളെമിംഗ്‌ അവസാനമായി പാഡണിയുന്നത്‌. ന്യൂസിലാന്റ്‌ കണ്ട എക്കാലത്തെയും മികച്ച ക്യാപ്‌റ്റന്‍ കളിക്കളം വിടുന്നതോടുകൂടി മികച്ച താരത്തെയാണ്‌ ന്യൂസിലാന്റിന്‌ നഷ്‌ടമാകുന്നത്‌.1973 ഏപ്രില്‍ ഒന്നിന്‌ ന്യൂസിലന്റില്‍ ജനിച്ച സ്റ്റീഫന്‍ ഫ്‌ളെമിംഗിന്‌ ലോകം കണ്ട ക്രിക്കറ്ററായി മാറാന്‍ അധിക സംയമൊന്നും വേണ്ടിവന്നിട്ടില്ല. മികച്ച ബാറ്റ്‌സ്‌മാന്‍ എന്നതിലുപരിയായി ലേകം കണ്ട മികച്ച നായകന്മാരില്‍ ഒരാളായാണ്‌ ഫ്‌ളെമിംഗ്‌ തിളങ്ങിയത്‌. 1992 ജനുവരിയില്‍ ഹാമില്‍ട്ടണില്‍ കാന്‍ഡര്‍ബറിക്കു വേണ്ടി കളിച്ചതാണ്‌ ഫ്‌ളെമിംഗിന്റെ ആദ്യ മത്സരം. 1994ല്‍ നേപിയറില്‍ ഇന്ത്യയ്‌ക്കെതിരെ അന്താരാഷ്‌ട്ര മത്സരത്തില്‍ അരങ്ങേറ്റം കുറിച്ച ഫ്‌ളെമിംഗ്‌ ആ മത്സരത്തില്‍ 92 റണ്‍സ്‌ നേടി മാന്‍ ഓഫ്‌ ദ മാച്ച്‌ പദവിക്കര്‍ഹനായി. ആദ്യ മത്സരത്തില്‍ തന്നെ കളിയിലെ കേമനായികൊണ്ടാണ്‌ ഫ്‌ളെമിംഗ്‌ തന്റെ വരവറിയിച്ചത്‌. 1997 ഫെബ്രുവരിയില്‍ പരിക്കേറ്റ ലീ ജാമോനു പകരം ടെസ്റ്റ്‌ ക്യാപ്‌റ്റനാകുമ്പോള്‍ ഫ്‌ളെമിംഗിന്‌ 24 തികഞ്ഞിരുന്നില്ല. ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരിക്കലും അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കാതിരുന്ന ന്യൂസിലാന്റ്‌ ടീമിനെ വിജയ പാതയിലേക്ക്‌ നയിച്ചുകൊണ്ടാണ്‌ സ്റ്റീഫന്‍ ഫ്‌ളെമിംഗ്‌ ലോക ക്രിക്കറ്റ്‌ ഭൂപടത്തില്‍ ഇടം നേടിയെടുത്തത്‌.ഒരു പിടി നേട്ടങ്ങളുമായാണ്‌ ഫ്‌ളെമിംഗ്‌ അന്താരാഷ്‌ട്ര ക്രിക്കറ്റ്‌ മത്സരങ്ങളോട്‌ വിട പറയുന്നത്‌. 108 ടെസ്റ്റ്‌ മത്സരങ്ങളില്‍ നിന്നായി 39.73 ശരാശരിയോടെ 6,875 റണ്‍സാണ്‌ ഫ്‌ളെമിംഗ്‌ അടിച്ചുകൂട്ടിയത്‌. 279 ഏകദിനങ്ങള്‍ കളിച്ച ഫ്‌ളെമിംഗ്‌ 32.41 ശരാശരിയോടെ 8,007 റണ്‍സാണ്‌ സമ്പാദിച്ചു കൂട്ടിയത്‌. ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സ്‌ സ്‌കോര്‍ ചെയ്‌ത ന്യുസിലന്റുകാരന്‍ എന്ന വിശേഷണം ഫ്‌ളെമിംഗിന്‌ അവകാശപ്പെട്ടതാണ്‌. ടെസ്റ്റില്‍ ഒമ്പത്‌ സെഞ്ച്വറികളും 43 അര്‍ധ സെഞ്ച്വറികളും സ്വന്തമാക്കിയ ഫ്‌ളെമിംഗ്‌ ഏകദിനത്തില്‍ എട്ട്‌ സെഞ്ച്വറികളും 49 അര്‍ധസെഞ്ച്വറികളും നേടിയിട്ടുണ്ട്‌. ന്യൂസിലന്റിനെ ഏറ്റവും കൂടുതല്‍ ടെസ്റ്റ്‌ വിജയങ്ങളിലേക്ക്‌ നയിച്ച നായകന്‍ എന്ന സ്ഥാനം ഫ്‌ളെമിംഗിനര്‍ഹതപ്പെട്ടതാണ്‌. 