2013-06-10

അവസാന ആണിയും തറച്ച് മോഡിയുടെ ഗുരുദക്ഷിണ

ബി ജെ പിയുടെ എക്കാലത്തെയും മുഖം. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ മാത്രം ഗോവയില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിന്റെ അവസാന ദിവസം വരെ അതായിരുന്നു ലാല്‍ കൃഷ്ണ അഡ്വാനി. ഹിന്ദുത്വ ആശയത്തിലൂന്നി പ്രവര്‍ത്തിക്കുന്ന ബി ജെ പിയെ തീവ്ര ഹിന്ദുത്വ ആശയങ്ങളിലൂടെ വളര്‍ത്തിയെടുത്തു. ഒടുവില്‍ താന്‍ തന്നെ വളര്‍ത്തികകൊണ്ടുവന്ന അതിതീവ്രതക്കു മുന്നില്‍ സ്വയം മുട്ടുമടക്കേണ്ടി വന്നു.
അവിഭക്ത കറാച്ചിയില്‍ ജനിച്ച്, വിഭജനത്തിനു ശേഷം ഇന്ത്യയിലെ മുംബൈയില്‍ സ്ഥിരതാമസമാക്കിയ അന്നു മുതല്‍ സ്വപ്നം കണ്ടതാണ് അഖണ്ഡ ഭാരതത്തിന്റെ പ്രധാനമന്ത്രി സ്ഥാനം. അഖണ്ഡ ഭാരതമെന്നാല്‍ ഇപ്പോഴത്തെ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ബംഗ്ലാദേശുമൊക്കെ ഉള്‍പ്പെടുമെങ്കിലും അത്രയും വലിയ ഒരു പ്രദേശത്തെ നയിക്കണമൊന്നും ആഗ്രഹമില്ല. കുറഞ്ഞത് ഭാരതത്തിന്റെയെങ്കിലും പ്രധാനമന്ത്രിയാകണം. ആഗ്രഹം വളരെ ലളിതമാണ്. അതിനു വേണ്ടി മാത്രമാണ് ശരാശരി മനുഷ്യായുസ്സിന്റെ ഭൂരിഭാഗവും ചെലവഴിച്ചത്. അധികാരം പിടിക്കാന്‍ തീവ്ര ഹിന്ദുത്വ നിലപാടുകള്‍ പയറ്റി. അത് ഫലം കാണില്ലെന്ന ചിന്ത മനസ്സില്‍ ശക്തമായതോടെ നിലപാടുകള്‍ സ്വയം മയപ്പെടുത്തി. പല തവണ കപ്പിനും ചുണ്ടിനുമിടയില്‍ വെച്ച് നഷ്ടപ്പെട്ടപ്പോഴും പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷക്കു മേലാണ് അവസാന ആണിയും അടിച്ചത്. ഹിന്ദുത്വ ആശയങ്ങള്‍ വിട്ട് ഒരിക്കല്‍ പോലും തൊഴിലാളി വര്‍ഗത്തിനൊപ്പമോ പൊതു സമൂഹത്തിന്റെ കൂടെയോ ബി ജെ പിക്ക് നില്‍ക്കില്ല. നില്‍ക്കാനാകില്ല. ന്യൂനപക്ഷങ്ങള്‍ ഒരിക്കലും ബി ജെ പിക്കൊപ്പം നില്‍ക്കില്ലെന്നുറപ്പാണ്. ഈ സാഹചര്യത്തില്‍ എന്തിന് വീണ്ടും രാമക്ഷേത്ര നിര്‍മാണം ഉള്‍പ്പെടെയുള്ള തീവ്ര ഹിന്ദുത്വ നിലപാടുകള്‍ എടുത്തിട്ട് തന്റെ മോഹങ്ങള്‍ക്ക് സ്വയം തടയിടണമെന്ന് അഡ്വാനി ചിന്തിച്ചാല്‍ അതിനെ തെറ്റ് പറയാനാകില്ല. പക്ഷേ, ബി ജെ പിയെ നിയന്ത്രിക്കുന്ന ആര്‍ എസ് എസിന് അത് മനസ്സിലാകില്ല.

