2012-12-13

ഗുജറാത്തിലെ കാണാപ്പുറങ്ങള്‍

ദേശീയ രാഷ്‌ട്രീയത്തില്‍ തന്നെ കാര്യമായ ചലനങ്ങള്‍ സൃഷ്‌ടിച്ചേക്കാവുന്ന ഒരു തിരഞ്ഞെടുപ്പിനാണ്‌ ഇത്തവണ ഗുജറാത്ത്‌ സാക്ഷ്യം വഹിക്കുന്നത്‌. മുഖ്യമന്ത്രി നരേന്ദ്ര മോഡിയില്‍ കേന്ദ്രീകരിച്ചുള്ള തിരഞ്ഞെടുപ്പാ(രാഷ്‌ട്രീയമാണ്‌)ണ്‌ ഗുജറാത്തില്‍ നടക്കുന്നതെന്ന്‌ പറഞ്ഞാല്‍ അത്‌ ഒട്ടും അതിശയോക്തിയാകില്ല. ബി ജെ പിയും കോണ്‍ഗ്രസും ഗുജറാത്ത്‌ പരിവര്‍ത്തന്‍ പാര്‍ട്ടിയും തമ്മിലുള്ള മത്സരമാണ്‌ നടക്കുന്നതെങ്കിലും മോഡിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള പോരാട്ടമാണ്‌ രണ്ട്‌ ഘട്ടങ്ങളിലായി (ഡിസംബര്‍ പതിമൂന്നിനും പതിനേഴിനും) വരാനിരിക്കുന്നതെന്ന്‌ പറയുന്നതാകും ശരി. വരാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയായിരിക്കും എന്ന തരത്തിലുള്ള പ്രചാരം തുടങ്ങിയിട്ട്‌ കുറച്ചുകാലമായെങ്കിലും ഈയിടെ അത്‌ ശക്തമായ സാഹചര്യത്തിലാണ്‌ നിയമസഭാ തിരഞ്ഞെടപ്പ്‌ നടക്കുന്നത്‌. മോഡി പ്രധാനമന്ത്രിയാകാന്‍ യോഗ്യനാണെന്നു ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ സുഷമാ സ്വരാജിന്റെ അഭിപ്രായ പ്രകടനവും മോഡിയുടെ പ്രചാരണ യോഗങ്ങളിലെല്ലാം കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ക്കും അധ്യക്ഷ സോണിയാ ഗാന്ധിക്കും എതിരായി ഉന്നയിച്ച ആരോപണങ്ങളും അതിന്‌ ശക്തി പകര്‍ന്നു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പ്രവേശം പോലും ലഭിക്കാത്ത മോഡി എങ്ങനെ പ്രധാനമന്ത്രിയാകുമെന്നാണ്‌ കോണ്‍ഗ്രസ്‌ ചോദിക്കുന്നത്‌. എന്‍ ഡി എ സഖ്യകക്ഷിക്ക്‌ പോലും അനഭിമതനാണ്‌ മോഡിയെന്നതും കോണ്‍ഗ്രസ്‌ ഉയര്‍ത്തുന്നു. മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസാണ്‌ പ്രധാനമായും എതിര്‍ സ്ഥാനത്തെങ്കിലും ഒരു കാലത്ത്‌ ബി ജെ പിയിലെ പ്രമുഖനായ കേശുഭായ്‌ പട്ടേല്‍ ബി ജെ പിക്ക്‌ ശക്തമായ വെല്ലുവിളി സൃഷ്‌ടിക്കുന്നു.
