2008-02-27

ബീഹാറി കാണാത്ത `ലാലു മാജിക്ക്‌'











ബസുകളും ഓട്ടോറിക്ഷകളും കറുത്ത പുക നിറച്ച ചെളി നിറഞ്ഞ തെരുവുകള്‍. റോഡു വക്കില്‍ കൂട്ടിയിട്ട മാലിന്യങ്ങളില്‍ ഭക്ഷണം തിരയുന്ന പട്ടികള്‍. അതിന്‌ സമീപമിരുന്ന്‌ ഭക്ഷണം കഴിക്കുന്ന ആളുകള്‍.

ഇത്‌ ബീഹാറിന്റെ തലസ്ഥാനമായ പാറ്റ്‌നയിലെ ഒരു തെരുവില്‍ നിന്നുള്ള കാഴ്‌ചയാണ്‌. വികലമായ സാമ്പത്തിക ഭദ്രതയുള്ള സംസ്ഥാനങ്ങളില്‍ മുമ്പില്‍ നില്‍ക്കുന്ന സംസ്ഥാനം. ദാരിദ്ര്യവും പട്ടിണിയും അനുഭവിച്ച്‌ ഒരു കൂട്ടം ജനങ്ങള്‍ വൃത്തിഹീനമായ ചുറ്റുപാടുകളില്‍ ഇവിടെ താമസിക്കുന്നു. ഇത്‌ ഇപ്പോള്‍ ഇവിടെ എഴുതാന്‍ എന്തെങ്കിലും കാരണമുണ്ടോ എന്ന്‌ നിങ്ങള്‍ ചിലപ്പോള്‍ സംശയിച്ചേക്കാം. ഒരു പക്ഷെ ഇതിന്റെ തലക്കെട്ടില്‍ നിന്നു തന്നെ കാര്യങ്ങള്‍ മനസ്സിലാക്കാനും സാധ്യതയുണ്ട്‌. തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ഇന്ത്യന്‍ റെയില്‍വെയെ ലാഭത്തിലാക്കി ലാലു പ്രസാദ്‌ യാദവിന്റെ `ഇന്ദ്രജാലം' തുടരുന്നു. ഇത്‌ ഞാന്‍ പറഞ്ഞതല്ല. ഇപ്രാവശ്യത്തെ റെയില്‍വെ ബജറ്റിനെ അനുമോദിച്ചുകൊണ്ട്‌ കേരളത്തിലെ പത്രങ്ങള്‍ എഴുതിപിടിപ്പിച്ചതാണ്‌. കാര്യം ശരിയായിരിക്കാം. ഇരുപ്പത്തയ്യായിരം കോടിയാണ്‌ ഈ വര്‍ഷത്തെ റെയില്‍വെയുടെ ലാഭം. മാത്രമല്ല, കേരളത്തിന്‌ കോച്ച്‌ ഫാക്‌ടറിയും പുതിയ നാല്‌ വണ്ടികളും കിട്ടിയിട്ടുണ്ട്‌. ലാലു നമുക്ക്‌ തന്ന പ്രസാദമായാണ്‌ പത്രങ്ങള്‍ ഇതിനെ കാണുന്നത്‌. ഇത്രയൊക്കെ നമുക്ക്‌ തന്ന ലാലുവിനെ പുകഴ്‌ത്തിയില്ലെങ്കിലെ അത്ഭുതമുള്ളു.

റെയില്‍വെയുടെ കാര്യം അവിടെ നില്‍ക്കട്ടെ. നമുക്ക്‌ ലാലുവിന്റെ സ്വന്തം സംസ്ഥാനത്തെ കാര്യം നോക്കാം. ബീഹാറില്‍ അരാജകത്വം നടമാടുകയാണെന്നും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നുമാണ്‌ അവിടെയുണ്ടായ ചെറിയൊരു സംഭവത്തെക്കുറിച്ച്‌ കഴിഞ്ഞ വര്‍ഷം മാധ്യമ പ്രവര്‍ത്തകര്‍ അഭിപ്രായം ചോദിച്ചപ്പോള്‍ ലാലു മറുപടി പറഞ്ഞത്‌. ബീഹാറിലെ ഗ്രാമപ്രമാണിയുടെ വീട്ടില്‍ മോഷണം നടത്തിയത്‌ അടുത്ത ഗ്രാമത്തിലെ ഏതാനും യുവാക്കളാണെന്നേരോപിച്ച്‌ നാട്ടുകാര്‍ അവരില്‍ പത്തുപേരെ തല്ലിക്കൊന്നതാണ്‌ സംഭവം. ഈ കാര്യത്തില്‍ ലാലുവിനെ പറഞ്ഞിട്ട്‌ കാര്യമില്ല. ലാലുവല്ലല്ലോ ഇപ്പോള്‍ മുഖ്യമന്ത്രി. പക്ഷെ ഒരു കാലത്ത്‌ അതായത്‌ ഡല്‍ഹിക്കു പോകുന്നതിനു മുമ്പ്‌ ഏറെക്കാലം നേരിട്ടും ഭാര്യ റാബ്രി ദേവിയെ ബിനാമിയാക്കിയും സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രിയാണ്‌ ഇപ്പോഴത്തെ റെയില്‍വെ മന്ത്രി ലാലു പ്രസാദ്‌ യാദവ്‌. ഇന്നത്തെ ബീഹാര്‍ മുഖ്യമന്ത്രി തന്റെ രാഷ്‌ട്രീയ പ്രതിയോഗിയായതിനാല്‍, തന്റെ കാലത്തും ബീഹാറിന്റെ ഗതി ഇതുതന്നെയായിരുന്നുവെന്ന വസ്‌തുത സൗകര്യപൂര്‍വ്വം ലാലു മറന്നു. ഇവിടെയുണ്ടായ അക്രമ പ്രവര്‍ത്തനങ്ങളും മറ്റും കണ്ടാല്‍ ജനങ്ങളോട്‌ ഉത്തരവാദിത്തമുള്ള എക്‌സിക്യൂട്ടീവും എല്ലാവര്‍ക്കും തുല്യ നീതി ലഭ്യമാക്കാന്‍ പ്രതിജ്ഞാബദ്ധമായ ജുഡീഷ്യറിയും അക്രമങ്ങള്‍ തടഞ്ഞും അമര്‍ച്ച ചെയ്‌തും ജനങ്ങള്‍ക്ക്‌ സൈ്വര്യ ജീവിതം സാധ്യമാക്കാന്‍ ചുമതലപ്പെട്ട പോലീസും ഉള്ള ജനാധിപത്യ ഭാരതത്തിലെ സംസ്ഥാനമാണ്‌ ബീഹാര്‍ എന്നു വിശ്വസിക്കാന്‍ വിഷമം തോന്നും.