80 ടെസ്റ്റുകളില്‍ ന്യൂസിലന്റിനെ നയിച്ച ഫ്‌ളെമിംഗ്‌ 28 എണ്ണത്തിലും വിജയം കണ്ടെത്തി. ന്യൂസിലന്റ്‌ ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നായകനായ ഫ്‌ളെമിംഗ്‌ 218 മത്സരങ്ങളില്‍ നായകനായിരുന്നിട്ടുണ്ട്‌. ഇതോടെ ഒരു രാജ്യത്തെ ഏറ്റവും കൂടുതല്‍ ഏകദിനങ്ങളില്‍ നായകനാകുക എന്ന റെക്കോര്‍ഡ്‌ ഫ്‌ളെമിംഗ്‌ സ്വന്തം പേരില്‍ കുറിച്ചു. അര്‍ജുന രണതുംഗെയുടെ പേരിലുള്ള റെക്കോര്‍ഡാണ്‌ ഫ്‌ളെമിംഗ്‌ തിരുത്തിയത്‌. 2004 മാര്‍ച്ചില്‍ ഫ്‌ളെമിംഗിനെ ന്യൂസിലാന്റ്‌ ക്രിക്കറ്റര്‍ ഓഫ്‌ ദ ഇയര്‍ ആയി തെരഞ്ഞെടുത്തു. മാര്‍ട്ടിന്‍ ക്രോയെ മറികടന്ന്‌ ന്യൂസിലാന്റിനു വേണ്ടി ഏറ്റവും കൂടുതല്‍ ടെസ്‌റ്റ്‌ കളിക്കുകയും ഏറ്റവും കൂടുതല്‍ റണ്‍സ്‌ നേടുകയും ചെയ്‌ത താരമെന്ന ഫ്‌ളെമിംഗ്‌ സ്വന്തമാക്കി.2006ല്‍ കേപ്‌ടൗണില്‍ ദക്ഷിണാഫ്രിക്കയുമായി നടന്ന രണ്ടാം ടെസ്റ്റ്‌ മത്സരത്തില്‍ ഡബിള്‍ സെഞ്ച്വറി നേടുക വഴി ടെസ്‌ററ്‌ മത്സരങ്ങളില്‍ മൂന്നു തവണ ഡബിള്‍ സെഞ്ച്വറി നേടുന്ന ന്യൂസിലന്റ്‌ താരമെന്ന ബഹുമതിയും ഫ്‌ളെമിംഗിനെ തേടിയെത്തി. ഒന്നാം സ്‌ളിപ്പിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരിലൊരാളായ ഫ്‌ളെമിംഗ്‌ ഈ സ്ഥാനത്തുനിന്ന്‌ ഏറ്റവുമധികം ക്യാച്ചുകളെടുത്തവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്‌. ഒരു ദശാബ്‌ദത്തിലധികം ന്യൂസിലന്റിനെ നയിച്ച ഫ്‌ളെമിംഗ്‌ സമീപകാല ക്രിക്കറ്റിലെ ഏറ്റവും ബുദ്ധിശാലിയായ നായകനായാണ്‌ വിലയിരുത്തപ്പെടുന്നത്‌. 200ലെ ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ കിരീടത്തിലേക്കും 1999ലും 2007ലും ലോകകപ്പ്‌ സെമിയിലേക്കും ന്യൂസിലാന്റ്‌ മുന്നേറിയതും ഈ നായകന്റെ കീഴിലായിരുന്നു.പത്ത്‌ വര്‍ഷത്തോളം ടീമിനെ നയിച്ച ഫ്‌ളെമിംഗിന്റെ ക്യാപ്‌റ്റന്‍ സ്ഥാനം കഴിഞ്ഞ സെപ്‌തംബറിലാണ്‌ തെറിച്ചത്‌. അന്താരാഷ്‌ട്ര മത്സരത്തില്‍ നിന്ന്‌ വിരമിച്ചെങ്കിലും ഏപ്രിലില്‍ നടക്കുന്ന ഇന്തയന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി-20 മത്സരത്തില്‍ ഫ്‌ളെമിംഗ്‌ കളിക്കുമെന്നാണ്‌ ക്രിക്കറ്റ്‌ പ്രേമികളുടെ വിശ്വാസം