പതിനഞ്ചാം വയസ്സില്‍ രാഷ്ട്രീയ സ്വയം സേവക സംഘിന്റെ പ്രവര്‍ത്തകനായാണ് അഡ്വാനിയുടെ തുടക്കം. 1947ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ആര്‍ എസ് എസിന്റെ കറാച്ചി പ്രാന്തത്തിന്റെ പ്രസിഡന്റായിരുന്നു. പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തനം ഭാരതത്തിലേക്ക് വ്യാപിപ്പിച്ചു. ആര്‍ എസ് എസിന്റെ മുഖ്യധാരാ രാഷ്ട്രീയത്തിലെ മുഖമായ ജനസംഘില്‍ ചേര്‍ന്നായിരുന്നു പ്രവര്‍ത്തനം. അടിയന്തരാവസ്ഥക്കു ശേഷം അധികാരത്തില്‍ വന്ന ജനതാ പരിവാര്‍ മന്ത്രിസഭയില്‍ അംഗമായി. എ ബി വാജ്പയിയും അന്ന് മന്ത്രിസഭയിലുണ്ടായിരുന്നു. ഇരുവരും ഒരേ സമയം ജനസംഘിലും ആര്‍ എസ് എസിലും അംഗങ്ങളായി തുടരുന്നത് ജോര്‍ജ് ഫെര്‍ണാണ്ടസിനെപ്പോലുള്ള മതേതര സോഷ്യലിസ്റ്റുകള്‍ക്ക് സഹിച്ചില്ല. ഇതെച്ചൊല്ലി ഉയര്‍ന്ന കലഹം ജനതാ പാര്‍ട്ടിയുടെ ഭിന്നിപ്പില്‍ കലാശിച്ചു. മൊറാര്‍ജി ദേശായി സര്‍ക്കാര്‍ താഴെ വീണു. ചൗധരി ചരണ്‍ സിംഗിന്റെ നേതൃത്വത്തില്‍ സര്‍ക്കാറുണ്ടാക്കി. പാര്‍ലിമെന്റ് കാണും മുമ്പ് ചരണ്‍ സിംഗ് മന്ത്രിസഭക്കുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിച്ചു.

1980ല്‍ ബി ജെ പി രൂപവത്കരിക്കാന്‍ മുന്‍കൈയെടുത്തവരില്‍ പ്രധാനികളായിരുന്നു  എ ബി വാജ്പയിയും എല്‍ കെ അഡ്വാനിയും. പക്ഷേ, ലോക്‌സഭയില്‍ രണ്ട് സീറ്റില്‍ ഒതുങ്ങാനായിരുന്നു ബി ജെ പിയുടെ വിധി. 1986ല്‍ അഡ്വാനി ബി ജെ പിയുടെ പ്രസിഡന്റായതോടെ ചിത്രം മാറി. ബോഫോഴ്‌സ് കോഴക്കേസില്‍ പെട്ട് രാജീവ് ഗാന്ധി സര്‍ക്കാര്‍ ഉലയുന്ന കാലം. മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചിറങ്ങിയ വി പി സിംഗ് അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച് പുതിയ പാര്‍ട്ടിയുണ്ടാക്കി. 1989ലെ തിരഞ്ഞെടുപ്പോടെ ബി ജെ പി പ്രധാന ശക്തികളില്‍ ഒന്നായി. വി പി സിംഗ് സര്‍ക്കാറിനെ ഇടതുപാര്‍ട്ടികള്‍ക്കൊപ്പം പുറമെ നിന്ന് പിന്തുണച്ചു. അപ്പോഴേക്കും അയോധ്യ പ്രശ്‌നം രാജ്യത്താകെ ചര്‍ച്ചാവിഷയമാക്കാന്‍ അഡ്വാനിക്ക് കഴിഞ്ഞിരുന്നു. 1990ല്‍ രാമക്ഷേത്രം നിര്‍മിക്കാനെന്നു പറഞ്ഞ് അയോധ്യയിലേക്ക് രഥയാത്ര തുടങ്ങി. രഥയാത്ര ബീഹാറില്‍ വെച്ച് തടയുകയും അഡ്വാനിയെ അറസ്റ്റ് ചെയ്യുകയും ചെയ്തതോടെ വി പി സിംഗ് സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു.

