2011-03-19

തോല്‍ക്കാന്‍ മടിക്കുന്ന ദ്രാവീഡക്കനി


ദ്രാവിഡ ദേശീയതയുടെ ആള്‍രൂപം. കറയറ്റ തമിഴ്‌ സ്‌നേഹി. സാഹിത്യ ലോകത്തും ചലച്ചിത്ര ലോകത്തും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വം. അഞ്ച്‌ തവണ തമിഴ്‌നാടിന്റെ മുഖ്യമന്ത്രി - അതാണ്‌ മുത്തുവേല്‍ കരുണാനിധി.

1924 ജൂണ്‍ മൂന്നിന്‌ തഞ്ചാവൂര്‍ ജില്ലയിലെ തിരുക്കുവാലൈ ഗ്രാമത്തിലാണ്‌ ജനനം. ധനാഢ്യ കുടുംബത്തിലെ വത്സല പുത്രനായിരുന്നില്ല താനെന്നാണ്‌ തന്റെ കുടുംബത്തെ കുറിച്ച്‌ കരുണാനിധി തന്നെ പറയുന്നത്‌. നാടകം, കവിത, തമിഴ്‌ സാഹിത്യം എന്നിവയില്‍ കുട്ടിക്കാലത്തു തന്നെ കഴിവ്‌ തെളിയിച്ചു. പതിനാലാം വയസ്സിലാണ്‌ രാഷ്‌ട്രീയത്തിലേക്കുള്ള കടന്നുവരവ്‌. ജസ്റ്റിസ്‌ പാര്‍ട്ടി നേതാവായിരുന്ന അഴഗിരി സ്വാമിയുടെ പ്രഭാഷണങ്ങളില്‍ ആകൃഷ്‌ടനായാണ്‌ രാഷ്‌ട്രീയത്തിലെത്തിയത്‌. പിന്നീട്‌ ദ്രവീഡിയന്‍ ആശയങ്ങളെ താലോലിച്ച്‌ തുടങ്ങിയതോടെ ഹിന്ദിവിരുദ്ധ പ്രക്ഷോഭങ്ങളിലും പങ്കെടുത്തു. തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി `മാനവര്‍ നേശം' എന്ന പേരില്‍ കൈയെഴുത്ത്‌ പത്രം പ്രസിദ്ധീകരിച്ചു. ദ്രാവിഡ മുന്നേറ്റമെന്ന ആശയത്തിന്റെ ഭാഗമായി തമിഴ്‌നാട്‌ തമിഴ്‌ മാനവര്‍ മന്‍റം എന്ന പേരില്‍ വിദ്യാര്‍ഥി സംഘടനയുണ്ടാക്കിയായിരുന്നു പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍. നാടകങ്ങളിലൂടെയും കവിതകളിലൂടെയും കുട്ടിക്കാലത്തു തന്നെ ആശയങ്ങള്‍ പ്രചരിപ്പിച്ചു തുടങ്ങിയ കരുണാനിധി, വൈകാതെ ചലച്ചിത്ര ലോകത്തേക്കും പ്രവേശിച്ചു.

ജസ്റ്റിസ്‌ പാര്‍ട്ടി രൂപം മാറി ദ്രാവിഡ കഴകമായി മാറിയപ്പോള്‍ അതിന്റെ പതാകക്ക്‌ രൂപം നല്‍കിയത്‌ കരുണാനിധിയായിരുന്നു. അന്നത്തെ ബ്രാഹ്മിണ മേല്‍ക്കോയ്‌മയില്‍ പ്രതിഷേധിച്ച ഇ വി രാമസ്വാമി നായ്‌ക്കരെന്ന പെരിയോറാണ്‌ ദ്രാവിഡ കഴകം എന്ന പാര്‍ട്ടി രൂപവത്‌കരിച്ചത്‌. ദ്രാവിഡ രാജ്യം സ്ഥാപിക്കുക, തൊട്ടുകൂടായ്‌മ ഇല്ലാതാക്കുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു പ്രവര്‍ത്തനം. പിന്നീടുണ്ടായ എല്ലാ ദ്രാവിഡ പാര്‍ട്ടികളുടെയും പിതൃസ്ഥാനം ദ്രാവിഡ കഴകത്തിനാണ്‌. മണിയമ്മ എന്ന യുവതിയെ പെരിയോര്‍ വിവാഹം കഴിക്കുകയും തന്റെ പിന്‍ഗാമി അവരാണെന്ന്‌ ഉറച്ച നിലപാടെടുക്കുകയും ചെയ്‌തതോടെ ദ്രാവിഡ കഴകം പിളര്‍പ്പിന്റെ വക്കിലെത്തി. സി എന്‍ അണ്ണാദുരൈയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകള്‍ ദ്രാവിഡ മുന്നേറ്റ കഴകം രൂപവത്‌കരിച്ചതോടെ പിളര്‍പ്പ്‌ യാഥാര്‍ഥ്യമായി. ആദ്യം പെരിയോര്‍ക്കൊപ്പം നിന്നെങ്കിലും പിന്നീട്‌ ഡി എം കെയിലേക്ക്‌ കരുണാനിധി ചുവടുമാറ്റി. അണ്ണാദുരൈക്ക്‌ തൊട്ടുതാഴെ രണ്ടാമനായി കലൈഞ്‌ജര്‍ വളരുന്ന കാഴ്‌ചയാണ്‌ പിന്നീട്‌ തമിഴകം കണ്ടത്‌. എം ജി ആറിനെ ഡി എം കെയിലേക്ക്‌ കൂട്ടിക്കൊണ്ടുവരുന്നതിലും കരുണാനിധി മുഖ്യ പങ്ക്‌ വഹിച്ചു.