Read More......

2008-02-11

ഭയമില്ലാത്ത മനുഷ്യന്‍


"മഹാ വൃക്ഷങ്ങള്‍ നിലം പതിക്കുകയാണ്‌. നമ്മില്‍ വന്‍ വിടവുകള്‍ സൃഷ്ടിച്ചുകൊണ്ട്‌"




സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന്‌ ആട്ടിപ്പായിക്കപ്പെട്ടവര്‍ക്ക്‌ മാര്‍ഗദീപമായി സ്വയം കത്തിയെരിഞ്ഞ ജീവിതമായിരുന്നു ബാബ ആംതയുടേത്‌. ഈ നൂറ്റാണ്ടിലും ആളുകള്‍ അറപ്പോടു കൂടി മാത്രം നോക്കികാണുന്ന കുഷ്‌ഠരോഗികളുടെ കണ്ണീരൊപ്പി അവരില്‍ ഒരാളായി കഴിഞ്ഞ ആംതെ ഇന്ത്യ കണ്ട മഹത്വ്യക്തികളില്‍ ഒരാളാണ്‌.മഹാരാഷ്ട്രയിലെ വര്‍ധാ ജില്ലയില്‍ ഹിംഗര്‍ഘട്ട്‌ ഗ്രാമത്തില്‍ 1914 ല്‍ ധനാഢ്യനായ ബ്രാഹ്മണ ഭൂവുടമയുടെ മകനായാണ്‌ ബാബാ ആംതെ എന്ന മുരളീധര്‍ ദേവദാസ്‌ ആംതെയുടെ ജനനം. ചുറ്റുപാടുമുള്ള എന്തിനെയും കൗതുകപൂര്‍വ്വം നോക്കികണ്ടിരുന്ന തന്റെ കണ്ണുകളെ പുറം ലോകത്തെ ദാരിദ്ര്യകാഴ്‌ചകളില്‍ നിന്ന്‌ മറച്ചു പിടിക്കാന്‍ ആംതെ ഒരിക്കലും ശ്രമിച്ചിരുന്നില്ല.അഭിഭാഷകനായാണ്‌ തന്റെ ഔദ്യോഗിക ജീവിതം ആംതെ തുടങ്ങിയത്‌. ഗാന്ധി ദര്‍ശനങ്ങളില്‍ ആകൃഷ്ടനായ ആംതെ നിയമ പഠനം പൂര്‍ത്തിയാക്കിയ ഉടനെ പൈതൃകമായി ലഭിച്ച സ്വത്തുക്കള്‍ വിറ്റ്‌ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലേക്ക്‌ ഇറങ്ങിചെല്ലുകയായിരുന്നു. ഇന്നും ആളുകള്‍ക്കിടയില്‍ ഒറ്റപ്പെട്ടുപ്പോകുന്ന കുഷ്‌ഠരോഗികളുടെ ഇടയിലേക്ക്‌ സ്‌നേഹത്തിന്റെ മൃദു മന്ത്രങ്ങളുമായി ഇറങ്ങിചെന്ന ആംതെ അവരെ ഒറ്റപ്പെടലിന്റെ വേദനകളില്‍ നിന്നും കരകയറ്റുകയായിരുന്നു. മരുന്നിന്‌ മാറ്റാന്‍ കഴിയാത്ത രോഗത്തെ സ്‌നേഹം കൊണ്ട്‌ മാറ്റിയെടുക്കാന്‍ സാധിക്കുമെന്ന്‌ മനസ്സിലാക്കിയ അപൂര്‍വ്വം ചില വ്യക്തിത്വങ്ങളില്‍ ഒന്നാണ്‌ ആംതെ.നാഗ്‌പൂരിനടുത്ത്‌ ആംതെ സ്ഥാപിച്ച ആനന്ദഭവന്‍ ആശ്രമം കുഷ്‌ഠരോഗികള്‍ക്ക്‌ താങ്ങും തണലുമായി മാറി. ഭാര്യക്കും രണ്ടു മക്കള്‍ക്കുമൊപ്പം കുഷ്‌ഠരോഗികളുടെ പരിചരണം ഏറ്റെടുത്ത ആംതെ അവരെ സമൂഹത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരാന്‍ അക്ഷീണം പ്രവര്‍ത്തിച്ചു. സ്‌നേഹമില്ലാത്തിടത്ത്‌ ദൈവമില്ല എന്ന തിരിച്ചറിവാണ്‌ ബാബയെ മറ്റൊരു മനുഷ്യനാക്കി തീര്‍ത്തത്‌.