വികസനം, വിശ്വാസം, വിജയം എന്ന പുതിയ മുദ്രാവാക്യമുയര്‍ത്തിയാണ്‌ ബി ജെ പി ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്‌. ഗുജറാത്തിന്റെ സമഗ്ര വികസനം മാത്രമാണ്‌ ബി ജെ പിയുടെ പ്രകടനപത്രികയില്‍. വികസനത്തിന്റെ പേരില്‍ എ പി അബ്‌ദുല്ലക്കുട്ടിയുടെ പോലും ഗുഡ്‌ സട്ടിഫിക്കറ്റ്‌ ലഭിച്ചയാളാണ്‌ നരേന്ദ്ര മോഡി. ഗുജറാത്ത്‌ വംശഹത്യയോടെ ബി ജെ പി ഉയര്‍ത്തിക്കൊണ്ടുവന്ന ഹിന്ദുത്വ നിലപാടുകളുമായി തന്നെ മുന്നോട്ട്‌ പോകുകയാണെങ്കില്‍ പാര്‍ട്ടിക്ക്‌ സംസ്ഥാനത്ത്‌ പിന്നാക്കം പോകേണ്ടിവരുമെന്ന്‌ മോഡി സ്വയം വിലയിരുത്തുന്നുണ്ടാകും.
2001ല്‍ കേശുഭായ്‌ പട്ടേല്‍ രാജിവെച്ച ഒഴിവിലാണ്‌ ഗുജറാത്ത്‌ മുഖ്യമന്ത്രിയായി നരേന്ദ്ര മോഡി അധികാരത്തിലെത്തുന്നത്‌. ഗുജറാത്ത്‌ വംശഹത്യക്കു ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 182ല്‍ 127 സീറ്റുമായാണ്‌ മോഡിയുടെ നേതൃത്വത്തില്‍ ബി ജെ പി അധികാരത്തിലെത്തിയത്‌. പിന്നീട്‌ 2007ല്‍ നടന്ന തിരഞ്ഞെടുപ്പിലും മോഡിയുടെ അപ്രമാദിത്വമാണ്‌ കണ്ടത്‌. 117 സീറ്റ്‌ നേടിയ ബി ജെ പി 49.12 ശതമാനം വോട്ടും സ്വന്തമാക്കി. 59 സീറ്റ്‌ നേടിയ കോണ്‍ഗ്രസിന്‌ 38 ശതമാനം വോട്ട്‌ ലഭിച്ചു. 2004ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത്‌ 26 സീറ്റില്‍ പന്ത്രണ്ട്‌ സീറ്റ്‌ നേടി തിരിച്ചുവരവ്‌ നടത്താന്‍ കോണ്‍ഗ്രസിന്‌ സാധിച്ചെങ്കിലും പിന്നീട്‌ 2009ല്‍ കാര്യമായ മുന്നേറ്റം ഇരു കക്ഷികള്‍ക്കും നടത്താന്‍ സാധിച്ചിട്ടില്ല. 20 സീറ്റ്‌ നേടുമെന്ന അവകാശവാദവുമായി രംഗത്തെത്തിയ ബി ജെ പി ലോക്‌സഭയിലെ അംഗ സംഖ്യ 14ല്‍ നിന്ന്‌ 15 ആക്കിയപ്പോള്‍ കോണ്‍ഗ്രസിന്‌ ഒരു സീറ്റ്‌ കുറഞ്ഞ്‌ പതിനൊന്നായി.