ത്രിഭാഷാ പദ്ധതി കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെയുള്ള പോരാട്ടം ഡി എം കെക്കും കരുണാനിധിക്കും ഇന്നും തമിഴ്‌ മനസ്സുകളിലുള്ള ജനപിന്തുണക്ക്‌ വളരെയധികം സഹായിച്ചിട്ടുണ്ട്‌. ഇംഗ്ലീഷ്‌ ഭാഷയെ ഔദ്യോഗിക ഭാഷയാക്കുന്നതിനൊപ്പം ഹിന്ദിയെ രാഷ്‌ട്ര ഭാഷയാക്കി ജവഹര്‍ലാല്‍ നെഹ്‌റു സര്‍ക്കാര്‍ നിയമം കൊണ്ടുവന്നു. തമിഴിനെ ഹൃദയത്തില്‍ കൊണ്ടുനടന്ന കരുണാനിധിക്കും ഡി എം കെക്കും അതൊട്ടും സ്വീകാര്യമായിരുന്നില്ല. തമിഴ്‌ ജനത കണ്ട ഏറ്റവും വലിയ ജനകീയ മുന്നേറ്റമായി അത്‌ വളര്‍ത്തിയെടുക്കുന്നതില്‍ കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡി എം കെക്ക്‌ സാധിച്ചു. 1967ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സി എന്‍ അണ്ണാദുരൈയുടെ നേതൃത്വത്തിലുള്ള ഡി എം കെ സര്‍ക്കാര്‍ അധികാരത്തിലെത്തുന്ന കാഴ്‌ചയാണ്‌ അത്‌ കാണിച്ചുതന്നത്‌. അതുവരെ അധികാരത്തിലിരുന്ന കോണ്‍ഗ്രസിന്‌ വലിയ തിരിച്ചുവരവിന്‌ പിന്നീടിതുവരെ സാധിച്ചിട്ടില്ല. അണ്ണാദുരൈ മന്ത്രിസഭയില്‍ കരുണാനിധി പൊതുമരാമത്ത്‌ മന്ത്രിയായി.

1969ല്‍ സി എന്‍ അണ്ണാദുരൈ മരിച്ചതോടെ കരുണാനിധിയെന്ന പേരല്ലാതെ ഡി എം കെക്ക്‌ മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ നിര്‍ദേശിക്കാന്‍ മറ്റൊന്നുണ്ടായിരുന്നില്ല. 1971ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കരുണാനിധിയുടെ നേതൃത്വത്തില്‍ വീണ്ടും ഡി എം കെ സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തി. പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ നിന്നിറങ്ങിപ്പോയ എം ജി ആര്‍, 1972ല്‍ ആള്‍ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം രൂപവത്‌കരിച്ച്‌ ഡി എം കെയെ പിളര്‍ത്തി. പിന്നീട്‌ എം ജി ആറിന്റെയും എ ഐ എ ഡി എം കെയുടെയും കാലമായിരുന്നു. എം ജി ആറിന്റെ മരണത്തിനു ശേഷമാണ്‌ കരുണാനിധി വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുന്നത്‌. 89ലെ തിരഞ്ഞെടുപ്പില്‍ കലൈഞ്‌ജര്‍ തിരിച്ചുവന്നു. 91ലെ പൊതുതിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ രാജീവ്‌ ഗാന്ധി കൊല്ലപ്പെട്ടത്‌ കരുണാനിധിക്ക്‌ തിരിച്ചടിയായി. സംസ്ഥാന സര്‍ക്കാര്‍ പിരിച്ചുവിട്ട്‌ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തി. സഹതാപ തരംഗത്തില്‍ എ ഐ എ ഡി എം കെ- കോണ്‍ഗ്രസ്‌ സഖ്യം അധികാരത്തില്‍ തിരിച്ചെത്തി.