ഗാന്ധിജിയുടെ ദര്‍ശനത്തിന്‌ പകരമായി മറ്റൊരു ഗര്‍ശനമില്ലെന്ന്‌ അവസാനം വരെ വിശ്വസിക്കുകയും അതിലൂന്നി ജീവിക്കുകയും ചെയ്‌തയാളാണ്‌ ആംതെ. ഗാന്ധി ദര്‍ശനത്തിലൂന്നികൊണ്ട്‌ വൈദേശ ശക്തികളെ ഇന്ത്യയില്‍ നിന്ന്‌ പുറത്താക്കാന്‍ ആംതെ മുഖ്യ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. ഗാന്ധിയന്‍ ആശയങ്ങള്‍ പോലെതന്നെ രവീന്ദ്ര നാഥ ടാഗോറിന്റെ സംഗീതം ബാബയെ ശാന്തിനികേതനിലേക്കും ആകര്‍ഷിച്ചു.കുഷ്‌ഠരോഗികള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ മാത്രം ബാബ ഒതുങ്ങി നിന്നില്ല. പരിസ്ഥിതി പ്രശ്‌നങ്ങളിലും അദ്ദേഹത്തിന്റെ ക്രിയാത്മകമായ ഇടപെടലുകളുണ്ടായി. പരിസ്ഥിതി ചൂഷണത്തിനെതിരെ കന്യാകുമാരി മുതല്‍ കാശ്‌മീര്‍ വരെയും ഗുജറാത്തില്‍ നിന്ന്‌ അരുണാചല്‍ പ്രദേശിലേക്കും ബാബ 'ഭാരത്‌ ജോദോ' യാതേര നടത്തി. 1990ല്‍ രോഗാതുരനായ അവസ്ഥയിലും നര്‍മ്മദ പദ്ധതിയില്‍ കുടിയൊഴുപ്പിക്കപ്പെടുന്നവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയ ബാബ 'നര്‍മ്മദ ബച്ചാവോ ആന്ദോളന്‍' പ്രക്ഷോഭത്തില്‍ മേധാപട്‌ക്കര്‍ക്കു ശക്തമായ പിന്തുണ നല്‍കി. ആദി വാസികളെ അവരുടെ താമസ സ്ഥലങ്ങളില്‍ നിന്നും മാറ്റിയാല്‍ അവരുടെ സംസ്‌കാരം പൂര്‍ണ്ണമായി നഷ്ടപ്പെടുമെന്ന്‌ ബാബ ഭയന്നിരുന്നു. വര്‍ധയിലെ അഭിഭാഷകനായിരിക്കെ തോട്ടികളുടെ യൂണിയനുണ്ടാക്കിയ ആംതെക്ക്‌ ആ ജോലിയുടെ മഹത്വമറിയാന്‍ അതും സ്വയം ചെയ്യണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു. സേവാഗ്രാമത്തില്‍ കഴിയു്‌ന്ന കാലത്ത്‌ 'ഭയമില്ലാത്ത മനുഷ്യന്‍' എന്ന്‌ ഗാന്ധി വിളിച്ച ആംതെ തനിക്ക്‌ കുഷ്‌ഠരോഗമുണ്ടോ എന്ന പരിശോധന ഒരിക്കല്‍പോലും നടത്തിയിട്ടില്ല്‌. ഭയമുള്ളിടത്ത്‌ സ്‌നേഹമുണ്ടാവില്ല, സ്‌നേഹമില്ലാത്തിടത്ത്‌ ദൈവവുമില്ല എന്ന തിരിച്ചറിവാണ്‌ മുരളീധര്‍ ദേവദാസ്‌ ആംതയെ ബാബ ആംതയാക്കി മാറ്റിയത്‌.ജീവിച്ചിരുന്ന കാലത്ത്‌ തന്നെ ഇതിഹാസമായി മാറിയ ആംതയെ നിരവധി പുരസ്‌കാരങ്ങളും തേടിയെത്തിയിട്ടുണ്ട്‌. ഏഷ്യയിലെ നോബേലായ മാഗ്‌സസെ 1985ല്‍ ആംതയെ തേടിയെത്തി. 2000 ലെ ഗാന്ധി സമാധാന പുരസ്‌കാരവും, ഡോ.അംബേദ്‌കര്‍ അന്താരാഷ്ട്ര പുരസ്‌കാരവും ആംതെക്ക്‌ ലഭിച്ചു. 1971ല്‍ പത്മശ്രീയും 1986ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം ബാബയെ ആദരിച്ചു. ഒടുവില്‍ സമാധാന സന്ദേശവുമായി പാക്കിസ്ഥാനിലേക്ക്‌ യാത്രചെയ്യണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ്‌ ബാബ നമ്മോട്‌ വിട പറഞ്ഞത്‌.