1992 ഡിംസബറോടെ അയോധ്യയിലേക്ക് നീങ്ങിയ കര്‍സേവകരുടെ നേതൃപദവിയില്‍ അഡ്വാനിയുണ്ടായിരുന്നു. ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ കര്‍സേവകര്‍ക്കും മറ്റ് പാര്‍ട്ടി അണികള്‍ക്കും ആവേശം പകര്‍ന്നു നല്‍കിക്കൊണ്ട് എല്‍ കെ അഡ്വാനി സ്ഥലത്തുണ്ടായിരുന്നു. 1996ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 1998ലും ഇത് ആവര്‍ത്തിച്ചു. പതിമൂന്ന് മാസം അധികാരത്തിലിരുന്ന വാജ്പയ് മന്ത്രിസഭയില്‍ അംഗമായി. 1999ല്‍ എന്‍ ഡി എ സഖ്യം ഭൂരിപക്ഷം നേടിയപ്പോള്‍ വാജ്പയ് മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായി. പിന്നീട് ഉപപ്രധാനമന്ത്രിയും. അന്നൊക്കെ വാജ്പയ് ബി ജെ പിയുടെ മിതവാദ മുഖവും അഡ്വാനി തീവ്രവാദ മുഖവുമായിരുന്നു.
2004ലെ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ പരാജയപ്പെട്ടതോടെ വാജ്പയിയുടെ മിതവാദ മുഖംമൂടി അഡ്വാനി എടുത്തണിഞ്ഞു. ജന്‍മദേശമുള്‍ക്കൊള്ളുന്ന പാക്കിസ്ഥാനിലേക്ക് യാത്ര നടത്തി. മുസ്‌ലിം ലീഗ് നേതാവും പാക്കിസ്ഥാന്റെ രാഷ്ട്രപിതാവുമായ മുഹമ്മദലി ജിന്നയുടെ മതേതര നിലപാടുകള്‍ കണ്ടെത്തി, അതേക്കുറിച്ച് വാചാലനായി. ഇതോടെ ആര്‍ എസ്  എസ് പിണങ്ങി. ഉമാ ഭാരതി, മുരളി മനോഹര്‍ ജോഷി, മദന്‍ ലാല്‍ ഖുറാന തുടങ്ങിയവരെല്ലാം അഡ്വാനിക്ക് എതിരായി. വാജ്പയിയും അഡ്വാനിയും പുതുതലമുറക്കായി വഴിമാറണമെന്ന് ആര്‍ എസ് എസ് മേധാവിയായിരുന്ന കെ സുദര്‍ശന്‍ പരസ്യമായി ആവശ്യപ്പെട്ടു. അഡ്വാനി ബി ജെ പിയുടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു.

ഗുജറാത്ത് വംശഹത്യയുടെ മുള്‍മുനയില്‍ ഗുജറാത്തിലെ മോഡി സര്‍ക്കാര്‍ നിന്നപ്പോള്‍ പിന്തുണ നല്‍കി ബി ജെ പിയുടെ തീവ്ര മുഖം ഒരിക്കല്‍ കൂടി അഡ്വാനി പുറത്തെടുത്തു. വാജ്പയി ഉള്‍പ്പെടെയുള്ള നേതാക്കള്‍ മോഡിയെ വിമര്‍ശിച്ച് രംഗത്തെത്തിയപ്പോള്‍ രാജിവെച്ചാല്‍ ആരോപണത്തിന്റെ മുന ബി ജെ പി നേതൃത്വത്തിലേക്ക് നീങ്ങുമെന്ന രാഷ്ട്രീയ ബുദ്ധി മോഡിയെ രക്ഷിച്ചു. പക്ഷേ, ഇന്ന് അതേ മോഡി തിരിഞ്ഞുകുത്തുമ്പോള്‍ രാജിയല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്ന അവസ്ഥയാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് എന്‍ ഡി എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാരായിരിക്കണമെന്ന് ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. പക്ഷേ, ഇന്ന് മോഡിയെ അരിയിട്ടു വാഴിച്ചതോടെ കാര്യങ്ങള്‍ വ്യക്തമാണ്. മോഡി തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി. പ്രത്യക്ഷത്തില്‍ രാജ്‌നാഥ് സിംഗ് അത് വ്യക്തമാക്കിയിട്ടില്ലെങ്കിലും അഡ്വാനിക്കത് വ്യക്തമാണ്. അതുകൊണ്ടാണല്ലോ ഒരു വെള്ള കടലാസില്‍ സ്ഥാനമാനങ്ങളില്‍ നിന്ന് ഒഴിവാക്കുമെന്ന് അറിയിച്ച് ചെറിയൊരു കുറിപ്പ് പാര്‍ട്ടി അധ്യക്ഷന് ആ വന്ധ്യവയോധികന്‍ എഴുതിവെച്ചത്.

1 comments:

Advani is not supposed to do this sheer gimmick. Being a veteran , he must support the party decision and work for the solidarity of the party. It is well evident that at present there is no leader in any of the party can compete with Modi.

Post a Comment

 

Home | Blogging Tips | Blogspot HTML | Make Money | Payment | PTC Review

ആര്‍ട്ടിക്കിള്‍ 19 © Template Design by Herro | Publisher : Templatemu