കണക്കുകള്‍ തെറ്റിക്കുന്നമണ്ഡല പുനര്‍നിര്‍ണയം

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും 2002, 2007 വര്‍ഷങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പ്‌ ഫലത്തിന്റെ വെളിച്ചത്തില്‍ അത്ര എളുപ്പം 2012നെ പ്രവചിക്കാന്‍ സാധിക്കുമെന്ന്‌ തോന്നുന്നില്ല. കാരണം ലളിതമാണ്‌. മണ്ഡലങ്ങളുടെ അതിര്‍വരമ്പുകള്‍ മാറ്റിമറിച്ചതിനു ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ്‌ ഗുജറാത്തില്‍ നടക്കുന്നത്‌. പല മണ്ഡലങ്ങള്‍ക്കൊപ്പവും കൂടുതല്‍ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും പല പ്രദേശങ്ങളെയും തഴയുകയും ചെയ്‌തു. ഇനി മറ്റു ചില മണ്ഡലങ്ങളാകട്ടെ സംവരണത്തില്‍ ഉള്‍പ്പെടുകയും ചെയ്‌തു. അഹമ്മദാബാദിന്‌ സമീപമുള്ള ഖാദിയ പരമ്പരാഗതമായി ബി ജെ പിയെ തുണക്കുന്ന മണ്ഡലമാണ്‌. മുസ്‌ലിം സ്ഥാനാര്‍ഥി ഇവിടെ നിന്ന്‌ തിരഞ്ഞെടുക്കപ്പെടുമെന്ന്‌ ഒരു നിലക്കും പ്രതീക്ഷിക്കുക വയ്യ. മണ്ഡലപുനര്‍നിര്‍ണയത്തിനു ശേഷം കാര്യങ്ങള്‍ നേരെ മറിച്ചാണ്‌. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ജമാല്‍പൂര്‍ ഇത്തവണ ഖാദിയയുടെ ഭാഗമാണ്‌. അതായത്‌ ഖാദിയ ജമല്‍പൂര്‍ മണ്ഡലം മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായി എന്ന്‌ ചുരുക്കം. ഇതിന്‌ സമാനമാണ്‌ ജുനഗഢ്‌ മണ്ഡലത്തിന്റെ നിലയും. നഗര- ഗ്രാമ പ്രദേശങ്ങള്‍ ചേര്‍ന്ന ജുനഗഢില്‍ 2007ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക്‌ 8521 വോട്ടാണ്‌ ഗ്രാമ പ്രദേശത്ത്‌ നിന്ന്‌ ലഭിച്ചത്‌. ജുനഗഢിന്റെ ഭാഗമായിരുന്ന 12 ഗ്രാമങ്ങളാണ്‌ സമീപത്തുള്ള വിസവദാര്‍ മണ്ഡലത്തിന്റെ ഭാഗമായത്‌. 4051 വോട്ടാണ്‌ ഇവിടെ നിന്ന്‌ മാത്രം ബി ജെ പി കഴിഞ്ഞ തവണ നേടിയത്‌. ജുനഗഢ്‌ മണ്ഡലം ഇത്തവണ കൈയൊഴിയുകയാണെങ്കില്‍ അതില്‍ അത്ഭുതപ്പെടാനില്ലെന്ന്‌ ചുരുക്കം.
മണ്ഡലപുനര്‍നിര്‍ണയത്തിന്‌ ശേഷമാണ്‌ 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ നടന്നത്‌. ലോക്‌സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും തീര്‍ത്തും വ്യത്യസ്‌തമാണ്‌. ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ ഫലം വന്നതോടെ രണ്ട്‌ കാര്യങ്ങള്‍ ഉറപ്പിച്ച്‌ പറയാന്‍ സാധിക്കും. ബി ജെ പി സംസ്ഥാനത്ത്‌ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചുകൊണ്ടിരിക്കുന്നു. രണ്ടാമതായി അത്ര എളുപ്പത്തില്‍ എഴുതിത്തള്ളാവുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്‌ എന്നതും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 75- 80 നിയമസഭാ മണ്ഡലങ്ങളില്‍ ബി ജെ പിയേക്കാള്‍ കൂടുതല്‍ വോട്ട്‌ നേടാന്‍ കോണ്‍ഗ്രസിന്‌ സാധിച്ചിട്ടുണ്ട്‌. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ നേടിയ സീറ്റുകളേക്കാള്‍ കൂടുതലിടങ്ങളില്‍ ഭൂരിപക്ഷം നേടാന്‍ കോണ്‍ഗ്രസിന്‌ സാധിച്ചിരിക്കുന്നുവെന്ന കാര്യം എളുപ്പത്തില്‍ തിരസ്‌കരിക്കാന്‍ സാധിക്കുന്ന ഒന്നല്ല. 92 എന്ന മാന്ത്രിക സംഖ്യ തികക്കുക എന്നത്‌ കോണ്‍ഗ്രസിന്‌ അസാധ്യമായ ഒന്നല്ല എന്ന്‌ സാരം. അതേസമയം, ബി ജെ പിയുടെ നില 117ല്‍ നിന്ന്‌ 105ന്‌ താഴേക്ക്‌ വന്നിരിക്കുന്നു.
മണ്ഡല പുനര്‍നിര്‍ണയത്തിനൊപ്പം ഭരണവിരുദ്ധവികാരം കൂടി വന്നതോടെ പല മന്ത്രിമാരും സുരക്ഷിത താവളങ്ങള്‍ തേടി പോകുന്ന കാഴ്‌ചയും കണ്ടു. സുഹ്‌റാബുദ്ദീന്‍ ശെയ്‌ഖ്‌ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പെട്ട്‌ ജാമ്യത്തിലിറങ്ങിയ മുന്‍ ആഭ്യന്തര മന്ത്രി അമിത്‌ ഷാ ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍പ്പെടും. നാല്‌ തവണ തുടര്‍ച്ചയായി സഭയിലെത്തിയ ഷാ ഇത്തവണ നരന്‍പുര മണ്ഡലത്തില്‍ നിന്നാണ്‌ ജനവിധി തേടുന്നത്‌. ഊര്‍ജ മന്ത്രി സൗരഭ്‌ പട്ടേല്‍ സ്ഥിരം മണ്ഡലമായ ബൊട്ടാഡ്‌ വിട്ട്‌ വഡോദരയിലെ അകോടയില്‍ ജനവിധി തേടുന്നു. മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷം മണ്ഡലത്തിലെ ജാതി സമവാക്യത്തില്‍ വന്ന മാറ്റമാണ്‌ പട്ടേലിനെ മാറ്റി ചിന്തിപ്പിച്ചത്‌.