Read More......

2008-02-09

ഷാഡോസ്‌ ഓഫ്‌ കല്‍ക്കട്ട


സിനിമ എന്നും പുതുമകള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. കഥയിലും അവതരണത്തിലുമൊക്കെ പതിവു രീതിയില്‍ നിന്നു മാറിയുള്ള രീതികളാണ്‌ നല്ല പ്രേക്ഷകരെ സിനിമാശാലകളില്‍ എത്തിക്കുന്നത്‌. സ്വപ്‌നാനുഭവം നല്‍കുന്നതിനേക്കാള്‍ യഥാര്‍ത്ഥ ജീവിതത്തിന്റെ പ്രതിഫലനമാണ്‌ പ്രേക്ഷകര്‍ കൂടുതലും ഇഷ്‌ടപ്പെടുന്നത്‌. കുടുംബചിത്രം, വിനോദചിത്രം എന്നിങ്ങനെയുള്ള ലേബലുകളിലുള്ള മാറി മാറിയുള്ള വികലമായ പരീക്ഷണങ്ങള്‍ മാത്രമാണ്‌ മലയാളത്തില്‍ സാധാരണ ഉണ്ടായിരിക്കുന്നത്‌. ഇതിന്‌ ഒരപവാദം എന്ന നിലയിലാണ്‌ യുവ സംവിധായകന്‍ ബ്ലെസി ചിത്രങ്ങള്‍ സംവിധാനം ചെയ്‌തത്‌. ഇതിനു മുമ്പ്‌ ബ്ലെസി സംവിധാനം ചെയ്‌ത കാഴ്‌ചയും തന്മാത്രയും പളുങ്കുമൊക്കെ സിനിമയോടുള്ള സംവിധായകന്റെ സമീപനമാണ്‌ കാണിക്കുന്നത്‌.നല്ല സിനിലയിലേക്കുള്ള പ്രയാണത്തില്‍ ഓര്‍ത്തിരിക്കാന്‍ പറ്റിയ നിരവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചുകൊണ്ടാണ്‌ കല്‍ക്കട്ട ന്യൂസ്‌ തിയേറ്ററുകളിലെത്തിയത്‌. ഈ കാര്യത്തില്‍ സംവിധായകന്‍ ബ്ലെസിക്ക്‌ പൂര്‍ണ്ണ സംതൃപ്‌തി അനുഭവിക്കാം. മലയാളികള്‍ കാത്തിരുന്ന ചിത്രമെന്ന പരസ്യവാചകത്തിന്റെ അകമ്പടിയോടെയാണ്‌ കല്‍ക്കട്ട ന്യൂസ്‌ പ്രദര്‍ശനത്തിനെത്തിയത്‌. എന്നാല്‍ മലയാളികള്‍ കാണേണ്ടതും ചര്‍ച്ചചെയ്യപ്പെടേണ്ടതുമായ ചിത്രമെന്ന്‌ അതിന്റെ പരസ്യ വാചകം മാറ്റിയെഴുതേണ്ടിയിരിക്കുന്നു.കലാപരമായി മുന്നിട്ടുനില്‍ക്കുന്ന കച്ചവട സിനിമയായിട്ടാണ്‌ ബ്ലെസിയുടെ ചിത്രത്തെ പ്രേക്ഷകര്‍ ആദ്യം വിലയിരുത്തുന്നത്‌.ഈ കാര്യത്തില്‍ ഇത്തവണയും കാര്യമായ വിത്യാസമൊന്നും സംഭവിച്ചിട്ടില്ല. ഇതിനു മുമ്പ്‌ പറഞ്ഞ കഥകളില്‍ നിന്നും ഏരെ വ്യത്യസ്‌തത പുലര്‍ത്തി ഇത്തവണ പെണ്‍വാണിഭ മാഫിയയെന്ന തീകച്ചും സമകാലീനമായ സാമൂഹ്യ പ്രശ്‌നത്തെകുറിച്ചാണ്‌ പറഞ്ഞിരിക്കുന്നത്‌. വിവാഹത്തിലൂടെ കബളിപ്പിക്കപ്പെട്ടും തൊഴില്‍ തേടിയും അന്യ നാടുകളിലെത്തുന്ന മലയാളി സ്‌ത്രീകളുടെ സുരക്ഷിതത്വമില്ലായ്‌മയാണ്‌ ചിത്രത്തിന്റെ പ്രമേയം. കല്‍ക്കട്ട നഗരത്തില്‍ വെച്ച്‌ സെക്‌സ്‌ റാക്കറ്റിന്റെ പിടിയില്‍പെട്ട്‌ ഒറ്റപ്പെട്ടുപോയ കൃഷ്‌ണപ്രിയ എന്ന നാട്ടിന്‍ പുറത്തുകാരിയിലൂടെയാണ്‌ കഥ നീങ്ങുന്നത്‌. അജിത്‌ തോമസ്‌ എന്ന മാധ്യമപ്രവര്‍ത്തകന്റെ മൊബൈലില്‍ ചിത്രീകരിച്ച ഷാഡോസ്‌ ഓഫ്‌ കല്‍ക്കട്ട എന്ന ഡേക്യുമെന്ററിയിലൂടെയാണ്‌ സംവിധായകന്‍ കഥ പറയുന്നത്‌. തിരക്കഥയ്‌ക്കുള്ളില്‍ നിന്ന്‌ കഥപറയുന്ന രീതിയില്‍ നിന്ന്‌ മാറി സംവിധായകന്റെ കാഴ്‌ചപ്പാടിലൂടെ പരീക്ഷണം നടത്താനുള്ള ശ്രമമാണ്‌ ബ്ലെസിയുടെ പുതിയ ചിത്രം. നായിക കഥാപാത്രമായ കൃഷ്‌ണപ്രിയയെ തന്നിലുള്ളിലേക്ക്‌ ആവാഹിച്ച്‌ മീരജാസ്‌മിന്‍ ചിത്രത്തില്‍ നല്ല പ്രകടനം കാഴ്‌ചവെക്കുമ്പോള്‍ പക്വതയാര്‍ന്ന മാധ്യ പ്രവര്‍ത്തകന്റെ കഥാപാത്രത്തിലേക്കെത്താന്‍ ദിലീപ്‌ പാടുപെടുകയാണ്‌. ഏതൊരു സംവിധായകനും പ്രണയം കൈകാര്യം ചെയ്യുമ്പോഴും സാധാരണ ഗതിയില്‍ സംഭവിക്കുന്നതു തന്നെയാണ്‌ ബ്ലെസിയും കാഴ്‌ചവെച്ചത്‌. നായികയെ പെണ്‍ വാണിഭ സംഘത്തില്‍ നിന്നും മൊബൈല്‍ ക്യാമറയും ദൃശ്യ മാധ്യമ സംവിധാനവും ഉപയോഗിച്ച്‌ രക്ഷപ്പെടുത്തുന്നു. അതോടൊപ്പം മാഫിയാ സംഘത്തെ ഒറ്റയടിക്ക്‌ ഇല്ലാതാക്കുകയാണ്‌ നായകന്‍. അവസാനം ശുഭം എന്ന്‌ എഴുതി കാണിച്ചിട്ടില്ല എന്നൊരു വ്യത്യാസം മാത്രം. സമകാലീന സമൂഹത്തിലെ പ്രധാന സാമൂഹ്യ പ്രശ്‌നമാണ്‌ ചിത്രത്തിലൂടെ അവതരിപ്പിച്ചത്‌. പ്രണയവും ത്രില്ലറും കൂടിക്കലര്‍ന്ന സാധാരണ സിനിമയുടെ നിലവാരത്തിലേക്ക്‌ ചിത്രം താഴ്‌ന്നു പോയോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. ഒഴിവാക്കാന്‍ സാധിക്കുന്ന പല ഘടകങ്ങളും ചിത്രത്തിലുണ്ടായിരുന്നു എന്നത്‌ നിരാശാജനകമാണ്‌. എങ്കിലും ഇത്തരമൊരു ചിത്രം പ്രേക്ഷകന്റെ മുന്നിലെത്തിച്ച അണിയറ പ്രവര്‍ത്തകര്‍ തികച്ചും അഭിനന്ദനമര്‍ഹിക്കുന്നു.

