2009-06-12

അഹമ്മദിന്റെ വാക്കുകളില്‍ പ്രതീക്ഷയര്‍പ്പിക്കണോ?


തിരഞ്ഞെടുപ്പ്‌ കഴിഞ്ഞു. കേന്ദ്രത്തില്‍ വീണ്ടും യു പി എ സര്‍ക്കാര്‍ അധികാരത്തിലെത്തിയിരിക്കുന്നു. കേരളത്തില്‍ നിന്ന്‌ രണ്ട്‌ കാബിനറ്റ്‌ മന്ത്രിമാര്‍ ഉള്‍പ്പെടെ ആറ്‌ മന്ത്രിമാര്‍. അതില്‍ പലതും സുപ്രാധാന വകുപ്പുകള്‍. എങ്കിലും കേരളത്തിന്റെ പ്രതീക്ഷ മുഴുവന്‍ റെയില്‍വേ സഹമന്ത്രിയായ ഇ അഹമ്മദിലാണ്‌. ഇതുവരെ തഴഞ്ഞ റെയില്‍വേ ഇത്തവണ കേരളത്തെ കൈയ്യയച്ച്‌ സഹായിക്കുമെന്നു തന്നെ എല്ലാവരും പ്രതീക്ഷിക്കുന്നു. അതിന്‌ മാറ്റുകൂട്ടി കേന്ദ്രമന്ത്രിയായ ശേഷം അഹമ്മദ്‌ നടത്തിയ പ്രസ്‌താവനയും. വയനാട്ടിലേക്ക്‌ റെയില്‍വേ പാത നിര്‍മിക്കും. നല്ല കാര്യം വളരെ നല്ല കാര്യം. അഹമ്മദ്‌ പറഞ്ഞ കാര്യം പൂര്‍ണമായി അങ്ങനങ്ങ്‌ വിശ്വസിക്കാന്‍ സാധിക്കുമോ. ഇല്ല എന്നു തന്നെയാണ്‌ തോന്നുന്നത്‌. ചെറിയ കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ തന്നെ കേരളത്തിന്‌ ഇത്തവണയും കഞ്ഞി കുമ്പിളില്‍ തന്നെയായിരിക്കും.

ചരക്കുകൂലിയില്‍ മാറ്റം വരുത്താതെയും യാത്രാനിരക്കില്‍ രണ്ട്‌ ശതമാനം ഇളവ്‌ അനുവദിച്ചും ലാലു പ്രസാദ്‌ യാദവ്‌ അവതരിപ്പിച്ച ഇടക്കാല റെയില്‍വേ ബജറ്റ്‌ ലക്ഷ്യമിട്ടിരുന്നത്‌ ഇപ്പോള്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പായിരുന്നു. എങ്കില്‍ ഇപ്പോഴത്തെ റെയില്‍വേ മന്ത്രി മമതാ ബാനര്‍ജി ലക്ഷ്യമിടുക ഈ മാസം നടക്കാന്‍ പോകുന്ന പശ്ചിമ ബംഗാള്‍ കോര്‍പ്പറേഷന്‍തിരഞ്ഞെടുപ്പും ഒപ്പം 2011ല്‍ നടക്കാന്‍ പോകുന്ന പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പുമായിരിക്കും. പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തുകയാണ്‌ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന്‌ മമത ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയിട്ടുള്ളതാണ്‌. ഇങ്ങനെ നോക്കുകയാണെങ്കില്‍ ബീഹാറിനു ചുറ്റും ഓടിക്കൊണ്ടിരുന്ന ഇന്ത്യന്‍ റെയില്‍വേ ഇത്തവണ പശ്ചിമ ബംഗാളിനു ചുറ്റുമായിരിക്കും ഓടുക.

ലാലുവും വേലുവും കൂടി റെയില്‍വേയെ രണ്ട്‌ സംസ്ഥാനങ്ങള്‍ക്കായി വിഭജിച്ചതു പോലെ അഹമ്മദിന്‌ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന്‌ പ്രതിക്ഷ പുലര്‍ത്തേണ്ടതില്ല. അതിന്‌ കാരണവും രാഷ്‌ട്രീയം തന്നെ. മിക്ക സഹമന്ത്രിമാരും അവരുടെ ജോലി തുടങ്ങിയെങ്കിലും അഹമ്മദിന്‌ ഇതുവരെ മമത ചുമതലകള്‍ നല്‍കിയിട്ടില്ല. യു പി എ ഘടകകക്ഷിയാണ്‌ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗെങ്കിലും പശ്ചിമ ബംഗാളിലെ പല മണ്ഡലങ്ങളിലും ലീഗ്‌ തൃണമൂലിനെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നു. മമതാ ബാനര്‍ജിക്കെതിരെയുമുണ്ടായിരുന്നു ഒരു ലീഗ്‌ സ്ഥാനാര്‍ഥി. പിന്നെങ്ങനെ മമത ഇടയാതിരിക്കും.

ഇനിയുമുണ്ട്‌ ഒരു കാരണം കൂടി. ഇടതുപക്ഷത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ ആരുമായും കൂട്ടുകൂടാന്‍ മമത തയ്യാറാണ്‌. ആ ഉദ്ദേശ്യത്തോടെ തന്നെയാണ്‌ മമത ഇത്തവണ കോണ്‍ഗ്രസുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിച്ചത്‌. ഐല ചുഴലികൊടുങ്കാറ്റ്‌ വന്‍ നാശനഷ്‌ടം വിതച്ച പശ്ചിമ ബംഗാളില്‍ കേന്ദ്രസഹായ വിതരണ കാര്യത്തില്‍ പോലും തൃണമൂലും ഇടതും രണ്ടു തട്ടിലായിരുന്നു. അത്രക്കുണ്ട്‌ മമതയുടെ ഇടത്‌ വിരോധം. അങ്ങനെ നോക്കുമ്പോള്‍ ഇടതു പാര്‍ട്ടികള്‍ ഭരിക്കുന്ന കേരളത്തിന്‌ വല്ലതും കിട്ടാനുണ്ടെങ്കില്‍ അതുകൂടി ലഭിക്കാതിരുന്നേക്കും.

ഇനി അഹമ്മദ്‌ പറഞ്ഞതു പോലെ കേരളത്തിനു വല്ലതും ലഭിക്കുമെങ്കില്‍ അത്‌ രണ്ട്‌ വര്‍ഷം കൂടി കഴിഞ്ഞു നോക്കിയാല്‍ മതി. അഥവാ എന്തെങ്കിലും കിട്ടണമെങ്കില്‍ ഇടതു സര്‍ക്കാര്‍ മാറി പുതിയ സര്‍ക്കാര്‍ വരട്ടെ!

Read More......
 

Home | Blogging Tips | Blogspot HTML | Make Money | Payment | PTC Review

ആര്‍ട്ടിക്കിള്‍ 19 © Template Design by Herro | Publisher : Templatemu