ഭാരതത്തിന്റെ നല്ല ഭാവിയും വികസന സ്വപ്‌നങ്ങളും മാത്രം സംസാരിക്കുമ്പോഴും ഇന്ത്യയുടെ ജനസംഖ്യയുടെ പത്ത്‌ ശതമാനമുള്ള ബീഹാറിനെ ഒന്നു തിരിഞ്ഞു നോക്കാന്‍ പോലും ആരും തയ്യാറാകുന്നില്ല. സൗത്ത്‌ ഏഷ്യന്‍ സംസ്ഥാനങ്ങളില്‍ സാക്ഷരതാ നിരക്ക്‌ ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ്‌ ബീഹാര്‍. 47 ശതമാനമാണ്‌ ബീഹാറിലെ സാക്ഷരതാ നിരക്ക്‌. സ്‌ത്രീ സാക്ഷരത ഇവിടെ 3.12 ശതമാനം മാത്രമാണ്‌. അതേസമയം, ശിശു മരണ നിരക്ക്‌ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ്‌ ബീഹാര്‍. ഉദയ സൂര്യനെന്നും അസ്‌തമന സൂര്യനെന്നും ഇന്ത്യന്‍ സംസ്ഥാനങ്ങളെ സാമ്പത്തിക നിലയുടെ അടിസ്ഥാനത്തില്‍ ഏഷ്യന്‍ ഡവലപ്പ്‌മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ രണ്ടായി തിരിച്ചിട്ടുണ്ട്‌. അതില്‍ അസ്‌തമന്‌ സൂര്യനെന്ന വിഭാഗ്‌ത്തില്‍ ബീഹാറും ഉത്തര്‍പ്രദേശുമാണ്‌ മുന്നില്‍ നില്‍ക്കുന്നത്‌. 1990 കളുടെ ആദ്യ പകുതിയില്‍ സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്താന്‍ സാധിക്കാത്ത ബീഹാറിന്‌ കഴിഞ്ഞ ഡിസംബര്‍ അവസാനം സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ വേണ്ടി ലോകബേങ്ക്‌ 225 മില്ല്യണ്‍ ഡോളര്‍ ധനസഹായം നല്‍കിയിട്ടുണ്ട്‌. ലോകബേങ്ക്‌ സഹായത്തോടെ പുതിയൊരു യുഗത്തിന്‌ പിറവി നല്‍കാന്‍ ഇത്‌ സഹായിക്കുമെന്നാണ്‌ മുഖ്യമന്ത്രി നിതീഷ്‌ കുമാറിന്റെ വിലയിരുത്തല്‍. ലാലുവിന്റെയത്ര മാനേജ്‌മെന്റ്‌ തന്ത്രങ്ങള്‍ ഇപ്പോഴത്തെ മുഖ്യമന്ത്രിക്ക്‌ അറിയില്ലെങ്കിലും നവ യുഗം പിറക്കുമോയെന്ന്‌ നമുക്ക്‌ കണ്ടറിയാം.

ബീഹാറില്‍ തൊഴില്‍ രഹിതരുടെ ശതമാനം 66.3 ആണ്‌. ബീഹാറില്‍ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക്‌ തൊഴില്‍ തേടി പോകുന്നവരുടെ എണ്ണം സര്‍വ്വകാല റെക്കോര്‍ഡിലേക്ക്‌ നീങ്ങികൊണ്ടിരിക്കുകയാണ്‌. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബീഹാറിലെ നല്ലൊരു ശതമാനം ജനങ്ങളും ബ്രിട്ടന്റെ കോളനി രാജ്യങ്ങളിലേക്കാണ്‌ തൊഴില്‍ തേടി പോയിരുന്നത്‌. പിന്നീട്‌ ആസ്സാമിലെ തേയിലത്തോട്ടങ്ങളിലും പശ്ചിമ ബംഗാളിലെ ഫാക്‌ടറികളിലും തൊഴിലെടുക്കുന്ന ബീഹാറികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്‌. ഇന്ന്‌ എല്ലാ സംസ്ഥാനങ്ങളിലേക്കും തുച്ഛമായ വേതനത്തില്‍ ജോലി ചെയ്യുന്ന ബീഹാറികളെ കാണാം.ആളുകളെ തട്ടികൊണ്ടു പോയതിനു ശേഷം മോചനദ്രവ്യം ആവശ്യപ്പെടുന്നതാവണം ലാലുവിന്റെ കാലത്ത്‌ വളര്‍ന്നുവന്ന വ്യവസായങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌. ഇരുന്നൂറിലധികം അഴിമതി കേസുകളാണ്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക്‌ നേരെ കഴിഞ്ഞ വര്‍ഷം ഉയര്‍ന്നു വന്നിട്ടുള്ളത്‌. പതിനായിരം കേസുകളാണ്‌ 2007ല്‍ അതിവേഗ കോടതി തീര്‍പ്പാക്കിയത്‌. ന്യൂഡല്‍ഹിയിലെ ജനസംഖ്യയില്‍ പതിനൊന്ന്‌ ശതമാനവും ബീഹാറികളാണെന്നാണ്‌ പുതിയ പഠനം. ഡല്‍ഹിയിലുണ്ടാകുന്ന കുറ്റകൃത്യങ്ങളില്‍ മുന്‍ നിരയില്‍ ബീഹാറികള്‍ തന്നെയാണെന്നാണ്‌ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്‌ അഭിപ്രായപ്പെട്ടത്‌. ബീഹാറില്‍ വികസനം വരാതെ ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമുണ്ടാവില്ലെന്നാണ്‌ എ ഡി ആര്‍ ഐ വക്താവിന്റെ അഭിപ്രായം. ബീഹാര്‍ എന്റെ പ്രശ്‌നമല്ലെന്ന്‌ നിങ്ങള്‍ വിചാരിക്കുന്നുണ്ടാകാം. പക്ഷെ സമീപ ഭാവിയില്‍ അത്‌ നമ്മുടെ പ്രശ്‌നമായി മാറാനുള്ള സാധ്യത തള്ളികളയാനാവില്ല.