Read More......

2008-02-02

ടെന്നീസ്‌ കോര്‍ട്ടിലെ യുവ മാന്ത്രികന്‍







ikiആസ്‌ത്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ പുതിയ അവകാശിയായി ദ്യോക്കോവിച്ച്‌ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഫ്രാന്‍സിന്റെ അട്ടിമറി വീരന്‍ ജോ വില്‍ഫ്രെഡ്‌ സോംഗയെ പുരുഷ വിഭാഗം ഫൈനലില്‍ തോല്‍പ്പിച്ചാണ്‌ സെര്‍ബിയയുടെ താരം നൊവാക്ക്‌ ദ്യോക്കോവിച്ച്‌ ജേതാവായത്‌. (4-6, 6-4, 6-3, 7-6).നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ റോജര്‍ ഫെഡററെ സെമിയില്‍ അട്ടിമറിച്ചെത്തിയ ദ്യോക്കോവിച്ചും രണ്ടാം നമ്പര്‍ താരം റാഫേല്‍ നഡാലിനെ അട്ടിമറിച്ചെത്തിയ സോംഗയും ഫൈനലില്‍ ഉജ്ജ്വലപോരാട്ടമാണ്‌ പുറത്തെടുത്തത്‌.ആദ്യമായാണ്‌ സെര്‍ബിയയില്‍ നിന്ന്‌ ഒരു താരം ഗ്രാന്റ്‌സ്ലാം കിരീടം നേടുന്നത്‌. ഇതോടെ ആസ്‌ത്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്‌ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും ഈ ഇരുപതുകാരന്‍ സ്വന്തമാക്കി. അമേരിക്കയുടെ ജിം കൊറിയറുടെ റെക്കോര്‍ഡാണ്‌ ദ്യോക്കോവിച്ചിന്‌ മുന്നില്‍ വഴിമാറിയത്‌. എതിരാളികളില്ല എന്നു വിശേഷിപ്പിക്കപ്പെടുന്ന ഫെഡററോട്‌ കഴിഞ്ഞ തവണ ഫൈനലില്‍ പരാജയപ്പെടുകയായിരുന്നു. 1987 മെയ്‌ 27 നാണ്‌ സെര്‍ബിയയിലെ ബെല്‍ഗ്രേഡില്‍ ജനിച്ച ദ്യോക്കോവിച്ച്‌ തന്റെ കരിയറിലെ ആദ്യ ഗ്രാന്റ്‌സ്ലാം കിരീടം സ്വന്തമാക്കിയതോടെ എക്കാലത്തെയും മികച്ച ടെന്നീസ്‌ താരമാകാനുള്ള പ്രയാണത്തിലാണ്‌. സ്രദാന്റെയും ഭിജ്‌നയുടെയും മൂന്നു മക്കളില്‍ ആദ്യ മകനായി ജനിച്ച ദ്യോക്കോവിച്ചിന്റെ ഇളയ രണ്ടു സഹോദരന്മാരും പ്രൊഫഷണല്‍ ടെന്നീസ്‌ കളിക്കാരാണ്‌. നാലാം വയസില്‍ ടെന്നീസ്‌ കളിക്കാനാരംഭിച്ച ദ്യോക്കോവിച്ച്‌ പന്ത്രണ്ടാം വയസില്‍ നിക്കോളാ പിലിക്‌സ്റ്റിന്റെ ടെന്നീസ്‌ അക്കാദമിയിസല്‍ പരിശീലനം നേടി. പതിനാലാം വയസ്സില്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ്‌ സിംഗിള്‍സിലും ഡബിള്‍സിലും കിരീടം നേടുക വഴി അന്താരാഷ്‌ട്ര കരിയറിന്‌ തുടക്കമായി. 