സൗരാഷ്‌ട്രയില്‍ വിയര്‍ക്കും



ഹാട്രിക്‌ തികക്കുക ലക്ഷ്യമിട്ട്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി രംഗത്തിറങ്ങുമ്പോള്‍ ബി ജെ പി പാളയം വിട്ട്‌ ഗുജറാത്ത്‌ പരിവര്‍ത്തന്‍ പാര്‍ട്ടിയുമായി (ജി പി പി) കളത്തിലിറങ്ങിയ കേശുഭായ്‌ പട്ടേലാണ്‌ മോഡിക്ക്‌ എതിരായി പ്രധാനമായും രംഗത്തുള്ളത്‌. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ പതിനെട്ട്‌ ശതമാനം വരുന്ന പട്ടേല്‍ സമുദായമാണ്‌ ജി പി പിയുടെ ശക്തി. കാര്യമായി സീറ്റുകള്‍ നേടാന്‍ ജി പി പിക്ക്‌ സാധിക്കില്ലെങ്കിലും പട്ടേല്‍ സമുദായത്തില്‍ കേശുഭായ്‌ പട്ടേലിനുള്ള സ്വാധീനം വോട്ടായി മാറുകയാണെങ്കില്‍ സൗരാഷ്‌ട്ര മേഖലയില്‍ ബി ജെ പി വിയര്‍ക്കുമെന്നുറപ്പാണ്‌.
കഴിഞ്ഞ രണ്ട്‌ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബി ജെ പിയുടെ വിജയത്തിനു പിന്നിലുണ്ടായിരുന്നതും പട്ടേല്‍ സമുദായമാണ്‌. പട്ടേല്‍ സമുദായം ബി ജെ പിയെ ഭാഗികമായി കൈവിടുന്ന കാഴ്‌ചയാണ്‌ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ടത്‌. വിവിധ ബ്ലോക്കുകളായി കഴിയുന്ന പട്ടിദാര്‍ സമുദായ കുലനാമമാണ്‌ പട്ടേല്‍. പട്ടിദാറിലെ ല്യുവ (ഘലൗ്‌മ) എന്ന വിഭാഗം സ്വയം ഉയര്‍ന്ന ജാതിക്കാരായ പട്ടിഡാറുകളാണെന്ന്‌ വിശ്വസിക്കുമ്പോള്‍ കദ്‌വ അല്‍പ്പം താഴ്‌ന്ന വിഭാഗക്കാരാണ്‌. ഇതില്‍ ആദ്യത്തെ വിഭാഗം കേശുഭായ്‌ പട്ടേലിനൊപ്പം നില്‍ക്കുമ്പോള്‍ കദ്‌വ ബി ജെ പിയെ തുണക്കുന്നു. 2001ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കേറ്റ തിരിച്ചടിയുടെ കാരണവും ഈ വിഭജനമാണ്‌. സീറ്റ്‌ നിഷേധിച്ചതിനെ തുടര്‍ന്ന്‌ കോണ്‍ഗ്രസ്‌ വിട്ട മുന്‍ ഉപമുഖ്യമന്ത്രി കൂടിയായ നര്‍ഹരി അമിന്റെ രംഗപ്രവേശം ബി ജെ പി ക്യാമ്പിന്‌ ഉണര്‍വേകുന്നുണ്ട്‌. പട്ടേല്‍ സമുദായത്തില്‍ അമിനുള്ള സ്വാധീനം തന്നെയാണ്‌ അതിന്‌ കാരണം. വരും ദിവസങ്ങളില്‍ കേശുഭായ്‌ പട്ടേലിനെതിരെ മോഡിയുടെ തുറുപ്പ്‌ ചീട്ടായി നര്‍ഹരി അമിന്‍ മാറുമെന്നത്‌ ഉറപ്പാണ്‌. 58 മണ്ഡലങ്ങളുള്ള സൗരാഷ്‌ട്ര- കച്ച്‌ മേഖലയില്‍ 43 സീറ്റാണ്‌ കഴിഞ്ഞ തവണ ബി ജെ പി നേടിയത്‌.