*** മദ്രാസിയും ബീഹാറിയും തമ്മിലെന്ത്‌?

തെക്ക്‌ നിന്നുള്ളവരെ ഒന്നാകെ താഴ്‌ത്തികെട്ടുന്ന വാക്കായിരുന്നു മദ്രാസി; മോശപ്പെട്ടവന്‍ കൊള്ളരുതാത്തവന്‍ എന്നതിനു പര്യായം. ബീഹാറി എന്ന വാക്കിന്റെ പര്യായവും ഏറെക്കുറെ ഇതുതന്നെ. ദേഷ്യം വന്നാല്‍ ശകാരിക്കാനും പരിഹസിക്കാനും ഉപയോഗിക്കുന്ന വാക്കു കൂടിയാണ്‌ ബീഹാറി.

11 comments:

മദ്രാസിയും ബീഹാറിയും തമ്മില്‍ ബന്‌്‌ധമുണ്ടോ. എനി്‌ക്കറിയില്ല.
****പൗരന്‍

ശരിക്കും ഒരു അത്ഭുതം തന്നെയാണി ലാലു മാജിക്.കാരണം സ്വന്തം സംസ്ഥാനത്തിനെ രക്ഷപെടുത്താന് കഴിയാത്ത ലാലു ഇതെങ്ങനെ ഒപ്പിക്കുന്നു. പണ്ടൊക്കെ railway ബജറ്റ് തന്നെ ടിക്കറ്റ് വില കൂടാന് ആയിരുന്നു. ഇതു ലാലുവിന്റെ ബുദ്ധിയല്ലെന്നും മറിച്ചു ബുദ്ധിയുള്ള railway executives നല്കുന്ന suggestions അംഗീകരിക്കാന് ലാലു തയ്യാറാവുന്നത് കൊണ്ടാണ് ഈ മാജിക് എന്നും കണ്ടു ഒരിക്കല് ഒരു ചര്ച്ചയില്. എന്തായാലും വളരെ അഭിനന്ദനീയം തന്നെ. ഇങ്ങനെ കുറെ നല്ല executivesine വില വയ്ക്കുന്ന മന്ത്രിമാര് കേന്ദ്രത്തില് വന്നാല് വേറെ ആരും രക്ഷപെട്ടില്ലെലും ഇന്ത്യ രക്ഷപെടും .

(പിന്നെ ബീഹാരികളോട് ലാലുവിനെ കുറിച്ചു മോശം പറഞ്ഞാല് പണി കിട്ടുമേ. നമ്മള് കേരളത്തെ പറ്റി നോര്ത്ത് ഓര് സൌത്ത് കേരള ഈസ് ദ ബെസ്റ്റ് എന്ന് പറയുന്ന പോലെയാ അവര്ക്കും. )

ബ്ലോഗില്‍ വേറൊരു അപ്പുവുണ്ടല്ലൊ പുള്ളിക്കാരന്റേതാണെന്ന് കരുതി വന്നതാ എന്തായാലും വന്നത് നഷ്ടമായില്ല പോസ്റ്റ് കിടു!
പക്ഷേ വായനക്കാരേ കൂടുതല്‍ കണ്‍ഫ്യൂഷസ് ആക്കാതെ ഈ പേരു മാറ്റി നല്ല ഒരു കിടിലന്‍ പേരിട്ടൂടെ?

ഞാനും അബദ്ധം പറ്റി വന്നതാ ആ പേരു കാരണം.ലാലു മാജിക്ക് തുടരുമ്പോഴും ബീഹാറിന്റെ ശോചനീയാവസ്ഥയ്ക്ക് മാറ്റമില്ലെന്ന വസ്തുത ശരി തന്നെ.