96ലെ തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം മുതലെടുത്ത്‌ കരുണാനിധി മുഖ്യമന്ത്രിക്കസേര തിരിച്ചു പിടിച്ചു. 2001ല്‍ അധികാരം നഷ്‌ടപ്പെട്ടു. 2001ല്‍ ജയലളിത വീണ്ടും മുഖ്യമന്ത്രിയായതോടെ ചെന്നൈയിലെ വസതിയില്‍ നിന്ന്‌ അര്‍ധരാത്രി കരുണാനിധിയെ തമിഴ്‌നാട്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. സണ്‍ ടി വി ഈ ചിത്രങ്ങള്‍ പകര്‍ത്തി പുറത്തുവിട്ടു. 2006ല്‍ അഞ്ചാം തവണയും മുഖ്യമന്ത്രിയാകുന്നതാണ്‌ അതിന്റെ അനന്തരഫലം.

ദേശീയ രാഷ്‌ട്രീയത്തിലേക്കിറങ്ങിയില്ലെങ്കിലും ഒഴിവാക്കാന്‍ പറ്റാത്ത പേരായി കലൈഞ്‌ജര്‍ മാറി. 1989ല്‍ വി പി സിംഗ്‌ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ പിന്തുണക്കാന്‍ ഡി എം കെയുമുണ്ടായിരുന്നു. കോണ്‍ഗ്രസിനെയും ബി ജെ പിയെയും തരാതരം പോലെ പ്രണയിച്ചായിരുന്നു ഡി എം കെയുടെ പിന്നീടുള്ള ജീവിതം. 1998ലെ എ ന്‍ ഡി എ സര്‍ക്കാറിനുള്ള പിന്തുണ എ ഐ എ ഡി എം കെ പിന്‍വലിച്ചതോടെ ബി ജെ പി പാളയത്തിലേക്ക്‌ ഡി എം കെ നുഴഞ്ഞുകയറി. പിന്നീട്‌ കോണ്‍ഗ്രസിനൊപ്പം നിന്ന ഡി എം കെ, രണ്ട്‌ യു പി എ സര്‍ക്കാറിലെയും ഒഴിവാക്കാന്‍ പറ്റാത്ത ശക്തിയായി മാറി. 2009ലെ പൊതുതിരഞ്ഞെടുപ്പില്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസിനൊപ്പം നിന്ന്‌ സീറ്റുകള്‍ തൂത്തുവാരി.

ഡി എം കെ കുടുംബ രാഷ്‌ട്രീയത്തിലേക്ക്‌ ചുരുങ്ങിയപ്പോള്‍ കരുണാനിധിയും സ്വയം ചെറുതാകുന്ന കാഴ്‌ചയാണ്‌ തമിഴകം കണ്ടത്‌. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്‌ ശേഷം രാഷ്‌ട്രീയത്തില്‍ നിന്ന്‌ സ്വയം വിരമിക്കുന്നതിന്റെ സൂചനകള്‍ നല്‍കി മകന്‍ സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കി അവരോധിച്ചു. സ്റ്റാലിനാണ്‌ തന്റെ രാഷ്‌ട്രീയ പിന്‍ഗാമിയെന്നതായിരുന്നു സൂചന. കരുണാനിധിയെ അല്ലാതെ മറ്റൊരാളെ അനുസരിക്കില്ലെന്ന നിലപാടുമായി മകന്‍ അഴഗിരി രംഗത്തെത്തിയതോടെ കരുണാനിധി ചുവട്‌ മാറ്റി. വിരമിക്കുന്നില്ലെന്നും ഇത്തവണയും പാര്‍ട്ടിയെ നയിക്കുമെന്നും ഡി എം കെ അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി താനായിരിക്കുമെന്നുമാണ്‌ കലൈഞ്‌ജര്‍ ഇപ്പോള്‍ പറയുന്നത്‌.

0 comments:

Post a Comment

 

Home | Blogging Tips | Blogspot HTML | Make Money | Payment | PTC Review

ആര്‍ട്ടിക്കിള്‍ 19 © Template Design by Herro | Publisher : Templatemu