നഗരവാസികളും ഇടത്തരക്കാരും

ജാതി രാഷ്‌ട്രീയത്തിനൊപ്പമോ അതിലുപരിയായോ നഗരവത്‌കരണത്തിനും വിവിധ സാമൂഹിക വര്‍ഗങ്ങളും ഗുജറാത്ത്‌ തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കും. നഗരത്തിലെ ഇടത്തരക്കാരാണ്‌ ബി ജെ പിയുടെ പ്രധാന വോട്ട്‌ ബേങ്ക്‌. 2011ലെ സെന്‍സസ്‌ പ്രകാരം സംസ്ഥാനത്തെ നഗരങ്ങളിലെ ജനസംഖ്യ ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്‌. 42.6 ശതമാനം. ഗ്രാമീണ ജനതയെയും കര്‍ഷകരെയും ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി പുറത്തിറക്കിയ തിരഞ്ഞെടുപ്പ്‌ പ്രകടനപത്രികയില്‍, ദാരിദ്ര്യരേഖക്ക്‌ മുകളിലും ഇടത്തരക്കാര്‍ക്ക്‌ മധ്യേയുമായി `നിയോ മിഡില്‍ ക്ലാസ്‌' രൂപവത്‌കരിച്ചാണ്‌ മോഡി വോട്ട്‌ തേടുന്നത്‌.

വികസനത്തിലെ യാഥാര്‍ഥ്യം

2007ലെ തിരഞ്ഞെടുപ്പിനു ശേഷമാണ്‌ വികസന നായകനെന്ന പേര്‌ മോഡിക്ക്‌ ചാര്‍ത്തിക്കിട്ടിയത്‌. ജലസേചന പദ്ധതികള്‍ മുതല്‍ വന്‍കിട കമ്പനികളെ വരെ ഗുജറാത്തിലേക്ക്‌ ആകര്‍ഷിക്കാനായതും മോഡിയെ വികസനത്തിന്റെ പ്രതിരൂപമാക്കി. വ്യവസായവത്‌കരണത്തെയും നഗരവത്‌കരണത്തെയും കുറിച്ച്‌ ഉറക്കെ സംസാരിക്കുമ്പോഴും കുട്ടികളിലെ പോഷകാഹാര കുറവിന്റെ ഉള്‍പ്പെടെ പ്രാഥമികാരോഗ്യ കാര്യങ്ങളില്‍ ബി ജെ പി സര്‍ക്കാര്‍ പിന്നിലാണെന്ന സത്യം മറച്ചുവെക്കുകയാണ്‌. ആസൂത്രണ കമ്മീഷന്‍ 2011ല്‍ പുറത്തിറക്കിയ ഹ്യൂമന്‍ ഡെവലപ്‌മെന്റ്‌ റിപ്പോര്‍ട്ട്‌ പ്രകാരം സംസ്ഥാനത്തെ 44 ശതമാനം കുട്ടികളും പോഷകാഹാര കുറവിന്റെ കെടുതി അനുഭവിക്കുന്നുണ്ട്‌. ബീഹാര്‍ പോലുള്ള പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളെ പുകഴ്‌ത്തുന്ന റിപ്പോര്‍ട്ടില്‍ ഗുജറാത്തിന്റെ സ്ഥിതി മോശമാണെന്ന്‌ വ്യക്തമാക്കുന്നുണ്ട്‌. ഇതെല്ലാം കോണ്‍ഗ്രസ്‌ പ്രചാരണായുധമാക്കി കളം ചൂട്‌ പിടിപ്പിക്കുന്നു.