നല്ലത് പ്രതീക്ഷിക്കാം

ലേഖനം നന്നായി. ഈ ലാലുവിന് വലിയ വിദ്യാഭ്യാസം ഒന്നും ഇല്ല എന്നായിരുന്നു എന്റെ ചിന്ത. ഈയിടെ എവിടെയോ അദ്ദേഹത്തെക്കുറിച്ചു വായിക്കാനിടയായി. അപ്പോഴാണ് കൂടുതല്‍ അദ്ദേഹത്തെക്കുറിച്ച് അറിഞ്ഞത്.

അപ്പു എന്നുള്ള പേര് മാറ്റാമോ സുഹൃത്തേ?

ലേഖനം നല്ലത്. എഴുതിയിരിക്കുന്ന രീതി ഇഷ്ടപ്പെട്ടു.
" സ്‌ത്രീ സാക്ഷരത ഇവിടെ 3.12 ശതമാനം മാത്രമാണ്‌" ഇതു ശരിയാണോ? 31.2 ആയിരിക്കാം. ലാലു ചെയ്യുന്നത് ബിസിനസ്സ് ആണ്. സംസ്ഥാന ഗവണ്‍മെന്റ്റില്‍ അത് ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കും. അവിടെ തീരുമാനങ്ങള്‍ മുഴുവന്‍ രാഷ്ട്രീയപരം മാത്രം. നിലനില്‍പ്പിന്റെ രാഷ്ട്രീയം!

പോസ്റ്റ് നന്നായി. ലാലുവിന്റെ മാജിക് സമ്മതിയ്ക്കാതെ വയ്യ.
:)

[ഇപ്പോഴേ ബ്ലോഗില്‍ അപ്പു എന്ന പേരില്‍ ഒരു പ്രശസ്ത ബ്ലോഗറുണ്ട്. കണ്‍‌ഫ്യൂഷനൊഴിവാക്കാനായി പേരിലെന്തെങ്കിലും മാറ്റം വരുത്തിയാല്‍ നന്നായിരിയ്ക്കും കേട്ടോ മാഷേ]

ബീഹാറിന്റെ അവസ്ഥ ഇത്ര മോശമാണെന്നറിയില്ലായിരുന്നു. രാഷ്ട്രീയ ലാഭത്തിനുവേണ്ടി ലാലുഅവിടെ നാ‍ടകം കളിക്കൂകയാണോ. അതൊ, ഇപ്പോശത്തെ റെയില്‍‌വേ മീനിസ്ട്രിയിലുള്ള നല്ല കഴിവുള്ള ഏതെങ്കിലും ഉദ്യോഗസ്ഥന്മാരുടെ കഴിവുകളോ ഈ കാണുന്നത്. അവസരോചിതമായ പോസ്റ്റ്.. നല്ല എഴുത്തുമ്.

മുന്നേ പറഞ്ഞയാള്‍ക്കാര്‍ പറഞ്ഞപേരുമാറ്റം ഒന്നുപരിഗണിച്ചിരുന്നെങ്കില്‍ നന്നായീരുന്നു അപ്പൂ‍

ഒരു കാ‍ര്യം കൂടെ..
കേരളം ഉദയസൂര്യനോ അസ്തമയ സൂര്യനോ? അസ്തമയമായിരിക്കും അല്ലേ?