2006ലെ ഹോപ്പ്‌മാന്‍ കപ്പില്‍ നേരിയ വ്യത്യാസത്തിനാണ്‌ ദ്യോക്കോവിച്ചിന്‌ ഫൈനല്‍ നഷ്‌ടമായത്‌. തന്റെ വിജയങ്ങളുടെ വേഗത വര്‍ദ്ധിപ്പിച്ചത്‌ വഴി 2006ല്‍ റാങ്കിംഗ്‌ നിലയിലും മെച്ചമായി. റാങ്കിംങ്ങില്‍ 78ല്‍ നിന്ന്‌ തുടങ്ങിയ ദ്യോക്കോവിച്ച്‌ ഫ്രഞ്ച്‌ ഓപ്പണിന്റെ ക്വാര്‍ട്ടറിലും വിംബിള്‍ഡണിന്റെ നാലാം റൗണ്ടിലും എത്തുക വഴി ആദ്യ 40റാങ്കിനുള്ളിലെത്തി. തന്റെ നേര്‍ക്കുയര്‍ന്ന അഭിപ്രായ പ്രകടനങ്ങളൊന്നും തന്നെ ദ്യോക്കോവിച്ചിന്റെ കളിയെ ബാധിച്ചിരുന്നില്ല. കഴിഞ്ഞ വിംബിള്‍ഡണു ശേഷം നടന്ന ആമേര്‍സ്‌ഫൂര്‍ട്ട്‌ കിരീടം ഒരു സെറ്റു പോലും നഷ്‌ടപ്പെടാതെയാണ്‌ ദ്യോക്കോവിച്ച്‌ നേടിയത്‌. ഫൈനലില്‍ നിക്കോളസ്‌ മസുവിനെയാണ്‌ പരാജയപ്പെടുത്തിയത്‌. തുടര്‍ന്ന്‌ മേട്‌സ്‌കപ്പിലെ വിജയത്തിലൂടെ 20റാങ്കിനുള്ളിലെത്തുകയും ചെയ്‌തു ഈ സെര്‍ബിയക്കാരന്‍. അഡലെയ്‌ഡില്‍ നടന്ന മത്സരത്തില്‍ ആസ്‌ത്രേലിയന്‍ താരം ക്രിസ്‌ ഫൈനലില്‍ തോല്‍പ്പിച്ച്‌ 2007 നന്നായി തുടങ്ങിയ ദ്യോക്കോവിച്ച്‌ ഈവര്‍ഷം തന്നെ ആദ്യ പത്ത്‌ റാങ്കിനുള്ളിലുമെത്തി. റാഫേല്‍ നദാലുമായി മത്സരിച്ച ഇന്ത്യന്‍ വെല്‍സ്‌ ഫൈനലില്‍ കിരീടം നഷ്‌ടപ്പെട്ടെങ്കിലും മിയാമിയില്‍ നദാലിനെ പരാജയപ്പെടുത്തി ഇതിനു സുന്ദരമായി പകരം വീട്ടുകയും ചെയ്‌തു. 2007ലെ ഫ്രഞ്ച്‌ ഓപ്പണ്‍ സെമിയില്‍ ഫെഡററോഡ്‌ തോറ്റെങ്കിലും ഇപ്രാവശ്യത്തെ ആസ്‌ത്രേലിയന്‍ ഓപ്പണില്‍ ദ്യോക്കോവിച്ചിനായിരുന്നു വിജയം. ഈ ഗ്രാന്‍ഡ്‌സ്ലാം സ്വന്തമാക്കിയതോടെ എക്കാലത്തേയും മികച്ച താരമാകാനുള്ള പുറപ്പാടിലാണ്‌ ദ്യോക്കോവിച്ച്‌. കളം നിറഞ്ഞ്‌ കളിക്കുന്ന ദ്യോക്കോവിച്ചിന്റെ വജ്രായുധം കരുത്തുറ്റ സെര്‍വ്വുകളാണ്‌. ദ്യോക്കോവിച്ചിന്റെ ഫോര്‍ഹാന്‍ഡുകള്‍ക്കും ഗ്രൗണ്ട്‌ ഷോട്ടുകള്‍ക്കും മുന്‍പില്‍ എതിരാളികള്‍ നിശബ്‌ദരാകുമ്പോള്‍ ടെന്നീസില്‍ ഒരു താരം ഉദിച്ചുയരുകയായി. പ്രതിഭകള്‍ക്ക്‌ ക്ഷാമമില്ലാത്ത പുരുഷടെന്നീസില്‍ പുതിയൊരു പ്രതിഭയായി.

Read More......
 

Home | Blogging Tips | Blogspot HTML | Make Money | Payment | PTC Review

ആര്‍ട്ടിക്കിള്‍ 19 © Template Design by Herro | Publisher : Templatemu