ആര്‍ എസ്‌ എസ്‌ Vs ആര്‍ എസ്‌ എസ്‌

തിരഞ്ഞെടുപ്പിന്‌ മുന്നോടിയായി നടന്ന സര്‍വേ ഫലങ്ങളില്‍ ഭൂരിഭാഗവും മോഡിക്ക്‌ അനുകൂലമാണ്‌. ഭയമുപേക്ഷിച്ച്‌ മോഡിവിരുദ്ധര്‍ ശക്തമായി രംഗത്തുണ്ടെന്നതും ഇത്തവണ കാണാം. ഗുജറാത്ത്‌ വംശഹത്യ നടക്കുമ്പോള്‍ മോഡിയുടെ വലംകൈയായിരുന്ന ആഭ്യന്തര മന്ത്രി ഗോര്‍ധന്‍ സദാപിയ, പട്ടേല്‍ വോട്ട്‌ ഒന്നിപ്പിക്കാന്‍ കേശുഭായിക്കൊപ്പമുണ്ട്‌. ഗുജറാത്ത്‌ കലാപത്തില്‍ മോഡിക്ക്‌ പങ്കുണ്ടെന്ന്‌ സുപ്രീം കോടതിയില്‍ മൊഴി നല്‍കിയതിനു പിന്നാലെ സസ്‌പെന്‍ഷനിലായ ഐ പി എസ്‌ ഉദ്യോഗസ്ഥന്‍ സഞ്‌ജീവ്‌ ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ടാണ്‌ മോഡിക്കെതിരെ മണിനഗര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി. ഇതിനെല്ലാം പുറമെ, സൂറത്തിലും സൗരാഷ്‌ട്രയിലെ ചില ഭാഗങ്ങളിലും മോഡിയെ അനുകൂലിച്ചും എതിര്‍ത്തും രംഗത്തുള്ളത്‌ ആര്‍ എസ്‌ എസാണ്‌. ഇതിന്‌ പരിഹാരം കാണാന്‍ പ്രചാരണത്തിന്റെ തിരക്കുകള്‍ മാറ്റിവെച്ച്‌ മോഡി നാഗ്‌പൂരിലെത്തി ആര്‍ എസ്‌ എസ്‌ മേധാവി മോഹന്‍ ഭഗവത്‌ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തുകയും ചെയ്‌തു.
1995നു ശേഷം കോണ്‍ഗ്രസ്‌ സംസ്ഥാനത്ത്‌ അധികാരത്തിന്‌ പുറത്താണ്‌. പതിനൊന്ന്‌ വര്‍ഷത്തെ ഭരണത്തിനെതിരെ ഉയരുന്ന പൊതു വികാരം ഇത്തവണ മോഡിക്ക്‌ ശക്തമായ വെല്ലുവിളിയുയര്‍ത്തുന്നുണ്ടെങ്കിലും അത്‌ അനുകൂലമാക്കാന്‍ കോണ്‍ഗ്രസിന്‌ കാര്യമായി ഇതുവരെ സാധിച്ചിട്ടില്ല. ഗ്രാമ നഗര വ്യത്യാസമില്ലാതെ സ്‌ത്രീകള്‍ക്ക്‌ സ്ഥലവും വീടും നല്‍കുമെന്നതാണ്‌ കോണ്‍ഗ്രസിന്റെ പ്രധാന വാഗ്‌ദാനം. പത്ത്‌, പന്ത്രണ്ട്‌ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക്‌ ടാബ്‌ലറ്റും കോളജ്‌ വിദ്യാര്‍ഥികള്‍ക്ക്‌ കമ്പ്യൂട്ടറും കോണ്‍ഗ്രസ്‌ വാഗ്‌ദാനം ചെയ്യുന്നുണ്ട്‌.
ഒരു നേതാവിനെ ഉയര്‍ത്തിക്കാണിക്കാനില്ലെന്നതാണ്‌ കോണ്‍ഗ്രസ്‌ നേരിടുന്ന പ്രധാന വെല്ലുവിളി. ബി ജെ പിയില്‍ നിന്ന്‌ കോണ്‍ഗ്രസിലെത്തിയ ശങ്കര്‍സിംഗ്‌ വഗേലയാണ്‌ ചെറിയൊരു അപവാദം. ജി പി സി സി പ്രസിഡന്റ്‌ അര്‍ജുന്‍ മോദ്‌വാദിയ, പ്രതിപക്ഷ നേതാവ്‌ ശക്തിസിംഗ്‌ ഗോയല്‍ എന്നിവരാണ്‌ കോണ്‍ഗ്രസിന്റെ പ്രചാരണത്തിന്‌ ചുക്കാന്‍ പിടിക്കുന്നത്‌. സ്വയം മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ ഉയര്‍ത്തിക്കാട്ടുന്ന ഇരുവര്‍ക്കും മോഡിയെ അതിജീവിച്ച്‌ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുകയെന്നത്‌ പ്രയാസമേറിയതാണ്‌. സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കളും പ്രചാരണ രംഗത്തുണ്ട്‌. ആശയപരമായ ദാരിദ്ര്യവും ഗുജറാത്തില്‍ കോണ്‍ഗ്രസിന്‌ വിനയാകും. കോണ്‍ഗ്രസിന്‌ സംസ്ഥാനത്ത്‌ അധികാരത്തില്‍ തിരിച്ചെത്താനുള്ള അവസാന അവസരമായിരിക്കും ഇത്തവണത്തേത്‌. 

Read More......
 

Home | Blogging Tips | Blogspot HTML | Make Money | Payment | PTC Review

ആര്‍ട്ടിക്കിള്‍ 19 © Template Design by Herro | Publisher : Templatemu