ബീഹാറില്‍ കൂടുതല്‍ തൊഴില്‍‌രഹിതര്‍ ഉണ്ടെന്നതു ശരി തന്നെ. സാക്ഷരതയിലും കുറവാണ്‍്. പക്ഷേ ഒരു കാര്യം വിസ്മരിച്ചുകൂടാ.. ഇന്നത്തെ കാലത്ത് സര്‍ക്കാര്‍ ജോലി ലഭിക്കുന്നവരില്‍ കൂടുതല്‍ പേരും ബീഹാറില്‍ നിന്നുള്ളവരാണ്. അതിനു കാരണം നിറയെയുണ്ട്. ഏതു തരം ബിരുദവും വളരെ എളുപ്പത്തില്‍ അവിടെ കിട്ടുന്നുണ്ട്.(ഇതിനെക്കുറിച്ച് മിക്കവര്‍ക്കും അറിയാമായിരിക്കും!!)
നല്ല പോസ്റ്റുകളില്‍ എത്തിപ്പെടാന്‍ ഇത് അവരെ സഹായിക്കുന്നു. റെയില്‍‌വെയില്‍ പോര്‍ട്ടര്‍ മാരടക്കം നല്ലൊരു ശതമാനം ജോലിക്കാര്‍ ബീഹാറില്‍ നിന്നുള്ളവരാണ്. ഇന്ത്യയില്‍ എവിടെ റെയില്‍‌വെ ഇന്റര്‍വ്യൂ സംഘടിപ്പിച്ചാലും പതിനായിരക്കണക്കിന് ബീഹാറികളും യു.പ്പിക്കാരും അവിടെയെത്തും. ഇതു കണ്ട് അതാത് സ്ഥലത്തുള്ളവര്‍ അന്തം വിട്ട് പോകും. പല അന്യസംസ്ഥാനങ്ങളിലും ഈ അതിബീഹാറി കുത്തൊഴുക്ക് പല പ്രശ്നങ്ങള്‍ക്കും കാരണമായിട്ടുണ്ട്. ബീഹാറില്‍ ഓരോ സമയത്തും അതാത് (ബീഹാറില്‍ നിന്നുള്ള) റെയില്‍ മന്ത്രിമാര്‍ ആയിരക്കണക്കിന് കോടികള്‍ മുടക്കി പല പദ്ധതികളും നടപ്പിലാക്കുന്നു.

ഈ അടുത്ത കാലത്തായി കേരളത്തിലേക്ക് ബീഹാര്‍, യു.പി., ബംഗാള്‍(കൂടുതലും ബംഗ്ലാദേശികള്‍), ഒറീസ്സ, അസ്സാം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ധാരാളം പേര്‍ കെട്ടിടനിര്‍മ്മാണം, പ്ലാന്റേഷന്‍, പ്ലൈവുഡ് കമ്പനികള്‍, മറ്റു നിര്‍മ്മാണജോലികള്‍ക്കായി എത്തുന്നുണ്ട്. ഇത് പിന്നീട് പല ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ഇങ്ങനെ കൂട്ടം കൂട്ടമായി വരുന്ന ഇവരുടെ പൂര്‍വ്വ ചരിത്രം ആരും അറിയാറില്ല. കേരളത്തിലേക്ക് വരുന്ന ട്രെയിനുകളില്‍ ഇവരുടെ തിക്കും തിരക്കും വലിയ പ്രശ്നം സൃഷ്ടിക്കാറുണ്ട്.

ബീഹാറിലെ അവസ്ഥ ഇങ്ങനെ തുടരാനാണ് അവിടെയുള്ള രാഷ്ട്രീയക്കാര്‍ക്ക് താല്പര്യമെന്നതാണ് സത്യം...
നമ്മുടെ ബഹുമാനപ്പെട്ട ഇതേ മന്ത്രി തന്നെ ബീഹാറിലെ ഒരു ചടങ്ങില്‍ പ്രസംഗിക്കുന്ന രംഗം പത്രങ്ങളില്‍ വന്നിരുന്നു വേദിയില്‍ ഒരൊറ്റ ഇരിപ്പിടം മാത്രം..!മറ്റുള്ളവരൊക്കെ നിലത്തിരിക്കണം. മുറുക്കാന്‍ ചവച്ച് തുപ്പാനാഞ്ഞപ്പോള്‍ കോളാമ്പിയുമായി അവിടുത്തെ MLA..

ലാലുജീയുടെ ഇതേ ട്രയിനിയില്‍ ടിക്കറ്റെടുത്താണ് യാത്ര ചെയ്യെണ്ടത് എന്നറിയാത്ത ബീഹാറികള്‍ ഉണ്ടെന്നതാണ് സത്യം

Post a Comment

 

Home | Blogging Tips | Blogspot HTML | Make Money | Payment | PTC Review

ആര്‍ട്ടിക്കിള്‍ 19 © Template Design by Herro | Publisher : Templatemu